Wednesday 10 December 2014

നെത്തോലി ചെറിയ മീനല്ല







വിവാഹിതനായി കഴിയുമ്പോൾ കാര്യങ്ങൾക്ക് മൊത്തം ഒരു അന്തസ്സോക്കെ കൈവരുമല്ലോ.
അവൻ "വീടായി കുടിയായി" താമസമായി എന്നാണു പിന്നെ നാട്ടുകാർ പറയുന്നത്.

മധുവിധു ആഘോഷിക്കാൻ യൂറോപ്യന്‍ നഗരങ്ങളായ ലണ്ടൻ , പാരീസ്, ഫ്രാങ്ക്ഫർട്ട് , വിയന്ന, പ്രേഗ്, സ്റ്റോക്ക്‌ഹോം , റോം, പാരീസ്, അമേരിക്കയിലെ വാഷിങ്ങ്ടന്‍, സാന്‍ ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്‌, ഡിസ്നി ലാന്ഡ് , നടുക്കുകിഴക്കൻ(Middle East ) നഗരങ്ങളായ ദുബായ്, മസ്കറ്റ്, ഷാർജ, ബഹറിൻ, ഇസ്ടാന്ബൂൾ പിന്നെ ആസ്ട്രേലിയയിലെ സിഡ്നി, പെര്‍ത്ത്, പിന്നെ മലേഷ്യ, സിംഗപ്പൂര്‍,ഹോങ്കോങ്ങ്, തുടങ്ങിയ സമീപസ്ഥസ്ഥലങ്ങളിലെല്ലാം പോകണമെന്ന് ഭാര്യക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും പോയില്ല.

കയ്യിൽ പത്തു കാശു വേണമല്ലോ ഇതൊക്കെ നടത്താൻ..
മൊത്തം ബാങ്ക് ബാലൻസ് അഞ്ഞൂറ്റിപ്പന്ത്രണ്ട് രൂപ !

എന്നാലും കുറ്റം പറയരുതല്ലോ, ഭാര്യ നിർബന്ധിക്കാതെ തന്നെ ചെങ്ങന്നൂർ, കാരക്കാട്, കുളനട, പുല്ലാട്, ആറന്മുള, മെഴുവേലി തുടങ്ങി മാന്നാർ വരെയുള്ള പത്തു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വിദൂരസ്ഥസ്ഥലങ്ങളിലും അവളെ കൊണ്ടുപോയി.
ഭേഷായി ബന്ധുജനങ്ങൾ നല്കിയ വിരുന്നു കഴിക്കുകയും ചെയ്തു.

കുറച്ചു ദിവസങ്ങൾക്കു ശേഷം പത്നീസമേതനായി ഭാര്യാഗൃഹത്തിൽ എത്തി. ഞങ്ങളുടെ കൂടെ വിവാഹിതരായ ഭാര്യയുടെ അനിയത്തിയും ഭർത്താവും എത്തിയിട്ടുണ്ട്.

രാത്രി അത്താഴശേഷം രണ്ടുകൂട്ടരെയും ഭാര്യാപിതാവ് ഒരു മുറിയിലേയ്ക്ക് വിളിപ്പിച്ചു.
ആ മുറി മുഴുവൻ വിവാഹസമ്മാനമായി ലഭിച്ച പാക്കറ്റുകൾ അടുക്കി വച്ചിരിക്കുകയാണ്.

"ദാ ഈ കാണുന്ന സമ്മാനങ്ങളൊക്കെ നിങ്ങൾക്ക് കിട്ടിയതാ. രണ്ടു കൂട്ടരും തുല്യമായി പങ്കു വച്ചോ. ഞങ്ങൾക്കൊന്നും വേണ്ടാ. നിങ്ങൾക്ക് വേണ്ടാത്തത് വല്ലതുമുണ്ടേൽ ആ ചെറ്യ മേശപ്പുറത്തോട്ടു എറിഞ്ഞേക്ക്, ഞങ്ങൾ എടുത്തോളാം."

പുള്ളിക്കാരന്റെ അന്നേരത്തെ മുഖഭാവമാണ് പിന്നീട് കല്യാണരാമൻ സിനിമയിൽ ഇന്നസെന്റ് ഗ്ലാസ് കൊണ്ട് വച്ചിട്ടു "വേസ്റ്റ് ഗ്ലാസ്സാ, അതവിടിരുന്നോട്ടെ, വേസ്റ്റു വരുന്ന മദ്യം ഒഴിക്കാനാ ' എന്ന് പറയാൻ ഉപയോഗിച്ചത്.

ആ വലിയ ഡൈനിംഗ് ടേബിളിനെ ഞാൻ ശത്രുതയോടെ നോക്കി.

പറഞ്ഞു തീർന്നതും ഭാര്യയുടെ അനുജത്തി സമ്മാനക്കൂമ്പാരത്തിലേയ്ക്കു ഒരൊറ്റ ഡൈവിംഗ്. ആൾ അപ്രത്യക്ഷമായി.

"എന്റെ ഭാര്യ എവിടെ, എന്റെ ഭാര്യ എവിടെ" എന്ന് അനുജത്തിയുടെ ഭർത്താവ് വിലപിക്കാൻ തുടങ്ങി.

ഉടൻ കൂമ്പാരത്തിനിടയിൽ നിന്നും ഒരു അശരീരി മുഴങ്ങി
"അണ്ണാ വേഗം വാ.."

ഞാൻ എന്റെ ധർമദാരത്തെ പാളി നോക്കി. ചാടെടീ, ചാടെടീ എന്നയർഥത്തിൽ തല ഇളക്കി.
"എനിക്ക് നീന്തലറിയാൻ പാടില്ലെടാ" എന്നയർഥത്തിൽ അവൾ എന്നെ ദയനീയമായി നോക്കി.

ഭാര്യാപിതാവ് എന്ന അച്ചാച്ചൻ വീണ്ടും മോഡറേറ്ററായി.
"രണ്ടു കൂട്ടരും ബഹളം വയ്ക്കണ്ടാ. എല്ലാം തുല്യമായി വീതിക്കാം. "

അങ്ങനെ സമ്മാനങ്ങളുടെ വീതം വയ്പ്പ് തുടങ്ങി. ഒരു ക്ലോക്ക് എന്റെ ഭാര്യ എടുക്കുമ്പോൾ അനിയത്തി വേറൊരു ക്ലോക്കെടുക്കും.
ഏതെങ്കിലും സാധനങ്ങൾ ഒരുപോലെയുള്ളതു വീണ്ടും വന്നാൽ അനിയത്തി ചാടിക്കേറി പറയും
"അതെനിക്ക് തന്നേരടീ.. ഈ അണ്ണന്റെ അമ്മാവന്റെ മൂത്ത മോന്റെ അനിയത്തിയുടെ നാത്തുന്റെ അയൽക്കാരൻ ഇതുപോലൊന്ന് ചോദിച്ചാരുന്നു. ഇനി കാശു കൊടുത്തു മേടിക്കണ്ടാല്ലോ.."

സമ്മാനങ്ങൾ വീതം വച്ചു തീർന്നപ്പോൾ അച്ചാച്ചൻ രണ്ടു കവറുകൾ എടുത്തിട്ടു പറഞ്ഞു.
"ഇത് ബന്ധുജനങ്ങൾ സമ്മാനമായി തന്ന പൈസയാണ്. നിങ്ങള്ക്ക് ഇഷ്ടമുള്ള സമ്മാനങ്ങൾ വാങ്ങാൻ . തുല്യമായി വച്ചിട്ടുണ്ട്"

"എനിക്ക് മാണ്ടാ.." ഞാൻ ബലൂണ്‍ വീർപ്പിച്ചു .
"എനിക്കും മാണ്ടാ.." അനിയത്തിയും ഭർത്താവും വിട്ടില്ല.

ബന്ധം വച്ചു അനിയനാണെങ്കിലും പുള്ളിക്കാരൻ പ്രായം വച്ചു ചേട്ടനാണ്. അതുകൊണ്ട് അനിയൻചേട്ടാ എന്ന് വിളിക്കാനാണ് എന്റെ തീരുമാനം.

"വാങ്ങീര് പ്രദീപേ, നമ്മക്ക് എവിടേലും ടൂറിനു പോകാലോ.." ഭാര്യ നിര്‍ബന്ധിച്ചു.
"അതിനൊക്കെ എന്റേൽ കാശൊണ്ട് .." ഞാൻ ഒന്നൂടെ ബലൂണ്‍ വീർപ്പിച്ചു.

"ഒണ്ട്, ഒണ്ട്.. അഞ്ഞൂറ്റിപ്പന്ത്രണ്ട് രൂപയൊണ്ട് " ഭാര്യ ബലൂണ്‍ കുത്തിപ്പൊട്ടിച്ചു വിട്ടു.

ഇതാണ് കുഴപ്പം.
എല്ലാ മണ്ടന്മാരായ ആണുങ്ങളും അവരുടെ മധുവിധുകാലത്ത് ഭാര്യമാരോട് സകലതും തുറന്നു പറയും. പഠിക്കുന്ന കാലത്തെ പ്രണയകഥകൾ, ബാച്ചിലറായി നടന്ന കാലത്തെ കുരുത്തക്കേടുകൾ. ആരും കാണാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന കോടിക്കണക്കിന് വിലവരുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ താക്കോൽ സ്ഥലം, അമ്മയോടുള്ള സ്നേഹത്തിറെ അളവ്, സഹോദരിയോടുള്ള സ്നേഹത്തിന്റെ അളവ്, ഭാവിയിൽ വേറെ മാറി താമസിക്കാനുള്ള വീടിന്റെ പ്ലാനും എലിവേഷനും എസ്റ്റിമേറ്റും തൊട്ട് ഇട്ടോണ്ട് നടക്കുന്ന അണ്ടർവെയറിന്റെ ബ്രാൻഡ് നെയിം വരെ. എന്നാൽ ഈ മണ്ടന്മാർ പകരം വല്ലതും അന്വേഷിച്ചറിയുമോ, അതുമില്ല. ഭാര്യമാർ അതെല്ലാം വളരെ വ്യക്തമായും കണിശമായും അവരുടെ ബുക്കിൽ കുറിച്ചെടുക്കും. സൂക്കറിനു മുൻപേ കണ്ടുപിടിക്കപ്പെട്ട ഈ ഫേസ്ബുക്ക് ഒരു വലിയ പ്രതിഭാസമാണ്. അതിലെ പേജുകൾ നിങ്ങൾക്ക് ഒരുകാലത്തും വായിച്ചെടുക്കാൻ പറ്റില്ല. കാരണം എല്ലാവരെയും ബ്ലോക്കിയിരിക്കുകയാണ്. അങ്ങോട്ട്‌ ചുമ്മാ ലയ്ക് അടിക്കാൻ പറ്റും. അത്രമാത്രം. ഇടയ്ക്കിടെ ഭാര്യമാർ അത് മനസിനകത്തുനിന്നും എടുത്തു ഒരൊറ്റ പ്രയോഗമാണ്.

"ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊന്നാമാണ്ട് ജനുവരി മുപ്പത്തിയെഴിനു രാവിലെ ഒന്പതരയ്ക്കല്ലേ ചേട്ടൻ എന്നോടു പറഞ്ഞത് പച്ച നിറമുള്ള ഒരു കാഞ്ചീപുരം സാരി വാങ്ങിത്തരാമെന്ന്. ഇപ്പൊ കൃത്യം ആയിരത്തിഅഞ്ഞൂറ്റി ഇരുപതു ദിവസോം പതിനാറു മണിക്കൂറുമായി. എവിടെ സാരി ? ദുഷ്ടൻ ..!!"

"എടീ ജനുവരി മാസത്തിനു മുപ്പത്തിയൊന്നു ദിവസം വരേയൊള്ളൂ.."
"വിഷയം മാറ്റുന്ന സ്വഭാവം പണ്ടേ ചെട്ടനൊണ്ട്.."

"ഞാൻ മേടിച്ചു തരും. അതിങ്ങനെ ആറുമാസം കൂടുമ്പോൾ എല്ലാ വർഷവും നീ ഓർമിപ്പിക്കണ്ട.."

ഇന്നലെ അത്താഴത്തിനിരിക്കുമ്പോൾ നാളെ ഞാൻ ചേട്ടന് ചിക്കൻ മഞ്ചൂരിയൻ ഉണ്ടാക്കിത്തരുമല്ലോ എന്ന് പറഞ്ഞു നമ്മളെ പുളിവെള്ളം കൂട്ടി ചോറൂട്ടിയ കാര്യം സ്വയം മറന്നു നമ്മൾ ഇന്ന് വീണ്ടും ഇന്നലെ ബാക്കി വന്ന പുളിവെള്ളം കൂട്ടി ചോറുണ്ണുമ്പോഴാണ്‌ ഈ വക മാരകപ്രയോഗം.
അങ്ങനെ പോകും കാര്യങ്ങൾ.

മണ്ടനായ ഞാൻ കുനിഞ്ഞിരുന്നു ആഗോളതാപനനിയന്ത്രണത്തിന്റെ ഭാഗമായി കാർബണ്‍ റ്റാക്സെസ് എങ്ങനെ മറികടക്കാം എന്നതിനെപ്പറ്റി കൂലങ്കഷമായി ചിന്തിക്കാൻ തുടങ്ങി.

"ഹ ഹ . എന്റെ ചേട്ടന്റെ കയ്യിൽ അറുന്നൂറ്റി മുപ്പത്തേഴു രൂപായുണ്ടല്ലോ.." ഭാര്യയുടെ അനിയത്തി അട്ടഹസിച്ചു.

ഞാൻ അനിയൻ ചേട്ടനെ തലപൊക്കി നോക്കി.
ങ്ഹാ, പുള്ളിയുടെ ബലൂണും പൊട്ടിയിരിക്കുന്നു.
അപ്പൊ നമ്മൾ ഒരു പാർട്ടിക്കാരാ അല്ലേ ? ദാരിദ്ര്യവാസികൾ.
ആഗോളതാപന നിയന്ത്രണം, പുല്ല് ..
ഞാൻ തലപൊക്കി വീണ്ടും ഉഷാറായി.

" ഇത് സ്ത്രീധനോന്നുമല്ല. വല്ലോരും തന്ന കാശാ . അല്ലേലും നിങ്ങക്ക് സ്ത്രീധനം ഒന്നും തരാൻ ഞങ്ങൾക്ക് ഒരു ദുരുദ്ദേശവുമില്ല." അച്ചാച്ചൻ വീണ്ടും കവറുകൾ നീട്ടി.

എന്റെ ഭാര്യ ചാടി വീണു കവർ തട്ടിപ്പറിച്ചു.
"അച്ചാച്ചനിങ്ങു താ. പ്രദീപങ്ങനെ പലതും പറയും. "

പിന്നെ ഫേസ് ബുക്ക് തുറന്നു ബസ് സ്റ്റാന്ടിലെ പുസ്തകക്കച്ചവടക്കാരൻ ശൈലിയിൽ സ്റ്റാറ്റസ് നീട്ടിവായിച്ചു.

" മധുവിധു ആഘോഷിക്കാൻ യൂറോപ്യന്‍ നഗരങ്ങളായ ലണ്ടൻ , പാരീസ്, ഫ്രാങ്ക്ഫർട്ട് , വിയന്ന, പ്രേഗ്, സ്റ്റോക്ക്‌ഹോം , റോം, പാരീസ്, അമേരിക്കയിലെ വാഷിങ്ങ്ടന്‍, സാന്‍ ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്‌, ഡിസ്നി ലാന്ഡ് , നടുക്കു കിഴക്കൻ(Middle East ) നഗരങ്ങളായ ദുബായ്, മസ്കറ്റ്, ഷാർജ, ബഹറിൻ, ഇസ്ടാന്ബൂൾ പിന്നെ ആസ്ട്രേലിയയിലെ സിഡ്നി, പെര്‍ത്ത്, പിന്നെ മലേഷ്യ, സിംഗപ്പൂര്‍,ഹോങ്കോങ്ങ്, തുടങ്ങിയ സമീപസ്ഥസ്ഥലങ്ങളിലെല്ലാം
(അണയ്ക്കുന്ന ശബ്ദം)
കൊണ്ടുപൊകാമെന്നു കല്യാണത്തിനു മുൻപേ പറഞ്ഞതാ. കല്യാണം കഴിഞ്ഞപ്പോ എല്ലാം മറന്നു. ഞങ്ങൾക്ക് എവിടേലും പോകാൻ ഈ പൈസ എടുക്കാം"

"ങ്ഹെ, കല്യാണത്തിനു മുന്പ് ഇതൊക്കെ എന്റെ മര്വോൻ നിന്നോട് എപ്പോ വാഗ്ദാനം ചെയ്തു?" അച്ചാച്ചൻ അന്ധാളിച്ചു.
കല്യാണ നിശ്ചയം കഴിഞ്ഞ് മകൾ പ്രതിശ്രുധവരനുമായി തിരുവനന്തപുരത്തു പ്രണയിച്ചു നടന്ന കാര്യം പുള്ളി അറിഞ്ഞിട്ടില്ല.

എന്റെ ഭാര്യ ടമാർ എന്നൊരു ശബ്ദത്തോടെ അപ്രത്യക്ഷയായി.
കൂടെ കവറും.

അങ്ങനെ ബന്ധുക്കളുടെ ചിലവിൽ രണ്ടു കൂട്ടരും കന്യാകുമാരിക്കു വിട്ടു.

ദിവസങ്ങൾ കടന്നു പോയി. എന്റെ അവധിയും തീർന്നു. ദന്തൽ കോളേജിൽ ഉപരിപഠനം നടത്തുന്ന ഭാര്യയുടെ ക്ലാസ് ആവശ്യത്തിന് മുടങ്ങുകയും ചെയ്തു.

തിരുവനന്തപുരത്തെ വാടകവീട്ടിൽ ഞങ്ങൾ താമസ്സമായി. കൂട്ടിനു അനിയനും. അവൻ അവിടെ ലാ കോളേജിൽ പഠിക്കുകയാണ്, അഥവാ പഠിക്കുകയാണ് എന്നാണു അവൻ പറയുന്നത്.

അമ്മമാർ കുറച്ചുദിവസം കൂട്ട് വന്നു നിന്നു. ഒരു കുടുംബജീവിതം എങ്ങനെ മുൻപോട്ടു കൊണ്ടുപോകാം എന്ന് പഠിപ്പിക്കുകയായിരുന്നു അമ്മമാരുടെ ഉദ്ദേശം. അവരുടെ കുടുംബ ജീവിതം താറുമാറാകുമെന്നു കണ്ടപ്പോൾ അവർ അവരവരുടെ കുടുംബത്തേയ്ക്ക് മടങ്ങുകയും ചെയ്തു. ഈ പിള്ളേര് നന്നാവാൻ പോന്നില്ലെന്നൊരു കണ്ടുപിടുത്തവും.

വിവാഹജീവിതത്തിനു മുൻപരിചയമൊന്നുമില്ലാത്ത ഞങ്ങൾ നിലാവത്ത് കോഴിയെ അഴിച്ചു വിട്ട മാതിരി അതങ്ങനെ കൊണ്ടാടുകയാണ്.

തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും മനോഹരവും ദീപ്തവുമായ ഒരു കാലം ജീവിതത്തിൽ മറ്റെങ്ങുമില്ല തന്നെ.

ചുറ്റും എന്ത് നടക്കുന്നു എന്നതിനുപരിയായി നമുക്കിടയിൽ എന്ത് നടക്കുന്നു എന്നുമാത്രം അന്വേഷിച്ചു നടക്കുന്ന മധുവിധുകാലം. പലപ്പോഴും അതിന്റെ മാന്ത്രികച്ചരട് ചുറ്റുമുള്ളവർക്ക് അനുഭവവേദ്യമല്ലാത്തതിനാൽ അവർ പിറുപിറുക്കും.

"ങ്ഹും, മറ്റാരും കല്യാണം കഴിക്കാത്തതുപോലെ. "

എന്നും അങ്ങനെ കാണാമറയത്തു ആ മാന്ത്രികച്ചരടു പൊട്ടാതെ, ജീവിതം പരസ്പരം മറയും വരെ, കൊണ്ടുനടക്കുന്നവർ ഭാഗ്യവാന്മാർ, ഭാഗ്യവതികൾ എന്ന് കാലം രേഖപ്പെടുത്തിയിട്ടുണ്ട്.

ജീവിതപ്രഹേളികകൾ സുധീരം നേരിട്ട് ഞങ്ങൾ ജീവിതം അങ്ങനെയങ്ങനെ മുൻപോട്ടു കൊണ്ടുപോയി.

ഭാര്യ എന്നെ ഒരു ഗിനിപ്പന്നി ആക്കി മാറ്റി അവളുടെ പാചകനിപുണത വർദ്ധിപ്പിച്ചു. ഒരിക്കൽ അവളുടെ പാചകത്തെ പുകഴ്ത്തിപ്പറഞ്ഞതിന് അവൾ എന്നോടു രണ്ടു ദിവസം മിണ്ടാതെ നടന്നു. അത്താഴത്തിനു വിളമ്പിയ രസം നല്ല രസമുണ്ടെന്ന് ഞാൻ പറഞ്ഞതാണ് പ്രശ്നമായത്‌ .

ഏതേലും ഭാര്യമാർ അവരുടെ പാചകനിപുണതയെ ഭർത്താവ് പുകഴ്ത്തി പറഞ്ഞാൽ പിണങ്ങുമോ?

ഭർത്താവിന്റെ മനസ്സിലോട്ടുള്ള വഴി അയാളുടെ ഉദരത്തിലൂടെയാണ് എന്ന പഴമൊഴി ഭേദഗതി ചെയ്തു ഭാര്യയുടെ മനസ്സിലോട്ടുള്ള വഴി അവളുടെ പാചകത്തെ പുകഴ്ത്തലാണ് എന്ന തന്ത്രം നടപ്പിലാക്കിയ ഞാൻ അന്തം വിട്ടു കുന്തം വിഴുങ്ങിയിരുന്നപ്പോൾ അനിയനാണ് ചാരപ്രവർത്തനത്തിലൂടെ അത് കണ്ടു പിടിച്ചത്.

കറി സാമ്പാർ ആയിരുന്നത്രെ...!!

അത് പുളിങ്കറി ആണെന്നാണ്‌ അവൻ കരുതിയതെന്നാണ് അവൻ രഹസ്യമായി പിന്നീടെന്നോടു പറഞ്ഞത്. ഊഹിക്കാൻ പോകാഞ്ഞതുകൊണ്ട് അവൻ രക്ഷപെട്ടു. മാത്രവുമല്ല, എപ്പോൾ ആഹാരം കഴിക്കാനിരുന്നാലും ഞാൻ കഴിച്ചു തുടങ്ങിയാലേ അവൻ കഴിക്കൂ എന്ന് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. എന്നോടുള്ള ബഹുമാനമാണ് കാരണം എന്നാണു ഞാൻ കരുതിയത്‌. പക്ഷെ അത് ചേട്ടത്തിയുടെ പാചകത്തിനോടുള്ള ബഹുമാനമാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.
എന്ത് കറി കണ്ടാലും അത് ഊഹിക്കുന്ന പരിപാടി അതോടെ ഞാൻ നിർത്തി.

വൈകുന്നേരങ്ങളിൽ പലചരക്കു പച്ചക്കറി മീൻ മാംസാദികൾ വാങ്ങാൻ ഒരുമിച്ചാണ് പോക്ക്.

മീൻ വാങ്ങണമെങ്കിൽ വില പേശാൻ നല്ല വാക്ചാതുര്യം വേണം.
മീൻ വിൽക്കുന്ന പെണ്ണുങ്ങൾക്ക്‌ ആ ചാതുര്യം നല്ലതുപോലെയുള്ളതുകൊണ്ട് നല്ലതുപോലെ കാശു മുടക്കി പഴുത്ത മീൻ തിന്നാനുള്ള യോഗം ഞങ്ങൾക്കുണ്ടായി .

ഞങ്ങൾ വാങ്ങിക്കൊണ്ടുവരുന്ന പഴുത്തുചീഞ്ഞ മീനിന്റെ വിലകൾ കേട്ട്‌ അന്തംവിട്ട അയലത്തെ സ്നേഹമയിയായ അമ്മൂമ്മ എന്റെ ഭാര്യയെ വിളിച്ച് ഇങ്ങനെ ഉപദേശിച്ചു.
"ന്റെ മോളെ, ആ പെണ്ണുങ്ങള് ആറ്റം സാധനങ്ങളാന്ന് . വോ, വെലകള് പേശിത്തന്നെ വാങ്ങണം. നിങ്ങള് പിള്ളെരായത് കൊണ്ടാ ലവളുമാർക്കു ഇത്ര പറ്റീര്. പറേണ വെലകളു കൊടുക്കരീം.. നന്നാ വെലകള് പേശണം .ഒരൂട്ടം പത്തു രൂവാ പറഞ്ഞാ അഞ്ചു രൂവയ്ക്ക് തര്വോന്നു ച്വാദിക്കണം.. യെന്നാലേ ലവളുമാര് മീനുകൾ വെലകൾ കുറച്ചു തരുവൊള്ള് ..വോ..!"


എന്റെ ഭാര്യയുടെ കണ്ണുകളിൽ ഒരു നിശ്ചയദാർഢൃ‌ം വന്നു നിറഞ്ഞു.
ഞാൻ എന്റെ ശുഷ്കിച്ച പേഴ്സിനെ നോക്കി ചിരിച്ചു.
മീങ്കാരികളുടെ ദുഷ്ട ലോകമേ, എന്റെ പ്രിയതമ ഇതാ വരുന്നു. നിങ്ങൾ ഞെട്ടാൻ പോകുന്നു. പുതുദമ്പതികളാണ്, പിള്ളേരാണ് എന്നൊക്കെ വിചാരിച്ചു നിങ്ങൾ ഇത്രയും കാലം പറ്റിച്ചില്ലേ? ഇനിയും അത് തുടരാമെന്ന് നിങ്ങൾ കരുതേണ്ടാ.
അറിവിറെ ശക്തിയാണ് ഞങ്ങളുടെ ആയുധം.
ഞാൻ എഞ്ചീനീയർ, കണക്കിന്റെ ആശാൻ...
എന്റെ ഭാര്യ ഡോക്ടർ, വിശകലനത്തിന്റെ ആശാട്ടി...
ഞങ്ങളിതാ വരുന്നു.
തടുക്കാമെങ്കിൽ തടുത്തോ.!!

അടുത്ത ദിവസം വൈകുന്നേരം ഞങ്ങൾ മീൻ വാങ്ങിക്കാൻ ഇറങ്ങി.

ചന്തയിൽ ഉത്സവത്തിന്റെ ആളാണ്.
ഞങ്ങളെ കണ്ടതോടെ പറ്റീരുപ്രസ്ഥാനക്കാരായ മീൻകാരികൾ സ്ഥിരം നിലവിളി തുടങ്ങി.

"മ്വാനെ വാ, മ്വാളെ ..വാ,, നല്ല പച്ചമീനുകള് . നല്ലോണം വെലകള് കൊറച്ചു തരാന്ന്.. വരീൻ.."

ഗുസ്തി പിടിക്കാൻ നേരം "സോണിയാ വന്നാട്ടെ, വന്നോട്ടെ , " എന്ന് പഞ്ചാബീ ഹൗസിൽ ഹരിശ്രീ അശോകൻ പറയും മട്ടിൽ തലയാട്ടി എന്റെ ഭാര്യ മുൻപോട്ടു കയറി.

നല്ല നെത്തോലി മീൻ പല കൂട്ടങ്ങളായി പലകപ്പുറത്തു നിരത്തി വച്ചിരിക്കുകയാണ്. എന്റെ ഭാര്യ സീസറിനെപ്പോലെ ഗൌരവത്തിൽ നെത്തോലി എന്ന ചെറിയ മീനെ കൈവിരൽ ചൂണ്ടി ആരാഞ്ഞു

"എന്താ അതിനു വില?"

"ഇരുപതു രൂവാ മ്വാളെ.." മീൻകാരി ആദരവോടെ പറഞ്ഞു.

അയലത്തുകാരി അമ്മൂമ്മയെ മനസ്സിൽ ധ്യാനിച്ചു എന്റെ പ്രിയതമ കനപ്പെട്ട സ്വരത്തിൽ ചോദിച്ചു.

"പത്തു രൂപയ്ക്ക് തരുമോ?"

മീൻകാരിയുടെ മുഖത്തു കദനഭാരം വന്നു നിറഞ്ഞു.

"ന്റെ മ്വാളെ, മൊതലാവില്ല മ്വാളെ . നേരാം വെലകള് തന്നെ പറേണത്..വോ.. മോക്ക് ഞാൻ പതിനഞ്ചുരൂപയ്ക്ക് തരാം. കൂടു കാണീര്.."

ഞാൻ ഭാര്യയെ വിജയഭാവത്തിൽ തോണ്ടി. മിടുക്കി, മിടുമിടുക്കി..!!

കാര്യമായി എന്തേലും ചെയ്യുമ്പോൾ ശല്യപ്പെടുത്തുന്ന പിള്ളാരെ പുറംകയ്യാൽ തല്ലിയോടിക്കുന്നതുപോലെ ഭാര്യ എന്റെ കൈ തട്ടിയെറിഞ്ഞു വീണ്ടും ഗൌരവത്തിൽ മീൻകാരിയോടു ആരാഞ്ഞു.

"ശരി, നിങ്ങളോട് തർക്കിക്കാനൊന്നും നേരമില്ല, രണ്ടു കൂട്ടം മുപ്പതു രൂപയ്ക്ക് തരുമോ?"

മീൻകാരി അന്തം വിട്ടു എന്റെ ഭാര്യയെ നോക്കി .
അവരുടെ അന്തംവിടൽ കണ്ടു എന്റെ ഭാര്യ വിജയഭാവത്തിൽ എന്നെ നോക്കി.
ഗൗരവതരമായ ഒരു പുഞ്ചിരി അവളുടെ ചുണ്ടിന്റെ കോണിലൂടെ തത്തിക്കളിച്ചു,
കണ്ടു പഠി , പെമ്പിള്ളേർ വില പേശുന്നത്..

ശരിയാണ്. ഇതാണ് ബിസിനസ് തന്ത്രം. അഞ്ചു രൂപാ വില പേശി ഇപ്പൊൾ മൊത്തം ലാഭം പത്തു രൂപയായില്ലേ. എന്തേ പ്രിയതമേ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നിയില്ല.
എന്റെ ഭാര്യ എന്റെ ഐശ്വര്യം.

മീൻകാരി എന്റെ ഭാര്യയെ നോക്കി പതുക്കെ പറഞ്ഞു.
"ന്റെ മ്വാളെ, രണ്ടു കൂട്ടത്തിന്റെ വെലയാ ആദ്യം ഞാൻ ഇരുപതു പറഞ്ഞത്"

രണ്ടുകൂട്ടം മീൻ ഇരുപതു രൂപയ്ക്ക് വില പറഞ്ഞ മീൻകാരിയോടു അത് ഒരു കൂട്ടത്തിന്റെ വിലയായി കരുതി ഒരുകൂട്ടത്തിനു പതിനഞ്ചു രൂപാ വച്ചു രണ്ടുകൂട്ടത്തിനു മുപ്പതു രൂപയാക്കി ശക്തിയുക്തം വാശിയോടെ വീറോടെ വില പേശിയ വിശകലനത്തിന്റെ ആശാട്ടിയായ എന്റെ ധർമദാരം ടമാർ എന്നൊരു ശബ്ദത്തോടെ അപ്രത്യക്ഷയായി.

ഈ ടമാർ എന്ന ശബ്ദത്തോടെയുള്ള അപ്രത്യക്ഷമാകൽ ഇവളെവിടുന്നാണോ പഠിച്ചെടുത്തത്.

കണക്കിന്റെ ആശാനായ എൻജിനീയർ ഈ ഞാൻ ഒന്നും മിണ്ടാതെ ദാ ഇപ്പൊ ഇങ്ങട് വന്നതേയുള്ളൂ എന്ന മട്ടിൽ കൂടെടുത്തു ആ രണ്ടുകൂട്ടം മീൻ ഒന്നും മിണ്ടാതെ ഇരുപത് രൂപയ്ക്ക് വാങ്ങി വീട്ടിലേയ്ക്ക് നടന്നു. അതിനു പതിനഞ്ചുരൂപയെ മീൻകാരി പറഞ്ഞുള്ളൂ എന്ന കാര്യം ഉള്ളിൽ കിടന്നു വിതുമ്പുന്ന ചിരിയിൽ ഞാൻ മറന്നു പോയിരുന്നു.

രാത്രി നെത്തോലി വറുത്തത് കൂട്ടി ഊണ് കഴിക്കുമ്പോൾ ഞാൻ ഭാര്യയെ നോക്കി.
അവൾ കുനിഞ്ഞിരുന്ന് വറുത്ത നെത്തോലി കറുമുറാ കറുമുറാ തിന്നുകയാണ്.

ഇടയ്ക്ക് അവൾ തലയുയർത്തി എന്നെ പാളി നോക്കി. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കിയപ്പോൾ എനിക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല.

ഞാൻ ഉറക്കെ ചിരിക്കാൻ തുടങ്ങി.
അവളും ചിരി തുടങ്ങി.

ഒന്നുമറിയാത്ത അനിയൻ ചോറൂണ് നിർത്തി അന്തം വിട്ടെഴുന്നേറ്റ് വാഷ്ബേസിനരികിലെ കണ്ണാടിയിൽ പോയി സ്വന്തം മുഖം പരിശോധിച്ചു തൃപ്തിയായി തിരിച്ചു വന്നു ചോദിച്ചു

"രണ്ടു പേർക്കും വട്ടായോ?"

ഞാൻ അവനോടു ചോദിച്ചു

"നിനക്ക് മീൻ വില പേശി മേടിക്കാനറിയാമോ? ഇല്ലേൽ ചേട്ടത്തിയോട് ചോദീര്."

എന്റെ ഭാര്യ പാത്രവുമെടുത്തു സ്പീഡിൽ അടുക്കളയിലേയ്ക്ക് നടന്നു.
ഇനി ഒരു രണ്ടു ദിവസത്തെ പിണക്കം?

ഇല്ല, അവൾ ഇപ്പോഴും ചിരിക്കുന്നുണ്ട്.




Friday 7 November 2014

മാംഗല്യം തന്തുനാനേനാ



ആദ്യമായും അവസാനമായും പെണ്ണ് കണ്ട കഥയും  കെട്ടുന്നതിനു മുൻപ് ആ മഹതിയെ പ്രണയിക്കാൻ കഷ്ടപ്പെട്ട കഥയും പറഞ്ഞു കഴിഞ്ഞു.
ഇനി കല്യാണം.

അങ്ങനെ പ്രതിശ്രുത വധുവിനെ പ്രണയിച്ചു നടക്കവേ കല്യാണദിവസം ഓടിയിങ്ങെത്തി.
കല്യാണദിവസത്തിനും രണ്ടു ദിവസം മുൻപേ  രണ്ടാഴ്ചത്തെ ലീവും എഴുതിക്കൊടുത്ത് വരൻ തിരുവനന്തപുരത്തു നിന്നും ചെങ്ങന്നൂരുള്ള സ്വന്തം വീട്ടിൽ  ഹാജരായി.

കയ്യിലൊരു പെട്ടീം  തൂക്കി ഗേറ്റ്  കടന്നു വീട്ടിനകത്തേയ്ക്ക്  കയറുമ്പോൾ അച്ഛൻ ചുഴിഞ്ഞൊന്നു നോക്കി.
"എന്തിനാടാ ഇത്രേം നേരത്തെ വന്നേ ? ഒരാഴ്ചകൂടി കഴിഞ്ഞു വന്നാപ്പോരാരുന്നോ?"

രണ്ടു ദിവസം കഴിഞ്ഞു കെട്ടാൻ പോകേണ്ട ചെർക്കനോടാണ്  താതന്റെ ചോദ്യം, ഒരാഴ്ച കഴിഞ്ഞു വന്നാൽ പോരാരുന്നോന്ന്..!!

ലീവ് ചോദിച്ചപ്പോൾ ബോസ്സും ഇങ്ങനെ ചോദിച്ചായിരുന്നു.
" ഒരാഴ്ച കഴിഞ്ഞു പോയാപ്പോരെ, ഇപ്പൊ പ്ലാന്റിൽ ഒരുപാടു പ്രശ്നങ്ങൾ ഒക്കെയുള്ളതല്ലേ...!!"
പ്രതിശ്രുതവധുവിനെ  പ്രേമിക്കാൻ ബുദ്ധി ഉപദേശിച്ചുതന്ന ആളായിപ്പോയി,  അല്ലേൽ  രണ്ടെണ്ണം പൊട്ടിച്ചേനെ ..

ഭയഭക്തിബഹുമാനത്തോടെ ഒന്നും ഉര ചെയ്യാതെ ഗൃഹപ്രവേശം ചെയ്തപാടെ   താതൻ  പുറകിൽ  നിന്ന് വിളിച്ച് അറിയിപ്പ് നൽകി .
"ദേണ്ടെ വരുന്നെടീ, കെട്ടാൻ പോകേണ്ട നിന്റെ മ്വാൻ.."

നോക്കിക്കോണേ, വെറുതെ കാളകളിച്ചു നടന്ന എന്നെ  പ്രേരിപ്പിച്ച് വേളി കഴിക്കാനും സമ്മതിപ്പിച്ചു, ഇപ്പൊ ഞാൻ വല്ല്യ തെറ്റുകാരനുമായി. 
ലോകം മൊത്തം എനിക്കെതിരാണെന്നു തോന്നുന്നു.

കല്യാണത്തിനു വേണ്ട കാര്യങ്ങൾ ചെയ്യാതെ ചുമ്മാ കെട്ടാനായി കേറിവന്നു ഉത്തരവാദിത്വമില്ലാത്തവൻ എന്നൊക്കെയാണ് വ്യംഗ്യന്തരേണ താതഭാഷണം.
കല്യാണനിശ്ചയത്തിന് ചെന്നില്ല എന്നു പറഞ്ഞ് പ്രതിശ്രുതവധുവും ഉത്തരവാദിത്വമില്ലാത്തവൻ എന്ന് ചൊന്നായിരുന്നു.
എല്ലാം സഹിക്കാൻ  ഈ ഒരു ജന്മം ബാക്കി എന്ന ഒരു ഭാവം കഷ്ടപ്പെട്ട് മുഖത്തു വരുത്തി അമ്മയുടെ അരികിലെത്തി.

തീരെ ഉത്തരവാദിത്വം ഇല്ലാത്തവനെന്നു പറഞ്ഞു കൂടാ, കല്യാണത്തിന് ഇടാനുള്ള ഉടുപ്പ് രൂപാ രൊക്കം ഇരുന്നൂറ്റമ്പതു  മുടക്കി  വാങ്ങിച്ചോണ്ട് വന്നിട്ടുണ്ട്.
അതില്ലേൽ ഈ കല്യാണം എങ്ങനെ നടക്കുമായിരുന്നു?
ഇത് വല്ലതും ഇവർക്കറിയാമൊ ?

പെട്ടിയിൽ നിന്നും ഉടുപ്പെടുത്തു അമ്മയെയും പെങ്ങളെയും കാണിച്ചു. കൊള്ളാമെടാന്നു അമ്മ പറഞ്ഞു.
ചേച്ചി എച്ചിൽ പാത്രത്തിൽ കാക്ക നോക്കുന്നതുപോലെ കൃത്രിച്ചു നോക്കി   ഒന്ന് മൂളി. അവൾ പണ്ടേ അങ്ങനെയാ, എന്റെ കാര്യങ്ങൾക്കെല്ലാം ഒരു പാരയാണ്. അനിയത്തിയായിരുന്നെങ്കിൽ കുനിച്ചു നിർത്തി നാലിടി കൊടുക്കാമായിരുന്നു. ചേച്ചിയായിപ്പോയി.
കുറ്റമൊന്നും പറയാനില്ലാത്തത്‌ കൊണ്ടാവും അവൾ ചോദിച്ചു,
"എടാ, മുണ്ടെവിടെ?"

മുണ്ടോ? ഏതു മുണ്ട്?
വായും പൊളിച്ചു നിൽക്കുന്നത്  കണ്ടപ്പോൾ ചേച്ചി അത്യധികം സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു,
"അമ്മെ, ഇവൻ മുണ്ടില്ലാതെയാണ് വന്നിരിക്കുന്നത്. ഈ കല്യാണത്തിനു ഞാനെങ്ങും വരുന്നില്ല. മുണ്ടുടുക്കാതെ ഉടുപ്പു മാത്രം ഇട്ടു കല്യാണം കഴിക്കുന്ന ആദ്യത്തെ ചെറുക്കൻ ഇവനായിരിക്കും"

ഇവളെ  കുനിച്ചു നിർത്തി ഇവളുടെ ഭർത്താവിനു നാലിടി കൊടുത്താലെന്താ.?
സോറി, ഇവളുടെ ഭർത്താവിനെ കുനിച്ചുനിർത്തി ഇവൾക്ക് നാലിടി കൊടുത്താലെന്താ?
ഛെ,..ഇവളുടെ ഭർത്താവിനു ഇവളെ  കുനിച്ചു നിർത്തി  നാലിടി കൊടുത്താലെന്താ..!!
അതെങ്ങനാ അങ്ങേരു  അവളെ കൈവെള്ളേലാണ് കൊണ്ടു  നടക്കുന്നത്.

ചെങ്ങന്നൂർ  മഹാദേവർ ക്ഷേത്രത്തിന്റെ  കിഴക്കേനട.
മുഹൂർത്തമായി, മുഹൂർത്തമായി എന്ന് ശാന്തിക്കാരൻ ഉറക്കെ പറയുന്നു.
ഗട്ടിമേളം, ഗട്ടിമേളം എന്ന് ആരോ വിളിച്ചു പറയുന്നു..
ചെറുക്കൻ താലി കയ്യിലെടുക്കുന്നു.
പെണ്ണ് മുഖം പൊത്തിപ്പറയുന്നു, 
"അയ്യേ, ഞാനെങ്ങും  കെട്ടില്ല...ഈ ചെറുക്കന് ദേണ്ടെ മുണ്ടില്ല..!!"
ഞാൻ തല കയ്യിൽ താങ്ങി അന്തം വിട്ടു സോഫയിലിരുന്നു.

"ഡാ, എന്റെ കീറിയൊരു മുണ്ട് അവിടെ കിടപ്പുണ്ട്. നീ കഴുകിയെടുത്തോ"
അനിയൻ സ്നേഹമുള്ളവനാണ്.
അരമുറി ദോശയ്ക്ക് പണ്ട് തല്ലു മേടിച്ചു തന്ന വഞ്ചകൻ.

"സാരമില്ലെടാ, നീയും അളിയനും കൂടി ഉച്ചകഴിഞ്ഞു ചെങ്ങന്നൂരുപോയി മുണ്ട് വാങ്ങ് . അച്ഛനറിയണ്ട. ഇനി അത് മതി. തിന്നുകളയും...!!"
അമ്മ സമാശ്വസിപ്പിച്ചു.

അമ്മയങ്ങനെയാണ്.അച്ഛനു ദേഷ്യം വന്നാൽ "അച്ഛനറിയണ്ട. ഇനി അത് മതി. തിന്നുകളയും" എന്ന് പറഞ്ഞാണ് ഞങ്ങളെ പേടിപ്പിക്കുന്നത്.
വരാന്തയിൽ പണ്ട് കോഴി കാഷ്ടിച്ചു വച്ചപ്പോഴും അമ്മ പറഞ്ഞിരുന്നു, ഡാ കോരിക്കള , അച്ഛനറിയണ്ട,  തിന്നുകളയും...!! 

അങ്ങനെ ഉച്ചകഴിഞ്ഞ് അളിയനുമൊത്തു രഹസ്യമായി പോയി ഒരു മുണ്ട്  വാങ്ങിയതോടെ എന്റെ കല്യാണത്തിനു അച്ഛൻ എന്നെ എല്പ്പിച്ച  രണ്ട്  ഉത്തരവാദിത്വങ്ങളിൽ ഒന്ന്  തീർന്നു.
ഇനി  താലികെട്ടാണ് ശേഷിക്കുന്നത്..

കല്യാണ  ദിവസം രാവിലെ കുളിച്ചു കുട്ടപ്പനായി (ഞാൻ തന്നെ) വന്നു.
കല്യാണ മുണ്ടും ഉടുപ്പുമൊക്കെ അണിഞ്ഞു.
മുഖക്കുരു കയറിയിറങ്ങിയ മുഖത്തെ കുണ്ടുകുഴികളെല്ലാം പൗഡർ  ഇട്ടു നികത്തി  കോലൻ മുടിയൊക്കെ ചീകിയൊതുക്കി സുന്ദരനായി. എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞു.

അച്ഛൻ-" ഇവന് കെട്ടാനുള്ള പ്രായമായോ?"
(കാണികളായ ബന്ധുമിത്രാദികൾ - ഹ ഹ ഹ.... )

അമ്മ- " ഡാ, മുണ്ട് മുറുക്കിയുടുത്തോണം. പണ്ടിവൻ ആദ്യമായി മുണ്ടുടുത്തപ്പോൾ മുണ്ടിന്റെയറ്റത്തു കാലുതട്ടി മൂക്കുംകുത്തി വീണവനാ.."
(കാണികളായ ബന്ധുമിത്രാദികൾ - ഹ ഹ ഹ... )

ചേച്ചി - " കൊള്ളാമെടാ, ഒരുങ്ങുന്നതിനു മുമ്പത്തെപ്പോലെ തന്നെയുണ്ട്. നീ വെറ്തെ ഇനി ഒരുങ്ങി സമയം കളയണ്ട"
(കാണികളായ ബന്ധുമിത്രാദികൾ - ഹ ഹ ഹ.. )

അനിയൻ-" സുന്ദരനാടാ..നീ പോയി ചുമ്മാ കെട്ടീട്ടു വാടാ"
(കാണികളായ ബന്ധുമിത്രാദികൾ -എന്നിട്ട് വേണം അവനൊന്നു കെട്ടാൻ...ഹ ഹ ഹ ....)

അളിയൻ - (ആത്മഗതം) " നിനക്കങ്ങനെ തന്നെ വേണം"'
പുള്ളിക്കാരന്റെ ആക്കിയ ചിരി  കണ്ടാൽ തോന്നും അങ്ങേർക്കു ചേച്ചിയെ കെട്ടിച്ചു കൊടുത്തതിന്റെ മുഴുവൻ കുറ്റവും എനിക്കായിരുന്നുവെന്ന്.

ചെങ്ങന്നൂർ  മഹാദേവർ ക്ഷേത്രത്തിനു  രണ്ടു നടകളുണ്ട് .
കിഴക്കേനടയിൽ ശിവനും പടിഞ്ഞാറെ നടയിൽ പാർവതിയുമാണ് പ്രതിഷ്ഠ. രണ്ടുപേരും പിണങ്ങിയതുകൊണ്ടാണ് പരസ്പരം  പുറംതിരിഞ്ഞിരിക്കുന്നതെന്ന് ഏതോ ഒരു രസികൻ തമാശിച്ചിട്ടുണ്ട്. കല്യാണം ശിവന്റെ നടയിലാണ്. 

കല്യാണത്തിനു ഒരു പ്രത്യേകത കൂടിയുണ്ട്. എന്റെ വധുവിന്റെ അനിയത്തിയുടെ കല്യാണവും അന്നേദിവസം തന്നെയാണ്‌. ചേച്ചിയുടെ കല്യാണം കിഴക്കേനടയിൽ ശിവനെ കാണിച്ചു കഴിഞ്ഞാലുടൻ   പടിഞ്ഞാറെ നടയിൽ അനിയത്തിയുടെ കല്യാണം പാർവതിയെ കാണിക്കും. 

മൂത്ത മകളെ കിഴക്കേനടയിൽ ശിവനു മുമ്പിൽ വച്ചു കല്യാണം കഴിപ്പിച്ചു വിട്ടാൽ പടിഞ്ഞാറെനടയിൽ  പാർവതി  പിണങ്ങുമല്ലോ. അപ്പോൾ ഇളയ മകളെ പടിഞ്ഞാറെ നടയിൽ വച്ചു കല്യാണം  കഴിപ്പിച്ചു വിട്ടാൽ പിന്നെ ആ പിണക്കം  ഒഴിവാക്കാം എന്നതായിരുന്നു ശ്വശുരന്റെ പക്ഷം. നമ്മൾ എന്തിനാണ് വെറുതെ ഉമാമഹേശ്വരന്മാരുടെ പിണക്കം കൂട്ടുന്നത്‌..
എന്നാൽ രണ്ടു കല്യാണം ഒരൊറ്റ സദ്യയിൽ ഒതുക്കിയത് തീർത്തും  നിഗൂഢവും വഞ്ചനാപരവും പ്രത്യേകിച്ചും  അത്തരം  സവിശേഷസാഹചര്യത്തിൽ  വരാവുന്ന  സാംസ്കാരിക രാഷ്ട്രീയ സാമൂഹിക  സമ്മർദങ്ങളെ  മറികടക്കാനുള്ള ഒരു കുതന്ത്രവുമാണെന്ന് (സുകുമാർ അഴീക്കോട് സാറിന്റെ കൈ ചുഴറ്റൽ സ്മരിക്കുക)  ചെങ്ങന്നൂരുകാർ തീർത്തും വിശ്വസിച്ചു.
ഉമാമഹേശ്വരന്മാരാകട്ടെ പ്രത്യേകിച്ചു ഒരഭിപ്രായവും പറഞ്ഞതുമില്ല.
അതെങ്ങനെയാ, അവർ പിണക്കത്തിലാണല്ലോ..!

കിഴക്കേ നടയിലെ  കല്യാണമണ്ഡപത്തിൽ  തറയിൽ വിരിച്ച തുണിയിൽ  ഞാൻ ശിവനെയും നോക്കി ചമ്രം പടഞ്ഞിരുന്നു.
പുള്ളിക്കാരനെന്തെളുപ്പമായിരുന്നു. പാർവതി പുറകെ നടന്നു പ്രേമിച്ചു കൂടെ കേറി താമസ്സിക്കുകയായിരുന്നു.

ആരോ വധുവിനെ കൊണ്ടുവന്നു  എന്റെയടുത്തിരുത്തി.

വധുവിന്റെ അനിയത്തി സർവാഭരണവിഭൂഷിതയായി അച്ഛനെ ചൊറിഞ്ഞു.
"അച്ഛാ, വേഗമാകട്ടെ.. ന്റെ കല്യാണം.."

"ഇത് കഴിയട്ടെടീ . നീ അടങ്ങി നിൽക്ക് .." അച്ഛൻ സമാധാനിപ്പിച്ചു.

"മുഹൂർത്തമായോ "
ആരോ ചോദിച്ചു.

"ഇല്ലാ, അൽപനേരം കൂടിയുണ്ട്" പരികർമി ചൊല്ലി.

ഞാനെന്റെ കല്യാണം അങ്ങനെ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ വധുവിന്റെ അനിയത്തി വീണ്ടും ചിണുങ്ങി.
"അച്ഛാ, വേഗമാകട്ടെ.. ന്റെ കല്യാണം.."

ശ്ശേടാ, ജീവിതത്തിൽ ആകെയുള്ള ഒരു കല്യാണമാണ്. അത് ഒന്ന് ആസ്വദിച്ചു കഴിക്കാനും സമ്മതിക്കില്ലേ?
ഞാൻ അനിയത്തിയെ രൂക്ഷമായി നോക്കി.

അച്ഛൻ വീണ്ടും മോളെ സമാധാനിപ്പിച്ചു.
"നിന്നെ കെട്ടിച്ചു വിട്ടിട്ടേ  ഞാനിവിടുന്ന് പോകൂ.. സത്യം സത്യം സത്യം.."

അതാണ്‌. ക്ഷമിക്കൂ കുട്ടീ.
ഞങ്ങൾ ഒന്ന് കഴിച്ചു തീരട്ടെ.പിന്നെയാകാം നിങ്ങൾക്ക് ..

നാദസ്വരക്കാരൻ അയാളുടെ ജോലി തുടങ്ങി.
നാട്ടുകാരെല്ലാം ചുറ്റും നിറഞ്ഞു നിന്ന് ഞങ്ങളെ അന്തം വിട്ടു നോക്കി നിന്നു.
ഞാൻ കുറേശ്ശെ വിയർക്കാൻ തുടങ്ങി.

അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, വധുവിന്റെ അനിയത്തി വീണ്ടും അച്ഛനെ തോണ്ടി ചിണുങ്ങി.
"അച്ഛാ , വേഗമാകട്ടെ. എന്റെ കല്യാണം.. എന്റെ കല്യാണം.."

ശ്ശേടാ, കേട്ടാൽ തോന്നും അപ്പുറത്ത്  പാർവതി ആ കല്യാണം കാണാൻ മുട്ടി നില്ക്കുകയാണെന്ന്.. അതോ ഇപ്പോൾ ഓഫീസ്   പൂട്ടി പാർവതി കൈലാസത്തിന് മടങ്ങുമോ?കൊച്ചേ , അവര് തമ്മിൽ പിണക്കമാണെങ്കിലും പാർവതി ശിവനെ വിട്ടെങ്ങും പോവില്ല..
രണ്ടുപറയാനായി മുഖമുയർത്തിയപ്പോൾ അനിയത്തിയുടെ പ്രതിശ്രുത വരൻ അക്ഷമനായി കയ്യും കെട്ടി നില്ക്കുന്നത് കണ്ടു.
അല്ലേൽ വേണ്ട, കക്ഷിക്ക് എന്നെക്കാൾ തടി അല്പം കൂടുതലാ..

അച്ഛൻ വീണ്ടും സമാധാനിപ്പിച്ചു.
"നീ വെപ്രാളം പിടിക്കാതെ. ഇത് കഴിയട്ടെ. അല്ലേൽ ചേട്ടത്തിയെ നിർത്തീട്ട് അനിയത്തിയെ കെട്ടിച്ചു വിട്ടെന്ന് നാട്ടാര് പഴി പറയില്ലേ?"

ന്യായമായ സംശയം കേട്ടതുകൊണ്ടാവണം അനിയത്തി അല്പം ഒതുങ്ങി.

കല്യാണത്തിനു താലികെട്ടുമ്പോൾ കൈ വിറച്ചായിരുന്നു എന്ന് പിൽക്കാലത്ത് വാമഭാഗം  പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചുകൊടുത്തിട്ടില്ല. തെളിവായി വീഡിയോയൊക്കെ അവൾ പിന്നീട് ഹാജരാക്കി. പക്ഷെ അത് വീഡിയോഗ്രാഫറുടെ കൈ വിറച്ചതുകൊണ്ടാണ് എന്നൊരു വാദമുയർത്തി ഞാൻ അതിനെ ശക്തിയായി പ്രതിരോധിച്ചു.



നാത്തൂന്റെ അവകാശം ഉപയോഗിച്ച് ചേച്ചി താലികെട്ടാൻ ഒരു ശ്രമം നടത്തിയെങ്കിലും ഞാൻ സമ്മതിച്ചു കൊടുത്തില്ല. എനിക്ക് തന്നെ കെട്ടണം, തന്നത്താൻ തന്നെ കെട്ടണം എന്ന വാശിയിലായിരുന്നു ഞാൻ .

താലികെട്ടിയയുടൻ പെണ്ണിന്റെ കൈ പിടിച്ചു എന്റെ കയ്യിൽ എൽപ്പിച്ച്  ശ്വശുരൻ ഉവാച...
"മൂന്നുവട്ടം കറങ്ങീട്ടു ഓടിവാ. അടുത്ത കല്യാണത്തിനു സമയമായി" 

പെണ്ണിന്റെയനിയത്തി എല്ലാരേം കളഞ്ഞിട്ട് പടിഞ്ഞാറോട്ട് ഒരൊറ്റയോട്ടം..

മൂന്നുവട്ടം എന്നേം വലിച്ചു മണ്ഡപത്തിനു ചുറ്റും  പമ്പരം പോലെ കറങ്ങീട്ട്  സ്വന്തം കൈകൾ വിടുവിക്കാതെ എന്റെ പ്രിയതമയും  പടിഞ്ഞാറെനടയിലേയ്ക്ക് ഒരൊറ്റ ഓട്ടം. കൂടെ ആ കൈകളിൽ   കൊരുത്തുതൂങ്ങി  കാറ്റിൽ പറന്നു ഞാനും. 
അവിടെ ഭാര്യയുടെ അനിയത്തിയുടെ കല്യാണം.
അങ്ങനെ രണ്ടുകല്യാണം  ഒരുമിച്ചു കൂടാനും ഭാഗ്യമുണ്ടായി.

ഗംഭീരസദ്യയായിരുന്നു. തിരുവനന്തപുരത്തുനിന്നും വന്ന സഹപ്രവർത്തകർ മദ്ധ്യതിരുവിതാംകൂർ സദ്യ ആസ്വദിച്ചു കഴിച്ചു. ഒരു തീറ്റിപ്രാന്തൻ സദ്യ കഴിഞ്ഞു വന്നു അഭിപ്രായം അറിയിച്ചു.
"സാറേ, അടിപൊളി സദ്യന്നെ, വോ..!! ഒന്നൂടെ കഴിച്ചാ കൊള്ളാന്നുണ്ട്. സാറ് ഇവിടുന്നന്നെ ഒന്നൂടെ കെട്ടുമോ?"

അനിയത്തിയും ഭർത്താവും  സന്തോഷത്തിൽ അടുത്തെത്തി. ഈ ഭർത്താവ് എന്റെ ചേച്ചിയുടെ ക്ലാസ്മേറ്റായിരുന്നു. അപ്പോൾ എന്നെക്കാൾ രണ്ടു വയസ്സ് പ്രായം കൂടും.
ഞാനാകെ സംശയത്തിലായി. കല്യാണം കഴിക്കുന്നതുവരെ പുള്ളിക്കാരൻ എനിക്കൊരു ഒരു ചേട്ടനായിരുന്നു. രണ്ടു കല്യാണങ്ങളും  കഴിഞ്ഞതോടെ പുള്ളിക്കാരൻ ഭാര്യയുടെ അനിയത്തിയുടെ  ഭർത്താവ് എന്ന നിലയിൽ എനിക്ക്  അനിയനായിത്തീർന്നു.
ഒറ്റനിമിഷം കൊണ്ട് ജ്യേഷ്ഠസ്ഥാനത്തു നിന്നും അനിയനായിത്തീർന്ന ആ ഹതഭാഗ്യവാനെ നോക്കി ഞാൻ സഹതാപത്തോടെ ആരാഞ്ഞു.
"ഭവാനെ ഞാൻ എന്ത് വിളിക്കണം? ചേട്ടനനിയനെന്നോ, അനിയൻ ചേട്ടനെന്നോ?"
"ചീത്ത വിളിക്കാതിരുന്നാൽ മതി. എല്ലാം കോമ്പ്ലിമെന്റാക്കാം. പേരുവിളിച്ചാൽ മതി"

കല്യാണരാത്രി പ്രിയതമയും വളരെ ഭവ്യതയോടെ ചോദിച്ചു 
"എന്താണ് ഞാൻ അങ്ങയെ വിളിക്കേണ്ടത്..?"

ചേട്ടനനിയനെ ഓർത്ത് ഞാൻ ഇമ്മിണി വലിയ ഗമയിൽ പറഞ്ഞു 
"നമ്മൾ തമ്മിൽ വല്യ പ്രായവ്യത്യാസമൊന്നുമില്ലല്ലൊ. നീ പേരുവിളിച്ചാൽ മതി."

"അത് അച്ഛനുമമ്മയ്ക്കും ഇഷ്ടമാവുമോ?"
അവൾ സംശയം പ്രകടിപ്പിച്ചു .

"സാരമില്ല, ഞാൻ പറഞ്ഞിട്ടല്ലേ, നീ പേരു വിളിച്ചാൽ മതി.. "
ഞാൻ മഹാമന്സകനായി.

"ചേട്ടാന്നായാലോ?"

"വേണ്ട, പേര് വിളിച്ചാൽ മതി"

"ഓ, എന്നാലും ആൾക്കാരെന്തോ പറയും"

"ആൾക്കാര്....!!  ആൾക്കാരുപറഞ്ഞാൽ എനിക്ക് പുല്ലാ..നീ പേരു വിളിച്ചാൽ മതി.. "

"എന്നാലും..അണ്ണാന്നു വിളിച്ചാലോ?"

"മാണ്ട..ഒരു തമിഴുചുവ ..നീയെന്നെ പേര് വിളിച്ചാൽ മതി."

"ശ്ചെ , ചേച്ചി എന്തു  വിചാരിക്കും.."
അപ്പോൾ നാത്തൂനേ പേടിയുണ്ടല്ലേ?

"ഓ, അവളൊന്നും പറയില്ല. അവളെ ഞാൻ വെരുട്ടി നിർത്തിക്കോളാം ..നീ പേരു വിളിച്ചാൽ മതി.."

"എന്നാലും ഞാൻ അതറിഞ്ഞു ചെയ്യണ്ടേ? ചേട്ടാന്നു തന്നെയായാലോ?"

"വേണ്ട. നീയെന്നെ പ്രദീപേന്നു വിളിച്ചാൽ മതി"

"പേര് വിളിച്ചാ അവസാനം പ്രശ്നമാകുമൊ?"

"നിന്നോടല്ലേ പേരുവിളിച്ചാൽ മതീന്ന്  പറഞ്ഞത്..!! "
ഞാൻ പൗരുഷനായി.

"ശരി, പ്രദീപേ" അവൾ വിനയകുനിതയായി തലകുലുക്കി ..

അല്ല പിന്നെ, ഭർത്താവ് പറഞ്ഞാൽ  ഭാര്യ കേൾക്കണ്ടേ ..!!??
കൂടുതൽ ദേഷ്യം ഭാവിച്ചില്ല.  അവൾ ഒരു ദന്തിസ്റ്റല്ലേ, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട (ഞാൻ) ...

കന്നിനെ കയം കാണിച്ചാൽ എന്തുപറ്റും?
താമസംവിനാ  അവൾ എന്നെ പ്രദീപേ , നീ, എടാ, വാടാ, പോടാ എന്നൊക്കെയായി വിളി.

ബഷീർ  പറഞ്ഞതാണ് സത്യം.
കെട്ടിയ ഉടനെ പെണ്ണിന്റെ പള്ളയ്ക്ക് നോക്കി അഞ്ചാറു കുത്തുവച്ചു  കൊടുക്കേണ്ടിയിരുന്നു.

Sunday 5 October 2014

രസംകൊല്ലികൾ

കടപ്പാട്- ഗൂഗിൾ 

രസംകൊല്ലികൾ..
അതൊരു പ്രത്യേക വിഭാഗമാണ്‌.
നമ്മുടെ ജീവിതത്തിലെ പല അവസരങ്ങളിലും   വിളിച്ചും വിളിക്കാതെയും കടന്നു വന്നിട്ട് നമ്മുടെ സന്തോഷത്തെ തല്ലിക്കെടുത്തി സ്ഥലം വിടുന്ന മഹാനുഭാവന്മാർ.

രസംകൊല്ലികളിൽ  രണ്ടു വിഭാഗങ്ങളുണ്ട്.
ഒരു കൂട്ടർ  ജന്മനാ തന്നെ അരസികന്മാർ ആണ് . അതവരുടെ കുഴപ്പമല്ല. പിറന്നു വീണ നേരം അവർ ഉയർത്തുന്ന കരച്ചിൽ കേട്ടാൽ  തന്നെ അത് മനസ്സിലാകും. കക്ഷികൾ  പകൽ  മുഴുവൻ അമ്മമാരുടെ ചൂടുപറ്റി കിടന്നുറങ്ങും.   രാത്രി മുഴുവൻ ഉണർന്നു  കരഞ്ഞ്  അച്ഛന്റെയും അമ്മയുടെയും സ്വൈര്യം കെടുത്തും.
രണ്ടാമത്തെ  കൂട്ടർ ആകട്ടെ നമ്മുടെ രസം കെടുത്താൻ മന:പൂർവം   തുനിഞ്ഞിറങ്ങിയിരിക്കുന്നവരാണ്.  അവർക്ക് രസം ഉണ്ടാകുന്നത് തന്നെ നമ്മുടെ രസം തല്ലിക്കെടുത്തിയിട്ടാണ്.

ദാ , ആ വരുന്ന കനം  കുറഞ്ഞ ചുരുളൻ  മുടിക്കാരൻ ആദ്യത്തെ വിഭാഗക്കാരനാണ്.

നമ്മൾ അയലത്തെ വീട്ടിലെ പറമ്പ് അളക്കുന്നത് കാണാൻ പല്ലുപോലും തേക്കാതെ രാവിലെ തന്നെ വേലിക്കരികിൽ പോയി നില്ക്കുകയാണ്.

മക്കൾ തമ്മിൽ സാഹോദര്യസ്നേഹം  മൂത്ത് "എസ്"  പിച്ചാത്തികൾക്ക്  ഈ-ബേ വഴി ഓഡർ നൽകിയ വിവരമറിഞ്ഞ് ജീവിതകാലം കഷ്ടപ്പെട്ടുണ്ടാക്കിയ പറമ്പ് ഗോപാലേട്ടൻ രണ്ടായി വലിച്ചു കീറുകയാണ് .
സർവേയർ തോമസ് വലിയ ഒരു ചങ്ങല പറമ്പിലിട്ട്  വലിച്ചു കൊണ്ട് നടക്കുന്നു. 
ഗോപാലേട്ടനെ സാന്ത്വനപ്പെടുത്താൻ നമ്മൾ ഇടയ്ക്കിടെ ഓരോ തമാശ വേലിക്കു മുകളിലൂടെ എറിയുന്നുണ്ട്.

പറമ്പിന്റെ ഒരതിരിന്റെ കുറ്റിയിൽ നിന്നും ചങ്ങല  പിടിച്ച്   പയ്യൻസ്  പറമ്പിന്റെ നടുക്കെത്തി . ചങ്ങലയുടെ നീളം തീർന്നു . പയ്യൻസ്  ഒരു തമാശ പൊട്ടിക്കുന്നു.
"ഗോപാലേട്ടാ, ചങ്ങലയുടെ നീളം തികയുന്നില്ല, ഇനി എങ്ങനെയളക്കും?"

പല്ലു പോലും തേയ്ക്കുന്നതിനു മുൻപ് ചളു  അടിക്കാൻ ഒരവസരം കിട്ടിയതല്ലേ, നമ്മൾ വിടുമോ?

"തോമസ്സെ , ഞാൻ ഒരു ചാക്കുചരടു  കൊണ്ടുത്തരാം.  ഏച്ചുകെട്ടി നോക്കിക്കേ. ചെലപ്പോ തെകയുമാരിക്കും...!!"

ഗോപാലേട്ടനും തോമസ്സും  ചിരിക്കുകയാണ്.

അതുവരെ മിണ്ടാതിരുന്ന രസംകൊല്ലി  രംഗത്തേയ്ക്ക് ചാടി വീഴുകയാണ്..

"ചാക്ക് ചരടോ?  അതെങ്ങനെ ശരിയാകും?..ചാക്ക് ചരടിൽ എങ്ങനെ നീളം അളക്കാൻ പറ്റും? അല്ലേൽ തന്നെ ചങ്ങലേൽ ചാക്കുചരടു കെട്ടിയാണോ അളക്കുന്നത്?"

"അത് കൊച്ചാട്ടാ ഞാനൊരു.."
ഒരു  നിമിഷം കൊണ്ട് മണ്ടനായി തീർന്ന  നമ്മൾ തിക്കും പോക്കും നോക്കി രസംകൊല്ലിയോടു വിശദീകരിക്കാൻ ശ്രമിക്കുകയാണ്.

"നീ  ഒരു എഞ്ചിനീയർ ആണെന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം? ഇങ്ങനെയാ നിന്നെ  അളക്കാൻ പഠിപ്പിച്ചിരിക്കുന്നത്? ഇന്നത്തെ കാലത്ത് പഠിച്ചതുകൊണ്ട് മാത്രം യാതൊരു കാര്യോമില്ല.."
കൊച്ചാട്ടൻ  വച്ചുകീറുകയാണ്..!!

"കൊച്ചാട്ടാ, ഞാൻ പറഞ്ഞു വന്നത്..."
മുണ്ടുരിഞ്ഞ് തലയിൽ  കൂടി ഇട്ടിട്ടു ഓടിയാലോ?

"ജീവിതപരിചയം വേണമെടാ, ജീവിതപരിചയം..! ആ ചങ്ങല ഇവിടെ കൊണ്ട് വന്നു മുൻപോട്ടളന്നിട്ട് പിന്നെ   കൂട്ടിയാൽ പോരെ? ചാക്ക്  ചരട്  പോലും, ചാക്കുചരട് ..!!."
കൊച്ചാട്ടൻ വിജയശ്രീലാളിതനായി മുന്നേറുകയാണ്.

"എന്തോ,.!!  ദാ വരുന്നമ്മേ...!!"
ഓങ്ങിയ കല്ല്‌ കണ്ട്  മുതുക് വളച്ച് കാലിനിടയിൽ വാലും തിരുകി പമ്മി പമ്മി സ്ഥലം കാലിയാക്കുന്ന ശുനകനെപ്പോലെ നമ്മൾ സ്ഥലം കാലിയാക്കുന്നു.
നമ്മുടെ ഒരു ദിവസം പോയിക്കിട്ടി.

ദാ  ആ വരുന്നത് ഒരു കൂട്ടുകാരനാണ്.
പുള്ളിയും ജന്മം കൊണ്ട് ഒന്നാം വിഭാഗക്കാരനാണ് ..
നമ്മളെ ആത്മാർത്ഥ സ്നേഹമാണ്. 
ഡാ, എനിക്കൊരു പ്രശ്നമുണ്ട്, ലവനിട്ട് രണ്ടു കൊടുക്കണം എന്ന് പറഞ്ഞാൽ ആ നിമിഷം  ഓടിപ്പോയി ലവനെ പഞ്ഞിക്കിട്ടിട്ടു വന്നിട്ട് ചോദിക്കും,
" അളിയാ എന്തരു പ്രശ്നങ്ങള്, .?? കലിപ്പ് തീരണില്ലല്ലോ..!! " 

ജീവിതപ്രാരാബ്ധങ്ങൾ കൊണ്ട് വീർപ്പുമുട്ടി ഒന്നിനും  സമയം ഇല്ലാതെ നമ്മൾ എരിപിരികൊണ്ടു  വശം  കേട്ട് നിൽക്കുകയാണ്. 

"അളിയാ, നീ ഐ ഡബ്ല്യു ദോശാമ്മ  കണ്ടില്ലല്ലോ.." അവന്റെ ചോദ്യം.

"ഐ ലവ് യു, ശോശാമ്മ"  കഴിഞ്ഞയാഴ്ച ഇറങ്ങിയ സസ്പെന്സ് ത്രില്ലർ സിനിമയാണ്. ഹൌസ്ഫുൾ..
കാണികളെ അവസാന നിമിഷം വരെ കസേരയിൽ മൂട്ടകടി മറന്നു പിടിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന അത്ര  സസ്പെൻസ്  എന്നൊക്കെ  ആരോ പറഞ്ഞു കേട്ടായിരുന്നു.
ഓരോ  ഷോയ്ക്ക് ശേഷവും കാണികളുടെ ത്രിൽ  കാരണം വലിച്ചുകീറപ്പെട്ട കസേരകൾ റിപ്പയർ ചെയ്യാൻ നിർമ്മാതാവ്  തീയെറ്റർ ഉടമകൾക്ക്  പ്രത്യേകം കാശു കൊടുക്കുന്നുണ്ടത്രെ.

"അളിയാ, നീയത് കാണണം .  ഇന്നലെ സെക്കണ്ട് ഷോയ്ക്ക് വിളിച്ചിട്ട് നീ വന്നില്ലല്ലോ."

ഇല്ല, നമുക്കങ്ങനൊരു അപരാധം പറ്റി.
പ്രാരാബ്ധം ..

"ഓ, എന്നാ സസ്പെന്സ്  ആണെന്നെ...!!"

നമ്മൾ വിഷാദപൂർവം തലകുലുക്കി.
ഇന്നലെ കാണാൻ പോകണ്ടതായിരുന്നു.

"സില്മേടെ ഒടുക്കം  വരെ ദോശാമ്മെ കൊന്നതാരാണെന്നു നമുക്ക് മനസ്സിലാകില്ല.." 
ലവൻ ത്രില്ലടിച്ചു മുന്നേറുകയാണ്.. 

അപകടം ദൂരെ നിന്നും വരുമ്പോഴേ നമ്മുടെ കഴുത്തിനു പുറകിലുള്ള രോമരാജികൾ എഴുന്നേറ്റു നില്ക്കാൻ തുടങ്ങും.

"ഡാ, നീ കഥ പറയണ്ടാ..ഞാൻ ഇന്ന് തന്നെ ഫസ്റ്റ് ഷോ  കണ്ടോളാം.വേണേ നീ കൂടി വാ. അത്ര നല്ല പടമാണേ  ഒന്നൂടെ കാണ് ..."

"അല്ലളിയാ, നീ കേക്ക്... പടം തീരാറുകുമ്പോ,ദിലീപ് വന്നു പറയുമ്പോഴേ  ദോശാമ്മെ കൊന്നത് അവളുടെ തന്തപ്പിടി ആയിരുന്നെന്ന് നമുക്ക് പിടി .കിട്ടൂ. ഹ ഹ..ആഹഹ  എന്നാ സസ്പെൻസ്  ആണെന്നെ..!!"

"ഡാ  തെണ്ടീ" എന്നൊരു ആക്രോശം നമ്മുടെ തൊണ്ടയിൽ നിന്നുയരുമ്പോഴോ, നമ്മുടെ  കൈകൾ  അവന്റെ തൊണ്ടയെ  മുറുകെ ആലിംഗനം  ചെയ്യുമ്പോഴോ ആ രസംകൊല്ലിക്ക്  കാര്യം പിടികിട്ടില്ല.

രണ്ടാമത്തെ വിഭാഗത്തിൽ പെട്ട  രസംകൊല്ലികൾ  അതിനു വേണ്ടി മാത്രം ജീവിക്കുന്നവരാണ്. ഒരു ദിവസം ഒരാളുടെയെങ്കിലും സന്തോഷം തല്ലിക്കെടുത്തിയില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല.

ഒരു കോമഡി സിനിമയിൽ കരമന ജനാർദ്ദനൻ നായർ അവതരിപ്പിച്ച ഒരു വയസ്സൻ കഥാപാത്രമുണ്ട്. ആസ്ത്മയുടെ  അസ്കിതയുള്ള കക്ഷി കാണുന്നിടത്തൊക്കെ കുരച്ചു തുപ്പിക്കൊളമാക്കും. അങ്ങനെ ഒരിക്കൽ അടുക്കളയിൽ നിന്ന് തുപ്പാൻ തുടങ്ങുമ്പോൾ ജഗതി ഒരു കോളാമ്പിയുമായി അതിസാഹസികമായി സ്ലോമോഷനിൽ ഡൈവ് ചെയ്തു  കരമനയുടെ  അടുത്തേയ്ക്ക് ചാടി  വീഴും. എങ്കിലും കരമന കൃത്യമായി അടുക്കള കതകിൽ തന്നെ തുപ്പും. 
"എന്നാലുമെന്റെ  അച്ഛാ, ഈ പാത്രത്തിൽ തുപ്പിക്കൂടാര്ന്നോ " എന്ന ജഗതിയുടെ  ദയനീയ നിലവിളിക്ക്‌ കരമനയുടെ  ഒരു മറുപടിയുണ്ട്.
"ഹോ, അതിലൊരു ത്രില്ലില്ലെന്നെ...!!"

നമ്മളുടെ സന്തോഷം ഒന്ന് തല്ലിക്കെടുത്തിയില്ലെങ്കിൽ ഈ രസംകൊല്ലികൾക്ക്  ഒരു ത്രില്ലുമില്ല.

ഒരിക്കൽ ഞാൻ തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തിന്   ഡേയ് എക്സ്പ്രെസ്  ട്രെയിനിൽ യാത്ര ചെയ്യുകയാണ്. ട്രെയിൻ  എറണാകുളത്ത്   എത്തിയപ്പോൾ ഒരുപാടു പേർ  അവിടെയിറങ്ങി കുറച്ചു സീറ്റ് കാലിയായി. 

റെയിൽവേ റിസർവേഷന്  സമാന്തരമായി യാത്രക്കാർ സ്വയം ഉണ്ടാക്കിയെടുത്തിയ ഒരു റിസർവേഷൻ  രീതി  നിലവിലുണ്ട്.
കയറുന്നതിനു മുൻപ്  തന്നെ , സ്വന്തം കൈലേസ്, ബാഗ്‌, പുസ്തകം, പത്രം, മുറുക്കാൻ പൊതി, തോർത്ത്, തുടങ്ങി അണ്ടർവയർ വരെയുള്ള സ്ഥാവരജംഗമ വസ്തുക്കൾ  പുറത്തുനിന്നും ജനൽ വഴി അകത്തേയ്ക്ക് എറിഞ്ഞു സീറ്റ് പിടിക്കുന്ന ഒരു രീതി. ഇടയ്ക്കിടെ ട്രെയിനുകളിൽ ഇത്തരം രീതി സ്വാതന്ത്ര്യ സമരം, ശിപായി ലഹള തുടങ്ങി നിൽപ്  സമരം വരെ  ഉണ്ടാക്കാറുമുണ്ട്. എങ്കിലും യാത്രക്കാരുടെ ഇടയിൽ അംഗീകരിക്കപ്പെട്ട ഒരു റിസർവേഷൻ രീതിയാണിത്‌.

ഒരാൾ  അപ്രകാരം ഒരു പത്രമെടുത്ത് ജനൽ  വഴി എനിക്കെതിരെയുള്ള സീറ്റിലേയ്ക്കിട്ടു സ്ഥലം റിസർവ്  ചെയ്തു. അയാളുടെ കൂടെ കൈക്കുഞ്ഞുമായി അയാളുടെ ഭാര്യയുമുണ്ട് . അവർക്ക്  വേണ്ടിയാകാം ഈ സാഹസികത.

ആ സീറ്റിലാണ് നമ്മുടെ രസംകൊല്ലി  ഇരിക്കുന്നത്. പുള്ളിയുടെ മുഖത്തു സ്ഥിരം യാത്രക്കാരന്റെ സ്ഥായിയായ ഒരു പുശ്ചഭാവവുമുണ്ട്.
പത്രം ഇട്ടുകഴിഞ്ഞു ആ കുടുംബം വാതീൽക്കലെ തിരക്കിലേയ്ക്ക് ഓടിയപ്പോൾ, നമ്മുടെ രസംകൊല്ലി ആ പത്രം എടുത്തു വിശദമായി   പാരായണം  തുടങ്ങി. രാവിലെ എഴുന്നേറ്റിട്ടു പത്രം വായിക്കാതെ കക്കൂസ്സിൽ പോകാൻ പറ്റാഞ്ഞു  ബുദ്ധിമുട്ടിയ ലക്ഷണമാണ് അങ്ങോരുടെ മുഖത്ത്.. സീറ്റിൽ നിന്നും പത്രം മാറിയതോടെ അവിടെ ആരോ കയറി ഇരുന്നു. അതൊന്നും കാണാത്ത മട്ടിൽ  രസംകൊല്ലി പത്രപാരായണം തുടരുകയാണ്.
ഒടുവിൽ തിക്കിലും തിരക്കിലും ഗുസ്തിയിട്ട്  ആ കുടുംബം അവിടെയെത്തിയപ്പോൾ സീറ്റില്ല.

കുടുംബനാഥൻ സങ്കടത്തോടെയും ഒട്ടൊരു ദേഷ്യത്തോടേയും ചോദിച്ചു. 
"ഇവിടെ ഇട്ടിരുന്ന പേപ്പർ എവിടെ?"
നമ്മുടെ രസംകൊല്ലി അപ്പോൾ ഉണർന്നപോലെ
"ഓ, ചേട്ടന്റെയായിരുന്നോ പേപ്പർ " എന്ന് മധുരമായി മൊഴിഞ്ഞു പേപ്പർ  തിരികെ നല്കി.
രസംകൊല്ലിയുടെ   മുഖത്ത്  സന്തോഷം  നിറഞ്ഞു കവിയുകയാണ്.
ഒരാളെ ബുദ്ധിമുട്ടിക്കാൻ കഴിഞ്ഞല്ലോ. കൈക്കുഞ്ഞുമായി ആ സ്ത്രീയെ നിർത്താൻ കഴിഞ്ഞുവല്ലോ. 
സീറ്റിന്റെ അറ്റത്ത്‌  ഇരുന്നയാൾ  അല്പം സ്ഥലം ഉണ്ടാക്കി ആ സ്ത്രീയെയും കൈക്കുഞ്ഞിനെയും ഇരുത്തിയപ്പോൾ രസംകൊല്ലിയുടെ  മുഖമൊന്നു മങ്ങി.

വിൻഡോ  സീറ്റിൽ  ഇരുന്ന ഞാൻ ഇടയ്ക്ക് എഴുന്നേറ്റ് ബാത്ത് റൂമിൽ പോയി. തിരികെ വന്നപ്പോൾ രസംകൊല്ലി അയാൾ  ഇരുന്ന സീറ്റ് ഉപേക്ഷിച്ച്  എന്റെ സീറ്റ് കൈയ്യടക്കി ഇരിക്കുകയാണ്.

"അതെന്റെ സീറ്റ് ആണ്" 
അയാളോട് നേരത്തെതൊട്ടു തോന്നിയ ദേഷ്യം ഭാവത്തിലും സ്വരത്തിലും പകർത്തി  ഞാൻ പറഞ്ഞു.

"ഓഹോ, വിൻഡോ സീറ്റിൽ തന്നെ ഇരിക്കണമെന്ന് നിർബന്ധമുണ്ടോ'
അയാളുടെ പുശ്ചസ്വരം ഉയർന്നു.

"ഓഹോ, അത് ഞാനിരുന്ന സീറ്റാണെങ്കിൽ എനിക്ക്  അങ്ങനൊരു നിർബന്ധമുണ്ട്.നിങ്ങൾക്ക് അവിടെ ഇരിക്കണമായിരുന്നെങ്കിൽ എന്നോടൊന്നു ചോദിച്ചിട്ടാകാമായിരുന്നു. ."
ഞാൻ മുൻപോട്ടു ഒന്ന് ആഞ്ഞതോടെ  അയാൾ  ഡൈവ് ചെയ്തു സ്വന്തം സീറ്റിൽ പോയ്‌ വീണു. 
എങ്കിലും എനിക്കൊരു അലോസരം ഉണ്ടാക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അയാളുടെ മുഖത്തുണ്ടായിരുന്നു.

ചിലരങ്ങനെയാണ്. സ്വന്തം അതൃപ്തിയും അരക്ഷിതാവസ്ഥയും മൂലം പൊറുതിമുട്ടുന്ന അവർ വിദ്വേഷം പ്രകടിപ്പിക്കുന്നത് മറ്റുള്ളവരുടെ സന്തോഷം തല്ലിക്കെടുത്തിയാണ്. അതിൽ നിന്നും ഉളവാകുന്ന ഒരുതരം ആത്മസംതൃപ്തി  അവരുടെ അരക്ഷിതാവസ്ഥയ്ക്ക് സമാധാനം നല്കുന്നു.

നമ്മുടെ വീടുകളിലും ഇത്തരം ഒന്ന് രണ്ടു അടുത്ത അല്ലെങ്കിൽ അകന്ന ബന്ധുക്കൾ കാണും. സ്വസ്ഥമായ എന്തിലും കുറ്റം കണ്ടുപിടിക്കുക, രണ്ടു പക്ഷം ഉണ്ടെന്നു  വരുത്താൻ അമ്മയെ തല്ലുക, ശാന്തമായതിൽ സംശയരേണുക്കൾ പകർത്തി  അശാന്തമാക്കി അപ്രത്യക്ഷമാകുക തുടങ്ങിയവയാണ് ഇവരുടെ സ്ഥിരം കലാപരിപാടികൾ. 

"നീ ഇപ്പൊ എവിടാ?'
"ഞാൻ കുറച്ചു നാളായി സൌദിയിലാ ചേട്ടാ.."
"സൌദിയിലോ? ചുമ്മാതല്ല നീയങ്ങു കറുത്തു പോയത്..!!"

"സൌദിയിൽ പോയേപ്പിന്നെ ഞാനും കുടുംബോം വെളുത്തൂന്നാ നാട്ടുകാര് പറേന്നെ.." നമ്മൾ  ബഹുമാനപുരസ്സരം ഒരു ചളു അടിക്കുകയാണ്.

"ങ്ഹും, നീ വെളുത്തില്ലേലും, നിന്റെ കുടുംബം വെളുക്കുന്നുണ്ട്.!!" 
ചേട്ടന് സന്തോഷമായി.

"അവിടൊക്കെ വലിയ ചൂടല്ലേ, പുറത്തിറങ്ങി വെയിലത്ത് ജോലിയൊക്കെ ചെയ്യണം അല്ലെ?" രസംകൊല്ലി കൊണ്ടുകേറുകയാണ്

"വേണ്ട ചേട്ടാ, ഓഫീസ് ജോലിയാ.. എ സീ യൊക്കെയുണ്ട്"

"ഓ , എന്നാലും വെയിലത്തൊക്കെ ഇറങ്ങേണ്ടി വരും, ല്ലേ?..."
പുള്ളിക്കാരൻ എന്നെ വെയിലത്തിറക്കി കറുപ്പിച്ചേ  അടങ്ങൂ..
സമ്മതിച്ചു കൊടുത്തേക്കാം.

"ങ്ങാ , ഇടയ്ക്കിടെ... അതാരിക്കും ഇങ്ങനെ കറുക്കുന്നത്. ഇപ്രാവശ്യം പോകുമ്പോ  പത്തമ്പതു  കിലോ ഫെയർ ആൻഡ്‌ ലൗലി  കൂടി കൊണ്ട് പോണം"

രസംകൊല്ലി നമ്മളെ  ഒന്ന് പാളി നോക്കും. ട്രാക്ക് വിട്ടു അടുത്ത പാര  എടുക്കും.

"നിനക്ക് എന്നാ ശമ്പളം ഒക്കെ കിട്ടും"
"ജീവിക്കാനൊള്ളതൊക്കെ കിട്ടും ചേട്ടാ.."
"എന്നാലും എത്ര വരും? ഒരു ഒരുലക്ഷം  രൂപയൊക്കെ കിട്ടുമോ ?"
"ങ്ഹാ ഏതാണ്ടൊക്കോ അത്രേം കിട്ടും.." 

രസംകൊല്ലിയുടെ  മുഖം മങ്ങും.
"ഇന്നത്തെ കാലത്ത് ഒരു ലക്ഷം കൊണ്ടൊക്കെ എന്താകാനാ, ഒരു രണ്ടു മൂന്നു ലക്ഷം രൂപ എങ്കിലും കിട്ടണം.., അല്ലേപ്പിന്നെ  ഇവിടെങ്ങാനും കിടന്നാൽ പോരെ? അവിടെപ്പോയി ഇങ്ങനെ കഷ്ടപ്പെടണോ? "

നമ്മുടെ ദിവസം പോയി.
തിരിച്ചു ചെല്ലുമ്പോൾ ഉള്ള ജോലി കളയാതെ കമ്പനിയോട് ശമ്പളക്കൂടുതൽ എങ്ങനെ ആവശ്യപ്പെടാം എന്നാണു നമ്മുടെ അടുത്ത ചിന്ത.

"നിനക്ക് എന്ന് വരെ അവധിയുണ്ട്?'
"രണ്ടാഴ്ച കഴിഞ്ഞു പോകണം ചേട്ടാ.."
"രണ്ടാഴ്ച. അതുകൊണ്ടെന്താകാൻ.. ഒരു മാസമെങ്കിലും നാട്ടിൽ  നിന്നില്ലേൽ പിന്നെന്താ കാര്യം. കാശ്  മാത്രം മതിയോ ജീവിതത്തിൽ..?"

രണ്ടാഴ്ച്ച   അവധി മേടിക്കാൻ നടത്തിയ ഗുസ്തി നമുക്ക് മാത്രമറിയാം. അതിന്റെ സങ്കടത്തിൽ ഇരിക്കുമ്പോഴാണ്‌  രസംകൊല്ലിയുടെ  പരിതാപം..

"ശരിയാ ചേട്ടാ, അവധി, ദാ  വന്നു ദാ  പോയീ എന്ന് പറഞ്ഞു ഇപ്പോഴങ്ങു പോകും" വിഷാദത്തോടെ നമ്മൾ പറയും. 

രസംകൊല്ലി സമാധാനത്തോടെയും സന്തോഷത്തോടെയും സ്ഥലം കാലിയാക്കും.
കൂടെ നമ്മുടെ  സമാധാനവും സന്തോഷവും കൂടി സ്ഥലം കാലിയാക്കും.

ചില രസംകൊല്ലികൾ തർക്കവിദ്വാന്മാരാണ്. നാം  എന്ത് കാര്യം പറഞ്ഞാലും അവർ  തർക്കിച്ച് തർക്കിച്ച്  നമ്മുടെ രസവും സമാധാനവും തല്ലിക്കെടുത്തും.

"ജീവിതത്തിൽ  പ്രതീക്ഷിക്കുന്നതെല്ലാം നമുക്ക് ലഭ്യമാകണമെന്നു നാം വാശി  പിടിക്കുമ്പോഴാണ് നമുക്ക് മന:സമാധാനം നഷ്ടമാകുന്നത്." 

തത്വം പറഞ്ഞു ആസ്വാദകരുടെ  മുൻപിൽ കാലിന്മേൽ  കാലും കേറ്റി ഞെളിഞ്ഞിരിക്കുകയാണ് നമ്മൾ.
ആസ്വാദകർ തലകുലുക്കി നമ്മളെ പ്രോത്സാഹിപ്പിക്കുകയാണ്.
എന്തൊരു വിവരമുള്ള നമ്മൾ..

രസംകൊല്ലി ചാടി വീഴുന്നു.
"അങ്ങനെ ഒരു വാശി  പിടിക്കുന്നതിൽ എന്താണ് തെറ്റ്.? അത് നമ്മുടെ ജീവിത സ്വാതന്ത്ര്യങ്ങളിൽ ഒന്നല്ലേ?"

കക്ഷി അറിയപ്പെടുന്ന ഒരു സാഹിത്യകാരനും നിരൂപകനും  വാഗ്മിയുമൊക്കെയാണ് .

"അത് ശരിയാണ് സാർ . പക്ഷെ ജീവിതത്തിൽ  നാം വയ്ക്കുന്ന പ്രതീക്ഷകൾ എന്തറ്റം  വരെ പോകാം എന്നാണു സാർ ഞാൻ പറഞ്ഞത് .."

"പ്രതീക്ഷകളാണല്ലോ മിസ്റ്റർ ജീവിതത്തെ മുൻപോട്ടു കൊണ്ടുപോകുന്നത്.. അപ്പോൾ ആ പ്രതീക്ഷകളെ  നാം അനുവർത്തിക്കുന്നതിൽ എന്താണ് തകരാറ്‌ ? നിങ്ങളുടെ വാദം എനിക്ക് അൽപ്പം  പോലും ദഹിക്കുന്നില്ല"

നമ്മുടെ  വാദം എന്തായിരുന്നു എന്ന് നമ്മുടെ  അസന്തോഷത്തിൽ നാം  കൂടി മറന്നു പോയിരിക്കുന്നു. ഒരു ചെറിയ ദഹനക്കേടു നമുക്കും തുടങ്ങിയിരിക്കുന്നു.

"നമ്മുടെ ജീവിതം നമ്മുടേതാണ് .പ്രതീക്ഷകളും. പക്ഷെ അവ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നതും നമുക്ക് ചിന്താവിഷയമാകണ്ടേ, സാർ ?"
നമ്മൾ വൈക്കോൽ തുരുമ്പിൽ ഞാന്നു കിടന്നു തല വെള്ളത്തിനു മുകളിൽ പിടിച്ചിരിക്കുകയാണ്.  

"നമ്മുടെ പ്രതീക്ഷകൾ  ഉയരുമ്പോൾ അവ മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്ന്  ആലോചിച്ചിട്ടാണെങ്കിൽ പിന്നെ അവ എങ്ങനെ പ്രതീക്ഷകൾ  ആകും, മിസ്റ്റർ ?"

കാലമാടൻ നമ്മളേം കൊണ്ടേ പോകൂ..
അതുവരെ നമുക്ക് കാതുതന്നു തലയാട്ടിക്കൊണ്ടിരുന്ന  ആസ്വാദകർ നമ്മളെ പുശ്ചത്തോടെ  നോക്കുകയാണ്..

"സാർ , ഞാൻ പറഞ്ഞു വന്നത്.. നമ്മൾ നമ്മെ മാത്രം കരുതി...."
നമ്മൾ മൂക്ക് മാത്രം വെള്ളത്തിനു മുകളിൽ  പിടിച്ച് കാലു കൊണ്ട് തുഴഞ്ഞു കഷ്ടപ്പെടുകയാണ്.

"മിസ്റ്റർ, നിങ്ങൾക്ക്  ലോക പരിചയം കുറവായതുകൊണ്ടാണ് ഇങ്ങനെയൊക്കെ വാദിക്കുന്നത്. ജീവിതത്തിലെ പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ്  എല്ലാ ദു:ഖത്തിനും കാരണമെന്ന് പണ്ട് ശ്രീബുദ്ധൻ തന്നെ പറഞ്ഞിട്ടുണ്ട്. കൂടുതൽ വായിക്കണം .. അറിവ് നേടണം... എന്നിട്ട് വേണം ഇങ്ങനൊക്കെ ഉദ്ഘോഷിക്കാൻ.."

വൈക്കോൽകഷണം നഷ്ടപ്പെട്ടു നമ്മൾ പരിപൂർണമായും  ജലപരപ്പു ഉപേക്ഷിച്ചു താഴ്‌ന്നു. പോസ്റ്റ്മാർട്ടത്തിനു ബോഡിയെങ്കിലും കിട്ടിയാൽ വീട്ടുകാർക്ക് കൊള്ളാം  എന്നാണു ഇപ്പോഴത്തെ ചിന്ത.

രസംകൊല്ലി സ്ഥലം വിട്ടു. 
കൂടെ ആസ്വാദകവൃന്ദവും.
കുറച്ചു കഴിഞ്ഞേ നമുക്ക് ബോധം വരൂ, അങ്ങേരു അവസാനം പറഞ്ഞത് തന്നെയല്ലേ നമ്മളും ആദ്യം പറഞ്ഞതെന്ന്...!!


രസം കൊല്ലികളെ ജീവിതത്തിൽ നിന്നും എങ്ങനെ ഒഴിവാക്കാം എന്ന ഒരു വലിയ ഗവേഷണത്തിലാണ് ഞാനിപ്പോൾ.


Friday 5 September 2014

മേനേ പ്യാർ കിയാ



അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണ് കാണൽ സംഭവിച്ചു.
അതൊരു സംഭവം തന്നെയാണല്ലോ.
ഒരു കാരണവർ ഭേഷായി കാലു വാരിയതുകൊണ്ട് "പെണ്ണിനെ ഇഷ്ടമായി"  എന്ന്  മുൻപിൻപ് ആലോചിക്കാതെ എഴുന്നള്ളിച്ച്  സ്വയം ഇഷ്ടമായി മടങ്ങുകയും ചെയ്തു.
അങ്ങനെ ഇഷ്ടമായി എന്ന് പറഞ്ഞതുകൊണ്ട് തന്നെ അത് ജീവിതത്തിലെ അവസാനത്തെ പെണ്ണ് കാണലായും സംഭവിച്ചു.

അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തിനു മടങ്ങി. അവിടെയാണ് ജോലി. തലസ്ഥാനത്തെ ഒരു രാസവ്യവസായസ്ഥാപനത്തിൽ.

പ്രതിശ്രുത  വധു തിരുവനന്തപുരത്ത്  ദന്തൽ കോളേജിൽ ബിരുദാനന്തര ബിരുദ പഠനത്തിലാണ്.
ആകെയുള്ള മുപ്പത്തിരണ്ട് പല്ലിനു ആറോ  ഏഴോ വകുപ്പുകളിലായാണ് ബിരുദാനന്തരബിരുദം. അതിലൊന്നിലാണ് സൌഭാഗ്യവതിയുടെ  ഗുസ്തി.
ഈ പല്ലിനെപ്പറ്റി മാത്രം ഇതിനും വേണ്ടി  പഠിക്കാനെന്തിരിക്കുന്നു?
ഞാൻ പല്ലിനെപ്പറ്റി തിന്നാൻ നേരം മാത്രമാണ് ഓർക്കാറ്. അതും ചോറിൽ കല്ല്‌ കടിച്ചാൽ മാത്രം. സൊർറ്റെക്സ് റൈസ് വന്നതോടെ അതും ഇല്ലാതായി.
രാവിലെ എഴുന്നേറ്റു കഴിഞ്ഞ് വർത്തമാനം പറയുമ്പോൾ ആരെങ്കിലും നെറ്റി ചുളിച്ചാലും  ഓർക്കും .

അവൾ തിരുവനതപുരത്ത് ഒരു വിളിപ്പാടകലെ ഉണ്ടെന്നറിഞ്ഞപ്പോൾ മനസ്സിൽ ഒരു ആവി. ഒന്ന് വിളിച്ചാൽ എങ്ങനെയിരിക്കും?
പല്ല് നഷ്ടപ്പെടുമോ?

അന്നത്തെ കാലത്ത് മൊബൈൽ ഫോണ്‍  പ്രചുരപ്രചാരത്തിൽ ആയിട്ടില്ല. ലാൻഡ്‌ ഫോണുകൾ മാത്രം.
താമസസ്ഥലത്ത് ഫോണില്ല. ഓഫീസിലുള്ള, പുറത്തേയ്ക്ക് വിളിക്കാൻ ഉള്ള ഒരു ഫോണാകട്ടെ പ്ലാന്റ് മാനേജരുടെ മുറിയിൽ മാത്രം.
അന്നത്തെ പ്രണയിതാക്കൾ അനുഭവിച്ച ദുരിതങ്ങൾ ഇന്നത്തെ യോ യോ പിള്ളേർ മനസ്സിലാക്കിക്കൊളളണം.

പ്ലാന്റ് മാനേജരോട്  എന്റെ ഭാവിപ്രേയസ്സിയുമായി ഒന്നു പഞ്ചാരയടിക്കാൻ ഫോണ്‍  ചെയ്തോട്ടെ എന്ന് ചോദിക്കാൻ ഒരു നാണം.
ഭയങ്കര ധൈര്യശാലി ആയതുകൊണ്ട് കട്ടുവിളിക്കാനും പറ്റിയില്ല.
ഇത്രയും പറഞ്ഞാൽ   തോന്നും ഈ പ്രശ്നമൊന്നുമില്ലാരുന്നെങ്കിൽ ഇപ്പോൾത്തന്നെ അവളെ  വിളിച്ചു കൂട്ടിയേനേയെന്ന് .
അവളുടെ നമ്പർ പോലുമറിയില്ല..

ഒരാഴ്ച അങ്ങനെ ആവി കൊണ്ട് നടന്നു.  പ്ലാന്റിൽ എല്ലാവരോടും തട്ടിക്കേറി. നിസ്സാരതെറ്റുകൾ കാണിക്കുന്ന ഓപ്പറേറ്റർമാരെ  മുറിയിൽ  വിളിച്ച്  വരുത്തി ഇടതു പക്ഷം വലതുപക്ഷം (left and right ) ചീത്തപറഞ്ഞു.

അടുത്ത തവണ വീട്ടിൽ  ചെന്നപ്പോൾ അമ്മ ചോദിച്ചു
"ഡാ, നീ അവളെ അവിടെങ്ങാനും കണ്ടോ?"

ശുണ്‍ഠി ഇരച്ചു വന്നു .

"പിന്നല്ലേ അവളങ്ങനെ ഇറങ്ങി നടക്കുകയല്ല എനിക്ക് കണ്ടുമുട്ടാൻ.. അല്ലേൽത്തന്നെ തിരുവനന്തപുരം ഇട്ടാവട്ടത്തിലുള്ള സ്ഥലം അല്ലെ. അവൾ അങ്ങോട്ട്‌ ഇറങ്ങി നടക്കുമ്പോൾ ഞാൻ ചെന്ന് മുട്ടി വീഴാൻ"

എന്നാലും അവൾക്കെന്താ  ഒന്നിറങ്ങി നടന്നാൽ? ചിലപ്പോ ഒന്ന് മുട്ടിയാലോ..!!

അമ്മ നെറ്റി ചുളിച്ച് എന്നെ നോക്കി.
"എന്തായാലും എനിക്കവളുടെ ഒരു ഫോട്ടോ  കിട്ടി. രണ്ടു ദിവസം മുൻപ്  ഞാനവളുടെ വീട്ടിൽ  ചെന്നപ്പോൾ അവിടുത്തെ അമ്മ എടുത്തു തന്നതാണ്.."

ങേ, ഫോട്ടോയോ?  എവിടെ ഫോട്ടോ?
എന്റെ മനസ്സിൽ ഒരു ലഡു പൊട്ടി.

ഒരു ഭാവഭേദവും കൂടാതെ വല്യതാല്പര്യമില്ലാത്ത മട്ടിൽ  ഞാൻ ഒന്ന് മൂളി.
മനസ്സിലൂടെ സാധ്യതകൾ അങ്ങനെ പാഞ്ഞു പോയി. അവളെവിടായിരിക്കും ഒളിച്ചിരിക്കുന്നത്?
അമ്മയുടെ പേഴ്സ്?
അതോ വാനിറ്റി ബാഗിന്റെ ഏതെങ്കിലും അറ ?
പണ്ടാരം ബാഗിന് അഞ്ചോ ആറോ  അറയുണ്ട്.!

"നിനക്ക് ഫോട്ടോ  കാണണോടാ? "

എന്തോ പൊട്ടച്ചോദ്യമാ ചോദിക്കുന്നത്...!!
 പോയി എടുത്തോണ്ട് വാ മാതാവേ..!!!

"ഓ, എന്തിനാ . എന്തായാലും ഞാൻ കണ്ട പെണ്ണ് തന്നെയല്ലേ.? "
ഞാൻ വിജിംഭ്രുതനായി.

"ങാ, വേണ്ടാങ്കിൽ വേണ്ടാ. ഞാൻ ചോദിച്ചെന്നെയുള്ളൂ... എനിക്കെന്തായാലും എന്റെ മരുമോളെ കണ്ടോണ്ടിരിക്കാല്ലോ. അതിനാ  ഞാൻ ഫോട്ടോ ചോദിച്ചു വാങ്ങിയത്"
അമ്മ അകത്തേയ്ക്ക് പോയി.

ചതിച്ചോ? ഈ അമ്മയ്ക്കൊന്ന് നിർബന്ധിച്ചാലെന്താ? വള  ഊരിപ്പോകുമോ?അല്ലേലും ഈ അമ്മമാര് ജനിച്ചപ്പോഴേ ഇങ്ങനെയാ. സാമാന്യബുദ്ധി ഇല്ല. കാണണ്ടായെന്നു പറയുമ്പോൾ ഒന്ന് കാണാൻ നിർബന്ധിക്കെണ്ടേ ..!!

ഒരു മൂച്ചിന് എടുത്തുചാടി, ഇനിയിപ്പോ എങ്ങനെ കര പറ്റും?
പോയൊന്നു തപ്പിയാലോ?

അമ്മ പുറത്തേയ്ക്ക് പോയ സമയം നോക്കി അമ്മയുടെ ബാഗ്‌ പരിശോധിച്ചു. ഒരുകണ്ണ്  വാതിൽക്കലും  മറുകണ്ണ് ബാഗിലും വച്ചു .
അറകൾ എല്ലാം കേറിയിറങ്ങി ക്ഷീണിച്ചു. ഫോട്ടോ  കാണുന്നില്ല.
ഒരു ഗമയ്ക്ക് വേണ്ടാ എന്നു തട്ടി വിട്ടിട്ടു, ഇനി പോയി ചോദിക്കുന്നതെങ്ങനെ.?

പെട്ടെന്ന് അമ്മ മുറിയിലേയ്ക്ക് കയറി വന്നു.
"എന്താടാ? നീ എന്താ നോക്കുന്നെ?"
"ഒന്നുമില്ല. ഞാനെന്റെ പുസ്തകം നോക്കുവാരുന്നു. എവിടാണോ വച്ചത്.."

അമ്മ മേശപ്പുറത്തു നിന്നും പേഴ്സ് എടുത്തു തുറന്നു. അതിൽ നിന്നും ഒരു പാസ്പോർട്ട്‌ ഫോട്ടോ  എടുത്തു നീട്ടി.
"ദാണ്ടേ കൊച്ചിന്റെ ഫോട്ടോ .. വേണേൽ കണ്ടോ.."

"ഓ"
വല്യ താല്പര്യമൊന്നുമില്ലാത്ത മട്ടിൽ ഫോട്ടോ വാങ്ങി ഒന്ന് നോക്കി.
സുന്ദരീ , പടമായിട്ടിരുന്നു നീ കൊഞ്ഞനം കാണിക്കുന്നോ.
ഫോട്ടോ തിരിച്ചു കൊടുത്തു.
അമ്മ  പെഴ്സിന്റെ ഏതു ഭാഗത്താണ്‌  അവളെ  തിരിച്ചു വയ്ക്കുന്നതെന്നു സശ്രദ്ധം സസൂഷ്മം  നോക്കി മനസ്സിലാക്കി .
പ്രിയതമേ, ഉടനെ തന്നെ വീണ്ടും കാണാം.

തിരിച്ചു തിരുവനന്തപുരത്ത് പോകുന്നതിനുമുൻപ് അമ്മയറിയാതെ ഫോട്ടോ അടിച്ചുമാറ്റി സ്വന്തം പേഴ്സിൽ ഭദ്രമായി വയ്ച്ചു. അമ്മ അറിയുന്നതിനു മുന്പ് സ്ഥലം കാലിയാക്കണം.

യാത്രപറഞ്ഞ്‌ ഇറങ്ങി ഗേറ്റ് കടന്നപ്പോൾ അമ്മ പുറകിൽ  നിന്നും വിളിച്ചു പറഞ്ഞു
"ഡാ, ഫോട്ടോ  സൂക്ഷിച്ചു വയ്ക്കണം. കളയാതെ ഇങ്ങു കൊണ്ടുതരണം.."

ഇതാണ് കുഴപ്പം.
എന്റെ എല്ലാകൗശലവും കൗടില്യവും അതേപടി  മാതാവിനും കിട്ടിയിട്ടുണ്ട്.
എന്റെ പാരമ്പര്യമല്ലേ , എങ്ങനെ നന്നാവും?

അങ്ങനെ ആഴ്ചകൾ കടന്നു പോയി.
ഫോട്ടോ  കാണുന്തോറും ആവി കൂടി കൂടി വന്നു.
 ഒന്ന് കാണാൻ എന്താണ് വഴി?
ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.

ഓരോ ദിവസവും കഴിയുന്നതോടെ അവളെ  ഒന്ന് പ്രണയിക്കാൻ ആവേശം കൂടിക്കൂടി വരികയാണ്.
കല്യാണം കഴിച്ചു കഴിഞ്ഞു പ്രണയിക്കുന്നതിനു ഒരു ത്രില്ലില്ല.
മേനെ പ്യാർ  കിയാ എന്ന് സന്തതി പരമ്പരകളോട് മേനി പറയാനുള്ള ഒരു സുവർണാവസരമാണ് കൈ വന്നിരിക്കുന്നത്. അത് ചുമ്മാ കളഞ്ഞുകുളിച്ചാൽ
പിന്നെ കല്യാണം കഴിച്ചിട്ടു ഒരു കാര്യോമില്ല.

വീണ്ടും നാട്ടിൽ  പോയി.
അമ്മ ഫോട്ടോയെപ്പറ്റി അന്വേഷിക്കുമ്പോഴോക്കെ   നവഉദാരവത്കരണത്തിന്റെ ദൂഷ്യ ഫലങ്ങളെപ്പറ്റി അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചു.

ഓഫീസിൽ തിരിയെ എത്തിയപ്പോൾ പ്ലാന്റ് മാനേജർ ചോദിച്ചു.
"താൻ നാട്ടിൽ  പോയിട്ട് തന്റെ പെങ്കൊച്ചിനെ കണ്ടോ?"

ഹും, എന്റെ പട്ടി കാണാൻ പോകും.

"ഇല്ല. കക്ഷി ഇവിടെയല്ലേ?" ഞാൻ ഉദാസീനഭാവത്തിൽ പറഞ്ഞു.

"പറഞ്ഞപോലെ ശരിയാണല്ലോ, അപ്പൊ ചുമ്മാ പോയി കാണാല്ലോ.അല്ലേൽ ഫോണ്‍  വിളിക്കാല്ലോ..?" അങ്ങോർ  വിടാൻ ഭാവമില്ല.

"എവിടെ?  നമ്പരൊന്നും അറിയില്ല. ഇവിടെ ഹോസ്റ്റലിൽ ആണ്"
ഞാൻ വീണ്ടും ഗദ്ഗദം  വിഴുങ്ങി ഉദാസീനനായി.

"അപ്പൊ എളുപ്പമായില്ലേ പൊട്ടാ..!!  ഡയറക്ടറി  എടുത്തു നോക്ക്. ലേഡീസ് ഹോസ്റ്റലിന്റെ നമ്പര് നോക്കിയാൽ  പോരെ..!!"
പ്ലാന്റ് മാനേജർ ഉറക്കെച്ചിരിച്ചു.

പൊട്ടാ, ഇത് നേരത്തെ പറഞ്ഞു തരണ്ടേ?
പ്ലാന്റു മാനേജർ ആണ് പോലും പ്ലാന്റ് മാനേജര്..! രണ്ടു പൊട്ടിച്ചാലോ. എത്ര സുവർണാവസരങ്ങളാ ഇങ്ങോര് തുലച്ചത്..!!

"നമ്പര് കണ്ടുപിടിച്ചിട്ട്‌  ഇവിടെനിന്നും വിളിച്ചോ. കല്യാണം കഴിഞ്ഞു എനിക്ക് നല്ല ഒരു ഡിന്നർ തന്നാൽ മതി"
പ്ലാനറു മാനേജർ  പുണ്യാവാളാ , നിന്നെ ഞാൻ കുരിശ്ശിൽ തറയ്ക്കുന്ന പ്രശ്നമില്ല..!!

ഡയറക്ടറി തപ്പി എടുത്തു. മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ നമ്പർ കണ്ടെടുത്തു. നേരെ വിളിച്ചു.
ഹൃദയം പട പട ഇടിക്കുന്നു.
കരുണാമയനായ  പ്ലാന്റ്മാനേജർ ഇറങ്ങി പുറത്തേയ്ക്ക് പോയി.

അപ്പുറത്ത് ഏതോ പെണ്‍കൊടി ഫോണ്‍  എടുത്തു.
അവളോടു ആവശ്യം ഉന്നയിച്ചു.
ഫോണും മുറുക്കിപ്പിടിച്ചു കുത്തിരിക്ക്യാ  , നോം വിളിച്ചോണ്ട് വരാം എന്നവൾ മൊഴിഞ്ഞു കളമൊഴിഞ്ഞു.

ഫോണും മുറുക്കിപ്പിടിച്ചു കുറെ നേരം കുത്തിയിരുന്നു.  സർക്കാരല്ലേ ഫോണ്‍ ബില്ലടയ്ക്കുന്നത്. നമുക്കെന്താ?

നീണ്ട നിമിഷങ്ങൾക്ക്  ശേഷം അങ്ങേ തലയ്ക്കൽ ഒരു പതുങ്ങിയ സ്വരം ഉയർന്നു .
"ഹലോ, ആരാ..?'

നെന്റെ കേട്ടിയോൻ..!!
പേരുപറഞ്ഞപ്പോൾ അപ്പുറത്ത് അനക്കമൊന്നുമില്ല.
ങ്ഹെ, ആള് ഫോണും കളഞ്ഞിട്ടു ഓടി രക്ഷപ്പെട്ടോ?
എന്നാലും ഓടുന്നതിന് മുൻപ്  വീട്ടിലറിഞ്ഞാൽ വഴക്ക് പറയും എന്നെങ്കിലും ഒന്ന് പറയണ്ടേ?

വീണ്ടും ഹലോ പറഞ്ഞപ്പോൾ മറുപടി വന്നു.
'മനസ്സിലായി. എന്താ  വിളിച്ചത്?'

ശെടാ , ഒന്ന് സോള്ളാൻ വിളിച്ചപ്പോൾ എന്തിനാ വിളിച്ചതെന്ന്..!!

"ഞാനിവിടെ തിരുവനന്തപുരത്തുണ്ട്. ഒന്ന് കാണാൻ പറ്റുമോ?"
അനക്കമില്ല.

അനക്കമില്ലെങ്കിൽ സമ്മതം എന്ന്  പാസ്റ്റർ ഉലഹന്നാൻ പറഞ്ഞിട്ടുണ്ട് എന്ന് നാട്ടുകാര് പറഞ്ഞെന്നു പോലീസുകാർ പണ്ട്  പറഞ്ഞിട്ടുണ്ട്.

"ഞാൻ അഞ്ചുമണിക്ക്  ഹോസ്റ്റലിൽ  വരാം. നേരിട്ട് കാണണം.."
ഞാനാരാ മോൻ..!!

അപ്പുറത്ത് നിന്നും അനക്കമൊന്നുമില്ല.

"എന്താ കാണാൻ പറ്റൂലെ?"

കുറച്ചുനേരം നിശബ്ദത. പിന്നെ,
"ഞാൻ ഫോണ്‍  വയ്ക്കട്ടെ?"

വച്ചോ, ഫോണ്‍  വച്ചോ.
എനിക്ക് മനസ്സിലായി. മൌനം സമ്മതം, ല്ലേ?
പാസ്റ്റർ ഉലഹന്നാന് സ്തുതി.

വൈകുന്നേരം നാല്  അമ്പത്തിയേഴിനു തന്നെ  ലേഡീസ് ഹോസ്റ്റലിനു മുൻപിൽ നാണമില്ലാത്തവൻ ഹാജരായി.

ഹോസ്റ്റലിന്റെ  പോർട്ടിക്കോയിൽ ഇരുന്നു റോഡിലേയ്ക്ക് സശ്രദ്ധം  വായിനോക്കി പാഠപുസ്തകം വായിച്ചു പഠിക്കുന്ന  പെങ്കൊടിയോടു ആവശ്യം പറഞ്ഞു.

ഇപ്പൊ വിളിച്ചോണ്ട്  വരാട്ടോ എന്ന് പറഞ്ഞു വല്യ സന്തോഷത്തിൽ അവൾ കോണിപ്പടി കേറി പോയി.
പാവം, പരൂക്ഷയ്ക്ക് വേണ്ടി പഠിക്കുകയാരുന്നെന്നു തോന്നുന്നു. തോൽക്കുമ്പോൾ അച്ഛനോട്  പറയാൻ അവൾക്കു ഒരു കാരണമായി..!

അല്പം കഴിഞ്ഞു മാലാഖ പടിയിറങ്ങി ഒഴുകി വന്നു.
പെണ്ണ് കാണാൻ പോയപ്പോൾ കുത്തിയിരുന്നു വായിനോക്കിയതാ. പിന്നിപ്പോഴാ കാണുന്നത്.

അവൾ വന്നു ഗ്രില്ലിൽ പിടിച്ചു ഒരു വളിച്ച ചിരി സമ്മാനിച്ചു നിന്നു.
അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന പെണ്‍കൊടികൾ രൂക്ഷമായി എന്നെ  നോക്കി കടന്നു പോയി.
ഇവനാരടാ, ലേഡീസ് ഹോസ്റ്റലിനകത്ത് കേറി പ്രേമിക്കാൻ? അതും മെഡിക്കൽ കോളേജിൽ. അടിച്ചുരുട്ടി  കാഷ്വാലിറ്റിയിൽ  ആക്കണോ?

"നമ്മക്ക് ഒന്ന് നടന്നിട്ട് വന്നാലോ"
പേടിയില്ലാത്തത് കൊണ്ട് ഒരു പ്രമേയം അങ്ങോട്ട്‌ അവതരിപ്പിച്ചു.

നാണമില്ലേ ഇങ്ങനൊക്കെ ചോദിക്കാൻ എന്ന മറുപടി പ്രതീക്ഷിച്ചു നിൽക്കുമ്പോൾ അവൾ ദാ പടിയിറങ്ങി നമ്മളെയും ഓവർടേക് ചെയ്തു  ഗേറ്റും കടന്ന് പുറത്തേയ്ക്ക് നടക്കുന്നു..!

മെഡിക്കൽ കോളേജിനകത്തു  കൂടി വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ, സായാഹ്നസൂര്യൻ  ചെഞ്ചായം പൂശിയ മരങ്ങൾക്കടിയിലൂടെ,   ഞങ്ങൾ അങ്ങനെ  നടന്നു.
റോഡ്‌ ടാർ ചെയ്തിട്ടില്ല,  പകരം നല്ല പഞ്ഞി മെത്ത ഇട്ടു മൂടിയിട്ടിരിക്കുകയാണ്.
ഒരസുഖവുമില്ലാത്ത ഒരു പാടു ജനങ്ങൾ  സന്തോഷിച്ചു ചിരിച്ചു മെഡിക്കൽ കോളേജു കാംപസ്സിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു.
വലതുവശത്തു ഗ്രൗണ്ടിൽ മെഡിക്കൽ കൊളേജിലെ പിള്ളേർ ആർത്തട്ടഹസിച്ച്  ഫുട്ബാൾ കളിക്കുന്നു.
ആർക്കുമൊരു ആകുലതയുമില്ല. എന്ത് നല്ല ലോകം.
ലോകമാസകലം ഒരു സ്വർണവർണമാണ്.

ആകാശത്തിനടിയിലുള്ള സകല  കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു.  ഒരുമിച്ചു പഠിച്ച  ചെങ്ങന്നൂർ  ക്രിസ്ത്യൻ കോളേജ്,  എന്റെ ജോലി, ജീവിതത്തെക്കുറി ച്ചുള്ള സമീപനം, കള്ള്  കുടിക്കുമോ, സിഗരട്ടു വലിക്കുമോ, അങ്ങനെ അങ്ങനെ.

പുത്തൻ സാമ്പത്തിക നയം, ഉദാരവത്കരണവും ഗാട്ട് കരാറും, ലോക വ്യാപാര സംഘടനയുടെ ദോഹ വട്ടമേശ  സമ്മേളനം, നെൽസണ്‍ മണ്ടേല, ഗൾഫ്  യുദ്ധം അങ്ങനെയൊക്കെയുള്ള  മഹാകാര്യങ്ങൾ  ചർച്ച  ചെയ്തില്ല.
കല്യാണം കഴിഞ്ഞും ചർച്ചിക്കാൻ എന്തേലും വേണമല്ലോ..!!

അവളെ നടത്തി നടത്തി  ഇന്ത്യൻ കോഫീ ഹൗസിൽ വരെയെത്തിച്ചു.
ഒരു തണുത്ത റോസ് മിൽക്കും  മേടിച്ചു കൊടുത്തു.
റോസ്മിൽക്കിനു മേളിൽ വീണ്ടും  ഗൌരവതരമായ ചർച്ചകൾ .
വിജയകരമായ ചർച്ചയ്ക്ക് ശേഷം വീണ്ടും തിരിച്ചു നടന്നു ഹോസ്റ്റലിൽ  സുരക്ഷിതമായി എത്തിച്ചു.

പിന്നെപ്പിന്നെ അതൊരസുഖമായി.
വൈകിട്ട് കമ്പനിയിലല്ലെങ്കിൽ ലേഡീസ് ഹോസ്റ്റലിന്റെ പോർട്ടിക്കോയിൽ നാണമില്ലാത്തവൻ  ഉണ്ടാകും.
ഹോസ്റ്റലിന്റെ ഗേറ്റു  കടക്കുമ്പോഴേ പുസ്തകപ്പെങ്കൊടി ഇപ്പൊ വിളിച്ചോണ്ട് വരാട്ടോ  എന്ന് പറഞ്ഞ് മുകളിലേയ്ക്ക് ഓടാൻ തുടങ്ങി.
അവളുടെ ഓട്ടം കണ്ടാൽ  തോന്നും എന്നെ കാണാഞ്ഞ് വിഷമിച്ചിരുന്നു, നിവൃത്തിയില്ലാതെ  പഠിക്കുകയായിരുന്നെന്ന്..!

കാമ്പസ്സിലെ റോഡിലൂടെ വരുന്ന അവളുടെ കൂട്ടുകാർ ഞങ്ങളെ നോക്കി തല കുലുക്കി ഒരു മൂളലും മൂളി ചിരിക്കാൻ തുടങ്ങി.
അത്യാവശ്യം ഞങ്ങൾക്ക്  പരിചയമില്ലാത്ത ആളുകളും ഞങ്ങളെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങി.
അവരെല്ലാം  തല കുലുക്കട്ടെ, മൂളട്ടെ, പുഞ്ചിരിക്കട്ടെ.
ഈ ലോകം എന്ത് മനോഹരമാണ്. ഞങ്ങൾക്ക്  വേണ്ടി ആ മരത്തിലൊക്കെ ചുവന്ന പൂക്കൾ അങ്ങനെ  നിറച്ചു വച്ചിരിക്കുകയല്ലേ.
കിളികൾ ഞങ്ങൾക്ക് വേണ്ടി മാത്രം പാട്ടുകൾ പാടുകയല്ലേ..

കോഫീ ഹൗസുകാർ ഒരുപാടു റോസ്മിൽക്ക്  വിറ്റു.
എന്റെ കാശ്  മുടക്കി തണുത്ത റോസ്മിൽക്ക്  കുടിച്ചിട്ട്, ഞാൻ  അവളെക്കുറിച്ച്   അറിയുന്നതിന്റെ അഞ്ചിരട്ടി അവൾ  എന്നിൽ നിന്നും ചോർത്തി.

വൈകുന്നേരം കമ്പനിയിലുള്ള ദിവസം പ്ലാൻറ്  മാനേജർ റൂമിന് വെളിയിൽ  ഇറങ്ങിയാൽ ഞാൻ അകത്തേയ്ക്ക് ചാടി വീഴും. ഫോണ്‍  എടുത്തു ഹോസ്റ്റലിലേയ്ക്ക്  വിളിക്കും. സല്ലാപത്തിനിടയിൽ മാനേജർ തിരിച്ചു കയറി വന്നാൽ  ഒരു വളിച്ച  ചിരി കാണിക്കും . ആ ചിരി കാണുമ്പോൾ നീ കിണ്ണം കട്ടിട്ടേയില്ല എന്ന അർത്ഥത്തിൽ അങ്ങേര്  ഒരു ചിരി പാസാക്കി ഒരു മൂളലും  തലയാട്ടലും നടത്തി  വീണ്ടും പുറത്തേയ്ക്ക് പോകും.
എന്ത് നല്ല മനുഷ്യൻ..!
ഒരു ഡിന്നറിനു വേണ്ടി അങ്ങേരെന്തും ചെയ്യും..!!

അങ്ങനെ  പ്രണയം വളർന്നു പടർന്നു   കഴിയവേയാണ് ആ സംഭവം ഉണ്ടാകുന്നത്.

വീട്ടിൽ   നിന്നും  അമ്മയുടെ ഒരു ഫോണ്‍വിളി  കമ്പനിയിലേയ്ക്ക് വന്നു.
"എടാ, അവളുടെ വീട്ടിൽ  നിന്നും വിളിച്ചിരുന്നു. അവൾക്കെന്തോ ഡിമാൻറ്  ഉണ്ടെന്ന്. നിന്നെ ഉടനെയൊന്നു   കാണണമെന്ന്"

മനസ്സിൽ ഒരു ചെറിയ  ഇടിവെട്ടി.
കല്യാണത്തിനു മുന്പ് ചെറുക്കന് ഒരു ഡിമാൻറ്   ഉണ്ട്, ഒരു ചേറിയ്യ  ബെൻസ്‌ കാറും ഒരു നുറുങ്ങ്  ഇരുന്നൂറ്റമ്പത്   പവനും, എന്നൊക്കെ കേട്ടിട്ടുണ്ട്.
ഇതിപ്പോൾ  ഞാൻ വല്ല പുരുഷധനവും അങ്ങോട്ട്‌ കൊടുക്കേണ്ടി വരുമോ?
ഇത്രയും ദിവസങ്ങൾ  അവളുമൊത്തു സല്ലപിച്ചു നടന്നിട്ടും അവൾ ഒരു ഡിമാന്റും  പറഞ്ഞിരുന്നില്ലല്ലോ .

ഹും, സ്ത്രീകൾ അല്ലേലും അങ്ങിനെയാ, മനസ്സിലാക്കാൻ പ്രയാസമാണ്. എല്ലാം  മനസ്സിലായെന്നു കരുതുന്ന നമ്മൾ ആണുങ്ങൾ വിഡ്ഢികൾ.
എന്നാലും എല്ലാം ഉറപ്പിച്ചുകഴിഞ്ഞ്  കല്യാണം വേണ്ടെന്നെങ്ങാനും അവൾ പറഞ്ഞു കളയുമോ?

"അവൾ ഞായറാഴ്ച  തിരുവനന്തപുരത്തുള്ള അവളുടെ കുഞ്ഞമ്മയുടെ വീട്ടിൽ  കാണും. അവിടെ ചെല്ലണം എന്നാണ് പറഞ്ഞത്. ഞാൻ എന്തായാലും തിരുവനന്തപുരത്തിനു  വരുന്നുണ്ട്. നമുക്ക് ഒരുമിച്ചു പോകാം"
അമ്മ പറഞ്ഞു.

അത് സമ്മതിച്ചു ഫോണ്‍  വച്ചു.

അണ്ടി കളഞ്ഞ അണ്ണാനെ പോലെ വിഷണ്ണനായി ഇരുന്നു. എന്തായിരിക്കും അവളുടെ ആവശ്യം? ഈ അവസാന മുഹൂർത്തത്തിൽ വല്ല നടക്കാത്ത ആവശ്യവും പറഞ്ഞു സംഗതി മുടക്കുമോ?
ആ കാട്ടിൽ വെറുതെ പെറ്റു  കിടക്കുന്ന പുലിയുടെ ഇത്തിരിപ്പോരം പോന്ന മീശയല്ലേ ചോദിച്ചുള്ളൂ,അത് തരാത്ത ഇങ്ങളെ ഞാൻ എങ്ങനെ കെട്ടും എന്നെങ്ങാനും ജമീലാ ബീവി സ്റ്റൈലിൽ  അവൾ പറഞ്ഞാലോ?

ഇനി വല്ലവനും പോയി എന്നെപ്പറ്റി വല്ല അപഖ്യാതിയും പറഞ്ഞോ?
ഏയ്‌, അങ്ങനെ വരാൻ ഒരു കാരണവും കാണുന്നില്ല.
എനിക്കും അവൾക്കും  ഒരുപോലെ അറിയാവുന്ന ഒരാൾക്കും  എന്റെ പോക്രിത്തരങ്ങളെക്കുറിച്ചു  അറിയില്ലല്ലോ.
ഞാൻ ആരാ മോൻ.

പെട്ടെന്ന് തന്നെ ഹോസ്റ്റലിലേയ്ക്ക്  വിളിച്ചു.
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഇപ്പൊൾ  ഈ അവസാന നിമിഷം അവളുടെ ഒരു ഡിമാന്റേ ..
കാണിച്ചു തരാം.

അവൾ ഹോസ്റ്റലിലില്ല. നാട്ടിൽ പോയെന്നു മറുപടി കിട്ടി.

ടെൻഷൻ.. ടെൻഷൻ..
ഞായറാഴ്ച വരെ അവൾ ഹോസ്റ്റലിൽ മടങ്ങിയെത്തിയില്ല.
അവൾക്കെന്നെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു കൂടെ..
ദുഷ്ട.

ഞായറാഴ്ച അമ്മ തിരുവനന്തപുരത്തു മറ്റാരെയോ കാണാനായി എത്തി. അതിനുശേഷം  രണ്ടുപേരും ഒരുമിച്ചു കാലുവാരിയുടെ കുഞ്ഞമ്മയുടെ വീട്ടിലെത്തി.

അവളുടെ കുഞ്ഞമ്മയും ഭർത്താവും  സ്നേഹപുരസ്സരം സ്വീകരിച്ചിരുത്തി. മഹതി അവിടെത്തന്നെയുണ്ട്. മുഖത്തു എന്തായാലും കടുപ്പഭാവം ഒന്നുമില്ല.

ഇവളെന്താണ് ആവശ്യപ്പെടാൻ പോകുന്നത്.?
ഇനി പുലി മീശ തന്നെയാകുമോ?
ഞാൻ എന്റെ പൊടിമീശ  തിരുപ്പിടിച്ചിരുന്നു.

വർത്തമാനം അങ്ങനെ നീണ്ടുപോകുന്നതല്ലാതെ ഡിമാന്റുകളൊന്നും വന്നില്ല.

അവസാനം ഇറങ്ങാറായപ്പോൾ അമ്മ ചോദിച്ചു,
"മോൾക്കെന്തോ ആവശ്യമുണ്ടെന്നു അച്ഛൻ പറഞ്ഞു. എന്താ ആവശ്യം?"

അവൾ ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയുമായി നില്ക്കുകയാണ്.

അവളുടെ ചിറ്റപ്പൻ ഉറക്കെ ചിരിച്ചു.
"അതോ, അത് ഒരു തമാശയാണെന്നെ, അവളെ ഇടയ്ക്കിടെ സിനിമയ്ക്ക് കൊണ്ടുപോകുമോന്നാ അവളുടെ സംശയം .."

സില്മാ..
അവളുടെ അമ്മൂമ്മേടെ ഒരു സില്മാ.
നിന്നെ ഞാൻ കെട്ടട്ടെടീ. കാണിച്ചു തരാം. സില്മാ.
മനുഷ്യനെ തീ തീറ്റിച്ചു.
എന്റെ ഉള്ളൊന്നു തണുത്തു.

അമ്മ ഉറക്കെ ചിരിച്ചു.
"മോള് പേടിക്കണ്ടാ,,ചക്കിക്കൊത്ത ചങ്കരൻ..!!"


ശ്രീകുമാർ തീയേറ്ററിൽ അനക്കൊണ്ടാ എന്ന ഭീകരസിനിമ സെക്കണ്ട് ഷോയ്ക്ക് കണ്ടുകൊണ്ടിരിക്കുകയാണ്. ഏ സീയുടെ അതിശൈത്യം  കാരണമാണോ അനക്കൊണ്ടാ എന്ന ഭീകര പാമ്പിനെ കണ്ടതുകൊണ്ടാണോ  അവൾ എന്റെ കൈയ്യിൽ ബലമായി പിടിച്ചിട്ടുണ്ട്. എന്റെ കയ്യിൽ  ആറുമാസം മാത്രം പ്രായമായ അമ്മുമോൾ മൂന്നു നാല് ടർക്കി  ടവലുകളാൽ   പൊതിയപ്പെട്ട്  ഒരു എസ്കിമോ കുട്ടി ഇരിക്കുംപോലെ ഇരിക്കുകയാണ്.
അമ്മുമോൾ  അവളുടെ വിടർന്ന  കണ്ണുകൾ ഉയർത്തി തീയേറ്ററിലെ അരണ്ട വെളിച്ചത്തിൽ എന്റെ മുഖത്തേയ്ക്കു നോക്കി തള്ള വിരൽ  വായിൽ തിരുകി ഉറിഞ്ചി  ങ്കുറു  ങ്കുറു എന്ന ഭാഷയിൽ എന്നോടു ചോദിച്ചു-

"അച്ചയ്ക്ക് വേറെ പണിയൊന്നുമില്ലാര്ന്നൊ, ഒരു സിനിമപ്രാന്തി വന്നിരിക്കുന്നു. പറ്റില്ല എന്ന് പറഞ്ഞാൽ  പോരാരുന്നോ . എന്നാ തണുപ്പായിത്..!!"


Monday 21 July 2014

ആത്മാവിന്റെ കണങ്ങൾ



ജൂണ്‍ രണ്ടാം വാരം വെറും രണ്ടാഴ്ചത്തെ അവധിയിലാണ് സൌദിയിൽ നിന്നും നാട്ടിലെത്തിയത്. മടങ്ങുന്നതിനു മുന്പ് വീണ്ടും അച്ഛനെയും അമ്മയെയും കാണാനായി കുടുംബ വീട്ടിലെത്തി ഒരു രാത്രി തങ്ങി. അടുത്തദിവസം രാവിലെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുമ്പോൾ അച്ഛനും അമ്മയും സിറ്റ് ഔട്ടിൽ വന്നു നിന്നു കൈ വീശുന്നുണ്ടായിരുന്നു. കാർ മുൻപോട്ടു ഉരുണ്ട് നീങ്ങുമ്പോൾ വീടും അച്ഛനും അമ്മയും സാവധാനം പിറകിലേയ്ക്ക് മാഞ്ഞു മറഞ്ഞു. അച്ഛന്റെ ജീവസ്സുറ്റ മുഖം ആ വിടപറയലിൽ അവസാനത്തെ ഓർമ്മച്ചിത്രമായി അവശേഷിക്കുമെന്ന് അന്ന് കരുതിയിരുന്നതേയില്ല. പിന്നെ കാണുമ്പോൾ ചുവന്ന പാർട്ടി പതാകയിൽ പുതച്ചുമൂടി ശാന്തനായി ഉറങ്ങുന്ന അച്ഛന്റെ മുഖം മനസ്സിലേറ്റാതിരിക്കാൻ അങ്ങേയറ്റം പരിശ്രമിച്ചു. ഒരാഴ്ച മുന്പിലെ അവസാനത്തെ ആ യാത്രപറച്ചിലിലെ അച്ഛന്റെ മുഖം തന്നെ മനസ്സിൽ കാത്തു സൂക്ഷിക്കുകയാണ്.
പൂമുഖത്ത് കൈ ഉയർത്തി വീശി യാത്ര പറഞ്ഞു നില്ക്കുന്ന അച്ഛൻ.

ദൂരെയെവിടെയോ സ്കൂളിൽ പഠിപ്പിക്കുകയായിരുന്ന അച്ഛന്റെ വാരാന്ത്യസന്ദർശനങ്ങളിൽ കണ്ടിരുന്ന മുഖമാണ് ഓർമയുടെ അങ്ങേത്തലയ്ക്കൽ ഉള്ളത്. അച്ഛൻ വരാൻ കാത്ത് വെള്ളിയാഴ്ച രാത്രികളിൽ വാടകവീടിന്റെ ഉമ്മറത്ത് അമ്മയെയും കെട്ടിപ്പിടിച്ചു ഞങ്ങൾ മക്കൾ ഇരിക്കും. അമ്മ പാട്ടുകൾ പാടിക്കൊണ്ടേയിരിക്കും. രാവേറെച്ചെല്ലുമ്പോൾ ഞങ്ങൾ ചിലപ്പോൾ ഉറക്കത്തിലേയ്ക്കു വഴുതി വീഴും. രാവിലെ കണ്ണു തുറക്കുമ്പോൾ ഒരതിഥിയെപ്പോലെ അച്ഛൻ.

അച്ഛനും അമ്മയും സ്ഥലം മാറ്റം വാങ്ങി എല്ലാവരുമായി ഒരുമിച്ചു നാട്ടിലെത്തുമ്പോഴേയ്ക്കും ഞങ്ങൾ മുതിർന്ന കുട്ടികൾ ആയിരുന്നു. പിന്നെ അച്ഛൻ എന്നും കാണുന്ന മുഖമായി ജീവിതത്തിലേയ്ക്ക് കുടിയേറി.

മക്കളെ എപ്പോഴും ലാളിച്ച് ഓമനിച്ചു പുറകെ നടന്നിരുന്ന ഒരച്ഛനായിരുന്നില്ല ഞങ്ങളുടേത്. ഞങ്ങളുടെ വളർച്ചയെക്കുറിച്ച് ആകുലപ്പെടുകയോ ഞങ്ങൾ എങ്ങനെയാകണം എന്ന് ശാസിക്കുകയോ ചെയ്യുന്ന ഒരച്ഛനെ എന്റെ ഓർമയിൽ ഇല്ല. ആധി മുഴുവൻ അമ്മയ്ക്ക് വിട്ടുനൽകി അച്ഛൻ മാറി നിന്നു. ഞങ്ങളുടെ പലകാര്യങ്ങളിലും അമ്മയുടെ തലകുലുക്കൽ മാത്രമായിരുന്നു പലപ്പോഴും അച്ഛന്റെ അംഗീകാരത്തിനു വഴി തെളിച്ചിരുന്നത്. പക്ഷെ അച്ഛന്റെ ആ അംഗീകാരത്തിനായിരുന്നു ഏറ്റവും വിലയും. കാരണം അച്ഛന്റെ ആ അന്തിമ അഭിപ്രായത്തിനും അംഗീകാരത്തിനും വേണ്ടി അമ്മ എപ്പോഴും കാത്തു നിന്നിരുന്നു.

ഒന്നും പറഞ്ഞു തരാതെ തന്നെ ജീവിതമൂല്യങ്ങളെക്കുറിച്ച് സ്വജീവിതത്തിലൂടെ അച്ഛൻ ഞങ്ങൾക്ക് പറഞ്ഞുതന്നു. മറ്റുള്ളവരോടു ആദരവോടെ പെരുമാറുക, ജീവിതത്തിൽ നഷ്ടങ്ങൾ ഉണ്ടായാലും കള്ളവും വഞ്ചനയും ചെയ്യാതിരിക്കുക, നമ്മുടെ കഴിവിനും ഒരു മാത്രയെങ്കിലും കൂടുതലായി മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക, അങ്ങനെ പലതും.

അച്ഛന് യാതൊരുവിധ ഈശ്വരവിശ്വാസവുമുണ്ടായിരുന്നില്ല. ഈശ്വരെനെക്കുറിച്ച് അച്ഛന്റെ സങ്കൽപവും ധാരണയും എന്തായിരുന്നെന്ന് ഇന്ന് ഞാൻ അതിശയിക്കുകയാണ്. ഈവിധ കാര്യങ്ങൾ ഒന്നും തന്നെ എന്തുകൊണ്ടോ അച്ഛൻ അമ്മയോടോ ഞങ്ങളോടോ ചർച്ച ചെയ്തിട്ടുള്ളതായി എന്റെ ഓർമയിൽ ഇല്ല. എല്ലാവരുമായി ഒരുമിച്ചു സന്തോഷത്തോടു കൂടി കഴിയുമ്പോഴും അച്ഛന് സ്വയം തന്നിലേയ്ക്കു ഒതുങ്ങിക്കൂടി നില്ക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. വീട്ടിൽ തന്നെയുള്ള പലകാര്യങ്ങളിലും അമിതമായി പ്രതികരിക്കാതെ അങ്ങനെ. പ്രായമേറെ ചെന്നതോടെ ആ സ്വഭാവം അധികരിച്ചു വന്നിരുന്നു. അതേസമയം തന്നെ പാർട്ടിപ്രവർത്തനങ്ങളിലും മറ്റും അങ്ങേയറ്റം ഉത്തരവാദിത്വബോധത്തോടെ അവേശത്തോടെ പങ്കാളിയാകുകയും ചെയ്യും. കുടുംബത്തിലുളളവരുടെ കാര്യങ്ങളിൽ നിസ്സംഗനായ അച്ഛൻ മറ്റുള്ളവരുടെ കാര്യങ്ങളിൽ അങ്ങനെ ഇടപെടുന്നതിലുള്ള നീരസം അമ്മ എപ്പോഴും പ്രകടിപ്പിച്ചിരുന്നു.

ആത്മാവ് ഒരിക്കലും നശിക്കുന്നില്ല എന്നൊരു ഹിന്ദുമത വിശ്വാസമുണ്ട്. ദേഹം പോയാലും ദേഹി അനശ്വരമായി നിലകൊള്ളുന്നു..
ഒരുവിധ മതവിശ്വാസങ്ങളും ഇല്ലാത്ത ഞാൻ അച്ഛന്റെ വിയോഗത്തിനു ശേഷം അതിനെക്കുറിച്ച് ആലോചിച്ച് അത്ഭുതപ്പെടുകയാണ്. ആത്മാവിനെക്കുറിച്ചുള്ള ഒരു യാഥാസ്തിക കാഴ്ചപ്പാടല്ല എന്റെ മനസ്സിൽ അതിശയം ജനിപ്പിക്കുന്നത്.
അച്ഛൻ ഞങ്ങളുടെ ജീവനിലേയ്ക്ക് പകർന്നു തന്ന ചില സ്വഭാവ വിശേഷങ്ങൾ അച്ഛന്റെ ആത്മാവിന്റെ കണികകൾ ആയി ഞാൻ തിരിച്ചറിയുകയാണ്. ഗാഢമായ ചിന്തയിൽ സ്വയമറിയാതെ ഞാൻ നെഞ്ച് തടവുമ്പോൾ, തലമുടിയിലൂടെ വിരലുകൾ ഓടിക്കുമ്പോൾ ഭാര്യ പറയും, ആ അച്ഛന്റെ മോൻ തന്നെ.
അവൾ ഇടയ്ക്കിടെ നീരസപ്പെടും. ഞങ്ങളുടെ കാര്യങ്ങളിൽ ഒരു ശ്രദ്ധയുമില്ലാതെ, നാട്ടുകാര്യങ്ങളും പാർട്ടിയുമായി അച്ഛനെപ്പോലെ തന്നെ നടന്നോ..

തെക്കുവശത്ത് അച്ഛന്റെ ചിത എരിഞ്ഞമരുമ്പോൾ ഞാൻ എന്റെ കുട്ടികളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ ആത്മാവിൽ അച്ഛനിൽ നിന്നും കടം കൊണ്ട ഏതെല്ലാം കണങ്ങളാണ് ഞാൻ അവർക്ക് പകർന്നു കൊടുത്തത് ? എന്റെ കാലശേഷം, എന്റെ ഏതെല്ലാം ആത്മകണങ്ങൾ തലമുറകളിലൂടെ കൈമാറിയാണ് ഞാൻ അനശ്വരനായി നിലനിൽക്കുവാൻ പോകുന്നത്?



Thursday 24 April 2014

കാട്ടാളനും വേട്ടക്കാരനും



ഓർമ്മകൾ തുടങ്ങുന്നത് ആലപ്പുഴയിലെ ചേർത്തലയിൽ നിന്നുമാണ്. അദ്ധ്യാപകരായ മാതാപിതാക്കളോടൊപ്പം ഞങ്ങൾ മൂന്നു മക്കളും വളരെക്കാലം അവിടെയായിരുന്നു.

ഞാൻ നാലാം ക്ലാസ്സ് കഴിഞ്ഞപ്പോഴേയ്ക്കും അമ്മയ്ക്ക്  സ്ഥലം മാറ്റം കിട്ടി ഞങ്ങൾ നാട്ടിലേയ്ക്ക് മടങ്ങി.
അച്ഛനു നേരത്തെ തന്നെ സ്ഥലം മാറ്റം കിട്ടി നാട്ടിൽ പോന്നിരുന്നു.

ഞങ്ങൾ കുട്ടികളെ അച്ഛൻ  പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ ചേർത്തു . ചെങ്ങന്നൂർ  മുളക്കുഴയിലുള്ള  സർക്കാർ  വക ഹൈസ്കൂൾ.
ഞാൻ അഞ്ചാം ക്ലാസ്സിലും ചേച്ചി ഏഴിലും ചേർന്നു .
വഞ്ചകൻ അനിയനാകട്ടെ  അമ്മൂമ്മയുടെ കൂടെ പുല്ലാടുള്ള അമ്മയുടെ വീട്ടിലും. അവിടെ അവൻ ജഗജില്ലിയായ  അവന്റെ കസിനുമായി ചേർന്ന് നാട്ടുകാരെക്കൊണ്ട്‌ വീട്ടുകാരെ ചീത്ത വിളിപ്പിച്ചു കാലം പോക്കി.

പുതിയ സ്കൂളിൽ എത്തിയപ്പോൾ ഞാനും ശകലം താരമായി. സ്കൂളിലെ സാറിന്റെ മോൻ എന്ന നിലയിൽ അദ്ധ്യാപകർക്കും   സഹപാഠികൾക്കും എന്നോട്  അല്പം സ്നേഹം കൂടുതൽ ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ.

നല്ല ഒരു ഗായികയായിരുന്ന ചേച്ചി പെട്ടെന്ന് തന്നെ സ്കൂളിൽ അറിയപ്പെടുന്ന താരമായി. അതിൽ തീരെ അസൂയ ഇല്ലായിരുന്ന ഞാനാകട്ടെ കിട്ടുന്ന അവസരത്തിലൊക്കെ എന്റെ സംഗീതപാണ്ഡിത്യം വെളിവാക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ എന്തുകൊണ്ടോ ഞാനൊഴികെ മറ്റാരും അത് കാര്യമാക്കിയുമില്ല.

ഒന്ന് പ്രശസ്തനാകാൻ എന്താണൊരു വഴി എന്ന് ആലോചിച്ചു നടക്കുമ്പോഴാണ് സ്കൂൾ കലോത്സവം എത്തിയത്. ഇത് തന്നെ അവസരം എന്ന് ഞാനും കരുതി. കഥ, കവിത, ലളിതഗാനം, ഫാൻസി ഡ്രസ്സ്‌, പദ്യപാരായണം, എന്ന് വേണ്ടാ  ഓട്ടൻ തുള്ളലിന് വരെ ഞാൻ പേരുകൊടുത്തു. ഓട്ടൻതുള്ളലിനു  ഓട്ടവും തുള്ളലുമായി യാതൊരു ബന്ധവുമില്ല എന്ന് ചേച്ചി പറഞ്ഞെങ്കിലും  ഞാൻ പ്രശസ്തനാകുന്നതിൽ അസൂയ ഉള്ളവളാണ് അവളെന്നു എനിക്ക് പണ്ടേ അറിയാമായിരുന്നു.

ഞാൻ ലളിതഗാന മത്സരത്തിനു ചേർന്നു  എന്നറിഞ്ഞ ചേച്ചി അമ്മയുടെ അടുക്കൽ പരാതി രേഖപ്പെടുത്തി. അവളെ സ്കൂളിൽ നാറ്റിക്കാനാണ് എന്റെ പുറപ്പാട്  എന്നായിരുന്നു പ്രധാന ആരോപണം. എന്റെ പാട്ടിലെ വെള്ളിടികൾ കാരണം മൈക്രോഫോണിന്റെ  ഏതാണ്ട് കുന്ത്രാണ്ടം വരെ കത്തിപ്പോകുമെന്നും ദുഷ്ട പറഞ്ഞുണ്ടാക്കി. ഞാൻ പാടിയാൽ അച്ഛൻ സ്കൂളിൽ നിന്നും സ്ഥലംമാറ്റം  മേടിക്കേണ്ടി വരുമെന്ന്  അവൾ അച്ഛനെയും ഭീഷണിപ്പെടുത്തി.
അമ്മയാകട്ടെ മോൻ പാടിക്കോടാ എന്ന് പറഞ്ഞു ഒരു ഗൂഢസ്മിതത്തോടെ അച്ഛനെ നോക്കിയിട്ട് ചർച്ചാവേദിയിൽ നിന്നും അപ്രത്യക്ഷയായി.
അമ്മയ്ക്കതു പറയാം, അമ്മ വേറെ  സ്കൂളിലല്ലേ പഠിപ്പിക്കുന്നത് എന്ന് പറഞ്ഞു ചേച്ചി അമ്മയോടും ശണ്ഠ  കൂടി.
നോക്കിക്കോണേ  അസൂയ പോകുന്ന പോക്ക് ..
ഞാൻ നന്നായി പാടിയാൽ അവളുടെ ഒന്നാംസ്ഥാനം പോകുമെന്ന് കരുതിയാണ് അവൾ വെപ്രാളം പിടിക്കുന്നതെന്ന്  ഞാൻ അമ്മയോട് പറഞ്ഞു.

കലോത്സവം അടുക്കുന്തോറും എനിക്ക്  വെപ്രാളമായി.
ഒരു വാശിക്ക് എടുത്തു ചാടിയിട്ടു ഇപ്പോൾ തിരിച്ചു കേറാനും കഴിയില്ല.
പാടാൻ പറ്റിയ പാട്ടൊന്നും കിട്ടുന്നില്ല. ലളിതഗാന മത്സരത്തിനു പാടാൻ പറ്റിയ  ഒരു സിനിമാഗാനത്തിന് വേണ്ടി ഞാൻ അന്വേഷിച്ചു നടന്നു. അന്ന് ചലച്ചിത്രഗാനങ്ങളും ലളിതഗാന മത്സരത്തിൽ പാടാമായിരുന്നു. ഒരുമാതിരിപ്പെട്ട ഗാനങ്ങൾ ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.
ശാസ്ത്രീയ സംഗീതത്തിലുള്ള എന്റെ അഗാധമായ കഴിവിനെ വെളിവാക്കുന്ന ഒരു നല്ല ഗാനം ചിട്ടപ്പെടുത്തിയെടുക്കാൻ ദക്ഷിണാമൂർത്തിസ്വാമിക്കോ ബാബുരാജിനോ ശ്രീകുമാരൻ തമ്പിക്കോ കഴിയാതെ പോയതിൽ ഞാൻ പരിതപിച്ചു.

ഞാൻ എന്റെ ഭീഷ്മപ്രതിജ്ഞയിൽ നിന്നും മാറില്ല എന്ന് മനസ്സിലാക്കിയതോടെ ചേച്ചി മറ്റൊരു അടവുമായി രംഗത്തെത്തി.
നിനക്ക് വെള്ളിടി ഇല്ലാതെ പാടാൻ കഴിയും എന്ന് പറഞ്ഞു  സംഗതികളും  ഭാവങ്ങളും ഇല്ലാത്ത കുറെ പൊട്ടപ്പാട്ടുകൾ അവൾ എനിക്കായി  തിരഞ്ഞെടുത്തു തന്നു. അവളെക്കാൾ സംഗീതവിദുഷനാ(ഷിയാ)  ഞാൻ അതെല്ലാം ഒരു ലോഡ് പുച്ഛം വിതറി പുറം കാലിനു തട്ടി വിട്ടു.

എന്തായാലും യുവജനോത്സവത്തിനു രണ്ടു ദിവസം മുൻപ്  എനിക്ക് ഒരു പാട്ടുകിട്ടി.

ഏകാന്ത പഥികൻ ഞാൻ..
ഏതോ സ്വപ്നവസന്തവനത്തിലെ
ഏകാന്ത പഥികൻ ഞാൻ...

അതൊന്നു രണ്ടു തവണ പാടിയപ്പോൾ എനിക്കങ്ങ് ഇഷ്ടപ്പെട്ടു എന്റെ കണക്കിൽ  അതിലൊരു മുപ്പത്തിരണ്ടു സംഗതികൾ മറഞ്ഞിരുപ്പുണ്ട്. അതിനെയെല്ലാം പുറത്തിറക്കി പാടിക്കഴിയുമ്പോൾ   കർണാടക സംഗീതത്തിലുള്ള  എന്റെ പ്രാവീണ്യം അസൂയക്കാരിയായ എന്റെ ചേച്ചിയ്ക്കും അവളുടെ കിക്കിക്കി  ചിരിക്കുന്ന കൂട്ടുകാരികൾക്കും   മനസ്സിലാകും, അവരുടെ കണ്ണ് തള്ളിപ്പോകും എന്ന് ഞാൻ ഉറപ്പിച്ചു.

എന്റെ തീരുമാനം കുടുംബ സദസ്സിൽ അവതരിച്ചപ്പോൾ ചേച്ചി ശരിക്കും ഞെട്ടിത്തരിച്ചിരുന്നു. അവളുടെ ഒന്നാം സ്ഥാനം പോയെന്നു അവൾക്കു മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി. അവളുടെ ഒന്നാം സ്ഥാനം പോയെന്നു അവൾക്കു മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി എന്ന് അവൾക്കു മനസ്സിലായോ എന്ന് എനിക്ക് മനസ്സിലായില്ല. മാത്രവുമല്ല, ഒരു മത്സരത്തിനുമില്ലാത്ത അച്ഛനെന്തിനാണ് അന്തം വിട്ടിരിക്കുന്നതെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ലമത്സരിക്കാത്ത അച്ഛൻ തോക്കില്ലല്ലൊ.

രണ്ടു ദിവസം പ്രാക്റ്റീസ്സായിരുന്നു.
ഏതുസമയവും ഞാൻ എകാന്തപഥികനുമായി വീട്ടിലും വഴിയിലും അലഞ്ഞു നടന്നു. പഴയ അനുഭവം ഓർത്ത്  കക്കൂസ്സിൽ ഇരുന്നു മാത്രം പാടിയില്ല.

ശരിക്കും പറഞ്ഞാൽ  രാഘവൻ മാസ്റ്റർ  അവിടെ വേണമായിരുന്നു. പുള്ളിക്കാരൻ ചിട്ടപ്പെടുത്തിയ  സംഗതികളേക്കാൾ  വശ്യസുന്ദരമായ ഒന്നു രണ്ടു സംഗതികൾ കൂടി ഞാൻ പാട്ടിൽ ചേർത്തു.

അങ്ങനെ  പാട്ട് ശരിയായി. കഥയും കവിതയും ഒക്കെ അന്നേരത്തെ വിഷയം അനുസരിച്ചു എഴുതാനുള്ളതാണ്. ദൂരെ പുഴ കാണുമ്പോൾ  ഇവിടുന്നേ മുണ്ട് പൊക്കുന്നതെന്തിന് ? അതവിടെ വച്ചു കാണാം.

ഓട്ടൻ  തുള്ളൽ വേണ്ട.
വിചാരിച്ചതുപോലെ അതിനു ഓട്ടവും തുള്ളലുമായി ഒരു ബന്ധവുമില്ല. ഓടാൻ അറിയാമല്ലോ  എന്ന് വിചാരിച്ചു മാത്രം ചേർന്നതാണ്.

ഫാൻസി ഡ്രസ്സ്‌.
അതിനു പറ്റിയ ഒരു വിഷയം വേണം.
 
ഒരു കാട്ടാളന്റെ വേഷമായാലോ? കാട്ടാളൻ എന്ന് കേട്ടപ്പോഴേ ചേച്ചി തലകുലുക്കി സമ്മതിച്ചു- നിനക്ക് പറ്റിയ വേഷം തന്നെ..
ആദ്യമായാണ്‌ അവൾ ഞാൻ പറയുന്ന ഒരു കാര്യം നല്ലതാണെന്ന് സമ്മതിച്ചു തരുന്നത്. അവളോടു അൽപം  സ്നേഹമൊക്കെ വന്നു.
എന്റെ സ്നേഹം കണ്ടാകണം, നീ ഫാൻസി ഡ്രസ്സിനു  ചേർന്നോലളിതഗാനത്തിനു വേണ്ടാ എന്നവൾ  നമ്പർ ഇട്ടതോടെ  എന്റെ സ്നേഹമൊക്കെ  വീണ്ടും പോയി.

കാട്ടാളനാണ് വേഷമെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് വലിയ സന്തോഷമായി. അച്ഛനോട് പറഞ്ഞാൽ  അതെങ്ങനെയാണ്ചെയ്യേണ്ടതെന്ന് പറഞ്ഞു തരും എന്നും അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ അച്ഛന്റെ മുഖഭാവം കണ്ടപ്പോൾ അതിനെനിക്കു തോന്നിയില്ല.

എന്റെ കൂട്ടുകാരനോട് വിഷയം അവതരിപ്പിച്ചപ്പോൾ അവനു വലിയ ഉത്സാഹമായി. അവന്റെയും പേര് പ്രദീപ്‌ എന്നായിരുന്നു. അന്ന് ഫാൻസി ഡ്രസ്സ്‌ ഒരു ടീമായും  അവതരിപ്പിക്കാം.കാട്ടാളനെ വെടി വയ്ക്കാൻ ഒരു വേട്ടക്കാരനൂടെ   ആയാൽ  സംഗതി പൊടിപൊടിക്കുമെന്ന് അവൻ ഉച്ചൈസ്തരം പ്രഖ്യാപിച്ചു. ഞാൻ ആലോചിച്ചപ്പോൾ അത് നല്ലയൊരു ആശയമാണെന്ന് എനിക്കും തോന്നി.

ഒരു വല്യ കാട് .
അവിടെ ആർത്തട്ടഹസിച്ച് നടക്കുന്ന ഒരു കാട്ടാളൻ. അപ്പൊൾ  ഒരു വേട്ടക്കാരൻ അവിടെ ചാടി വീഴുന്നു.
ഒരൊറ്റ വെടി.
കാട്ടാളൻ വെടികൊണ്ട് ചത്താ മലാ കെടാ..
എന്ന് വച്ചാൽ ചത്തു മലന്നു കെടക്കും.
ഉഗ്രൻ ആശയം.
എന്ന് മാത്രമല്ല, അനൗണ്‍സ് ചെയ്യുമ്പോൾ, പ്രദീപ് ആൻഡ്‌ പ്രദീപ്‌ അവതരിപ്പിക്കുന്ന എന്ന് പറയുമ്പോൾ അതിനൊരു ഇതൊണ്ട്, ഏത്  ?

സംഗതി രഹസ്യമാക്കി വച്ചു. ഞങ്ങൾ രണ്ടുപേരും ചേർന്ന് പലവട്ടം റിഹേഴ്സൽ നടത്തി.
ഞാൻ കാട്ടാളൻ. അവൻ വേട്ടക്കാരൻ .
ദീപാവലിയ്ക്ക് മേടിച്ച തോക്ക് അവൻ എണ്ണയിട്ടു തുടച്ചു വച്ചു. അതിൽ ഉപയോഗിക്കുന്ന പൊട്ടാഷ് എന്ന ഓമനപ്പേരുള്ള പടക്കവും റെഡിയാക്കി.

അങ്ങനെ കലോത്സവം വന്നു.

രാവിലത്തെ മത്സരങ്ങളിൽ ഞാൻ കഥാരചനയ്ക്കും കവിതാരചനയ്ക്കും പങ്കെടുത്തു . എന്നെ സംബന്ധിച്ചിടത്തോളം  രണ്ടും തമ്മിൽ വല്യ വ്യത്യാസം ഒന്നും തോന്നിയില്ല. കവിതയുടെ വിഷയം പ്രളയം എന്നായിരുന്നു.
ഞാൻ ഒരു കൊച്ചു ഗ്രാമം അങ്ങ് ദത്തെടുത്തു. അവിടെ ഭയങ്കര  മഴക്കാലം  സൃഷ്ടിച്ചു. ഒരു ഭീകര രാത്രി. കാർമേഘങ്ങൾ  ഉരുണ്ട് കയറി വരുന്നു. അങ്ങനെ നിരത്തിപ്പിടിച്ചെഴുതി.ഓരോ അഞ്ചു വാക്ക് എത്തുമ്പോഴും അവിടെ നിർത്തി അടുത്ത വരി എഴുതും. അങ്ങനെ അഞ്ചു വാക്കുള്ള വരികൾ ചേർന്ന്  ഒരു കവിത. മൊത്തത്തിൽ ഒരു ഉരുളു  പൊട്ടിയത് പോലെയൊക്കെ തോന്നും. എവിടെയോ മുസ്സോളിനിയുടെ ഫാസിസ്റ്റ് സൈന്യത്തിന് കറുത്ത യൂണിഫോമായിരുന്നെന്നു  വായിച്ചിരുന്നു. അതുകൊണ്ട്കാർമേഘങ്ങളെപ്പറ്റി  പറഞ്ഞപ്പോൾ ഫാസിസപ്പട  പോലെ എന്നങ്ങോട്ടുപമിച്ചു.

ഫലം വന്നപ്പോൾ കവിതയ്ക്ക് ഒന്നാം സമ്മാനം. ഫാസിസപ്പട  പോലെ എന്നാ പ്രയോഗത്തിൽ ജഡ്ജിമാർ അങ്ങ് വീണതായി ഞാനറിഞ്ഞു. ഉപമയുടെ അപാരമായ അർത്ഥ തലങ്ങളിലൂടെ കയറിയിറങ്ങി തലകറങ്ങി വീണ ജഡ്ജിമാർ, ബാക്കിയൊന്നും വേണ്ടവിധം വായിച്ചതേയില്ല എന്ന് തോന്നുന്നു. ഇനി ഏതെങ്കിലും ആസ്വാദകൻ  പ്രയോഗത്തെക്കുറിച്ചു  ചോദിച്ചാലോ എന്നു  വിചാരിച്ചു ഞാൻ ഒരു ഗംഭീര അഭിമുഖമൊക്കെ കരുതി വച്ചെങ്കിലും ഒരു തെണ്ടിയും തിരിഞ്ഞു നോക്കിയില്ല.
സമ്മാനം കിട്ടി എന്നറിഞ്ഞതിനേക്കാൾ എനിക്ക് സന്തോഷമായത് അതറിഞ്ഞപ്പോൾ ഗുഹാകവാടം പോലെ  തുറന്ന ചേച്ചിയുടെ വായ്‌ കണ്ടപ്പോഴാണ്. അവളെങ്ങാനും പോയി ഇനി ജഡ്ജിമാരോടു ഒന്നൂടെ  വായിച്ചു നോക്കിക്കേ എന്നെങ്ങാനും പറയുമോ എന്ന്  ഭയന്ന് ഞാൻ അവളോടു മിണ്ടാൻ പോയില്ല.

ഓട്ടൻ തുള്ളൽ മത്സരത്തിനു പേരു വിളിച്ചപ്പോൾ നേരത്തെ പ്ലാൻ ചെയ്തത് പോലെതന്നെ  ഞാൻ മൂത്രപ്പുര ലക്ഷ്യമാക്കി ഒറ്റ ഓട്ടം വച്ചു കൊടുത്തു. മൂന്നു പ്രാവശ്യം പേരുവിളിച്ച് അവർ എന്നെ പുറത്താക്കിയപ്പോൾ എനിക്ക് സമാധാനമായി.

ലളിതഗാനമത്സരത്തിനു പേര് വിളിച്ചപ്പോൾ ഞാൻ സധൈര്യം സ്ടേജിൽ ഹാജരായി. എന്റെ തട്ടകമാണല്ലോ. സദസ്സിൽ  ചേച്ചി കൂട്ടുകാരുമായി ഇരുപ്പുണ്ട്. അവൾ നഖം തിന്നുന്നതെന്തിനാണോ ആവോ? അവളുടെ പാട്ടുകൾ എല്ലാം കഴിഞ്ഞിരുന്നു.

മൈക്ക് ചേട്ടൻ ഓടി വന്നു എന്റെ വലിയ പൊക്കത്തിനനുസരിച്ചു മൈക്രോഫോണിന്റെ കഴുത്തിനു പിടിച്ചു താത്തു തന്നു. ശബ്ദമുണ്ടോ എന്നറിയാൻ ഒന്നൂതിയതിനു മൈക്കുചേട്ടൻ എന്നെ രൂക്ഷമായി നോക്കി. സ്ടേജിനു മുന്പിലുള്ള പിള്ളേർ ആർത്തു  ചിരിച്ചു.
പിന്നെ ഞാൻ മുൻപിൻപൊന്നും  നോക്കിയില്ല.
കണ്ണടച്ചു പിടിച്ച്  ഒരൊറ്റ കീറലായിരുന്നു.

ഗാനത്തിന് ശേഷമാണ്  ഞാൻ കണ്ണ് തുറന്നത്. ചേച്ചി തലയ്ക്ക് കൈകൾ  വച്ച് കുനിഞ്ഞിരിക്കുന്നത് കണ്ടു.
അവളുടെ അഹങ്കാരം തീർന്നെന്നു തോന്നുന്നു.
സ്കൂളിന്റെ  ഗേറ്റ് കടന്നു അച്ഛൻ സൈക്കിളുമായി തിടുക്കപ്പെട്ടു പുറത്തേയ്ക്ക് പോകുന്നതും കണ്ടു.

എന്റെ മുപ്പത്തിരണ്ട് സംഗതികളും വളരെ വ്യക്തമായി പാട്ടിൽ കൊണ്ട് വരാൻ എനിക്ക് കഴിഞ്ഞു. എന്റെ വക രണ്ടു സംഗതികൾ കൂടുതലായും. പക്ഷെ സമ്മാനം വന്നപ്പോൾ ദുഷ്ടന്മാരായ ജഡ്ജികൾ എന്റെ പേരേ  പറഞ്ഞില്ല. അല്ലേലും കടുവാ ജോർജു  മാഷിനു എന്നോടു അത്ര മതിപ്പില്ല. ഒരിക്കൽ സാറിന്റെ ക്ലാസ്സിൽ സാറില്ലാത്ത നേരത്ത് ഞാൻ പാട്ട് പാടി എന്നാണു ആരോപണം. എന്റെ പാട്ട് കേട്ട ഹെഡ്മാസ്റ്റെർ സാറിനെ വഴക്ക് പറഞ്ഞത്രേ. അങ്ങേർക്കതു  തന്നെ വേണം.

എന്റെ മുപ്പത്തി രണ്ടു സംഗതികളേക്കാൾ രസകരമായിരുന്നു അത്രയെണ്ണം  തന്നെ വരുന്ന എന്റെ വെള്ളിടികൾ  എന്ന് ചേച്ചി പറഞ്ഞു. ഓരോ വെള്ളിടികൾക്കും  അവൾ ഞെട്ടിയെന്നും അസൂയക്കാരി പറഞ്ഞു. അത് കേട്ട് കിക്കിക്കി ചിരിക്കാൻ അവളുടെ കുറെ കൂട്ടുകാരികളും.
ദുഷ്ടകൾ.

ചേച്ചിയ്ക്ക് ലളിതഗാനത്തിനും പദ്യപാരായണത്തിനും ഒന്നാം സമ്മാനം കിട്ടി. അവൾ വല്യ ഗമയിൽ കൂട്ടുകാരുമായി നടക്കുന്നത് കണ്ടപ്പോൾ ഒട്ടും അസൂയ ഇല്ലാത്ത ഞാൻ മനസ്സിൽ പറഞ്ഞു, നീ നോക്കിക്കോ എന്റെ സമയം വരുന്നു.
ഫാൻസി ഡ്രസ്സ്‌ കണ്ടു നീയൊക്കെ ഞെട്ടും. കാണിച്ചു തരാം.

ഉച്ചകഴിഞ്ഞ് ഫാൻസി ഡ്രസ് മത്സരം തുടങ്ങി.
ഞാൻ മുഖത്തു കരിയൊക്കെ വാരിത്തേച്ചു .
ഉടുപ്പൂരി  മാറ്റി അസ്ഥികൂടത്തിലും കരി വാരി പൂശി. നിക്കറിനു മേളിൽ  ഇലകൾ  കൊണ്ട് ഉടയാട പൊതിഞ്ഞു. മുടിയൊക്കെ വാരി വലിച്ചിട്ടു. ദ്രംഷ്ടകൾ വരച്ചു. തലയിൽ  ഇലകൾ  കൊണ്ട് ഒരു തൊപ്പി വച്ചു.
ആകെപ്പാടെ ഒരു ഭീകര രൂപം.
പെറ്റ  തള്ള കണ്ടാൽ  തിരിച്ചറിയില്ല.

മറ്റവൻ പ്രദീപ്‌  അവന്റെ ചേട്ടന്റെ ഒരു പാന്റ്സുമായിട്ടാണ് വന്നത്. അതിടയ്ക്കിടെ ഊരിപ്പോകുന്നതുകൊണ്ട്  ഒരു ചാക്ക് ചരടു കൊണ്ട് സുരക്ഷിതമായി ബന്ധിച്ചിട്ടുണ്ട്. ഒരു കള്ളിയുടുപ്പ്‌. ഒരു തൊപ്പി. കപ്പടാ മീശ. കയ്യിൽ  എണ്ണയിട്ട തോക്ക്.
അവന്റെ മേക്കപ്പ് കഴിഞ്ഞു.
ഇത് തകർക്കും.
അവനെ കണ്ടപ്പോൾ എനിക്ക് ആത്മവിശ്വാസമായി.

ഒടുവിൽ അനൗണ്സ്‌മെന്റ്  വന്നു.
പ്രദീപ്‌ ആൻഡ്‌ പ്രദീപ്‌ അവതരിപ്പിക്കുന്ന ഫാൻസിഡ്രസ്‌.
കാട്ടാളനും വേട്ടക്കാരനും..
ടണ്ടഡാങ്ങ്...

കർട്ടൻ പൊങ്ങിയതും ഞാൻ ഒരു അട്ടഹാസത്തോടെ സ്ടേജിലെയ്ക്ക് എടുത്തു ചാടി വീണു. സ്ടേജു മുഴുവനും ഞാൻ  ഓടി നടന്നു തുള്ളിച്ചാടി. അങ്ങനെ ഓട്ടന്തുള്ളൽ കാണിച്ചില്ല എന്ന പരാതിയും തീർത്തു.
ഒന്നാം സമ്മാനം കൊണ്ടേ പോകൂ എന്ന വാശിയിൽ അലറി വിളിച്ചു.
മുൻവശത്തിരുന്ന കുട്ടിപ്പിള്ളേർ കയ്യടിച്ചു ആർത്തുവിളിച്ചതോടെ എന്റെ ആവേശം ഇരട്ടിച്ചു.

അടുത്ത ഭാഗത്തിൽ വേട്ടക്കാരൻ ചാടി വീണു കാട്ടാളനെ വെടിവയ്ക്കണം.
വേട്ടക്കാരൻ ഇതികർത്തവ്യമൂഢനായി സൈഡ് കർട്ടന്റെ   പുറകിൽ   നിൽക്കുകയാണ്.
പണ്ടാരക്കാലൻ അനങ്ങുന്നില്ല.
സ്ടേജിൽ ഓടിനടന്നു തുള്ളിച്ചാടി കാട്ടാളൻ ക്ഷീണിച്ചു.

കാട്ടാളൻ കണ്ണ്  കാണിച്ച്‌  വേട്ടക്കാരനെ  ക്ഷണിച്ചു.
വന്നു വെടിവച്ചു കൊന്നിട്ട് പോടേ....!!
എവിടെ?
വേട്ടക്കാരൻ  അനങ്ങാതെ നില്ക്കുകയാണ്.

കാട്ടാളൻ തലയാട്ടി വിളിച്ചു.
വേട്ടക്കാരന് അനക്കമില്ല.
അവസാനം കാട്ടാളൻ വേട്ടക്കാരനെ കൈ കാട്ടി വിളിച്ചു.
വിവരമില്ലാത്ത  സദസ്യർ ആർത്തു  ചിരിച്ചു.

തെണ്ടി എന്താ കുറ്റി അടിച്ചപോലെ നില്ക്കുന്നത്?
ഞാൻ അവനെ അതിരൂക്ഷമായി നോക്കി.
അവൻ എന്നെ ദയനീയമായി നോക്കി.
പിന്നെ കുനിഞ്ഞു പാന്റ്സിലും.

അവന്റെ ചാക്കുചരടു  ബെൽറ്റ്‌ അപ്രത്യക്ഷമായിരിക്കുന്നു.
ഒരു കൈ തോക്കിലും മറ്റേ  കൈ പാന്റ്സിലും പിടിച്ചു വേട്ടക്കാരൻ അന്തം വിട്ടുനില്ക്കുകയാണ്.

തോക്ക് കയ്യിൽ കിട്ടിയിരുന്നെങ്കിൽ കാട്ടാളൻ വേട്ടക്കാരനെ അപ്പോൾ തട്ടിയേനെ.

സഹിക്ക വയ്യാത്ത ദേഷ്യത്തിൽ കാട്ടാളൻ സ്ടേജിൽ നിന്നും ഒരൊറ്റയലർച്ച.
"
ഇങ്ങോട്ടിറങ്ങി വാടാ തെണ്ടീ..."

കർട്ടൻ  പിടിച്ച പയ്യൻ  രണ്ടു കയ്യും പൊക്കി തലയിൽ വച്ചു ആർത്തു ചിരിച്ചതുകൊണ്ട് കരുണാപരമായി കർടൻ വീണു.

*       *         *          *                   *          *        *

രാത്രി കുടുംബ സദസ്സിൽ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മാതാവ് സ്നേഹപുരസ്സരം  ചോദിച്ചു
"
എങ്ങനുണ്ടാരുന്നെടാ നിന്റെ  ഫാൻസി ഡ്രസ്സ്‌ ?"

ദുഷ്ട.
മോള് വന്നു പറഞ്ഞ്  കഥയെല്ലാം അറിഞ്ഞിട്ടാണ് പുത്രസ്നേഹം പ്രകടിപ്പിക്കുന്നത്.
കുനിഞ്ഞിരുന്നു ഉരുള  ഉരുട്ടി ഉരുട്ടി വിഴുങ്ങി.

"
അവന്റെ ഏകാന്തപഥികനേക്കാൾ നല്ലതായിരുന്നമ്മേ.."
ചേച്ചി മൊഴിഞ്ഞു.
അവളുടെ ഒരു പവറേ ..
ഒരു സംഗീതശിരോമണി വന്നിരിക്കുന്നു.
ലതാ മങ്കേഷ്കറാണെന്നാ  ഭാവം.

അച്ഛൻ അവസാനത്തെ ആണിയും അടിച്ചു.

"
എന്തായാലും അവൻ പാട്ട് തുടങ്ങിയപ്പോഴേ ഞാൻ ഇങ്ങു പോന്നു. അതുകൊണ്ട് എനിക്ക് വലിയ പരിക്കൊന്നും പറ്റിയില്ല."

ഒരു മനുഷ്യനും കാട്ടാളനായി ജനിക്കുന്നില്ല.
സമൂഹമാണ് അവനെ കാട്ടാളനാക്കുന്നത്..

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...