Saturday 3 October 2015

അമ്മുവും രണ്ട് ആട്ടിൻകുട്ടികളും


ആദ്യത്തെ കണ്മണി അവളുടെ കുഞ്ഞിക്കാലടികൾ വച്ചു  കടന്നു വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ വർണാഭമായി. കുഞ്ഞുങ്ങളുടെ വരവ് അതുവരെ തുടർന്നുകൊണ്ടിരിക്കുന്ന ജീവിതശൈലിയെത്തന്നെ ഉടച്ചുവാർക്കും എന്ന് പറയുന്നത് എത്ര ശരിയാണ്.


വീട്ടിൽ അവളെ എന്ത് ഓമനപ്പേരാണ്‌   വിളിക്കേണ്ടതെന്ന കാര്യത്തിൽ എനിക്കും വള്ളിക്കും വലിയ ചിന്താക്കുഴപ്പങ്ങൾ ഒന്നും തന്നെയുണ്ടായില്ല. വെറും രണ്ടു  വയസ്സുകാരനായ  അവളുടെ കസിൻ ഒരു സുപ്രഭാതത്തിൽ അതങ്ങ് പ്രസ്താവിച്ചു. "അമ്മു"

എല്ലാവരും അതംഗീകരിക്കുകയും ചെയ്തു.

ഔദ്യോഗികനാമം എന്തായിരിക്കണമെന്നു വള്ളിയും ഞാനും  കൂലങ്കഷമായി ചിന്തിച്ചു. വായിച്ചതും  കേട്ടറിഞ്ഞതുമായ ഒരുപാട് നാമങ്ങൾ ഓർമയുടെ അഗാധതയിൽ നിന്നും മുങ്ങിത്തപ്പി ഉപരിതലത്തിലെത്തിച്ചു. എനിക്ക് ഇഷ്ടമാകുന്നത് അവൾക്കിഷ്ടമാകില്ല. അവൾക്കിഷ്ടമാകുന്നത് എനിക്കിഷ്ടമാകില്ല. ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമാകുന്നത് അമ്മുവിന് ഇഷ്ടമാകുമോ എന്നും സന്ദേഹിച്ചു.

വെട്ടം മാണിയുടെ പുരാണനിഘണ്ടു പേരുകളുടെ ഒരു ഭണ്ഠാഗാരമാണെന്ന് എത്രപേർക്കറിയാം? ചന്ദ്രന്റെ ഇരുപത്തിയേഴ്  ഭാര്യമാരാണ് ജന്മനക്ഷത്രങ്ങൾ. അശ്വതി, ഭരണി, കാർത്തിക എന്ന് തുടങ്ങി  രേവതി വരെ. ചന്ദ്രൻ ആള് മോശക്കാരനല്ല. സംസ്കൃതത്തിൽ ഈ നക്ഷത്രങ്ങളുടെ പേരുകൾക്ക്‌  അല്പം വ്യത്യാസമുണ്ട്. അശ്വിനി, ഭരണി, കൃത്തിക, രോഹിണി, മ്രുഗാഷിർഷ  അങ്ങനെ പോകുന്നു. അമ്മുവിൻറെ ജന്മനക്ഷത്രം ഭരണി ആയിരുന്നു. ആ പേര് പറഞ്ഞപ്പോഴേ അമ്മു രണ്ട് കുഞ്ഞിക്കൈകളിലേയും മുഷ്ടികൾ ചുരുട്ടി ഞങ്ങൾക്കെതിരെ ആഞ്ഞു വീശി. അവളുടെ അമ്മയുടെ ജന്മനക്ഷത്രമായ പൂയത്തിന്  പുഷ്യ എന്നാണ്‌ സംസ്കൃതനാമം. അത് പൂയക്കാരിതന്നെ തള്ളി. ഒടുവിൽ അച്ഛന്റെ  നക്ഷത്രമായ തിരുവാതിരയിൽ ഞങ്ങളുടെ മനസ് ഉടക്കി നിന്നു. 
ആർദ്ര. 
അങ്ങനെ ഒടുവിൽ അമ്മുവിൻറെ അച്ഛന്റെ ജന്മനക്ഷത്രമായ തിരുവാതിരയുടെ സ്കൂളിലെ പേരായ  ആർദ്ര എന്ന പേരിനു നറുക്ക് വീണു.
നോക്കണേ ഭാര്യക്ക് ഭർത്താവിനോടുള്ള സ്നേഹം.!
ആർദ്ര എന്നതിന് ആർദ്രമായ മനസ്സുള്ളവൾ എന്നാണർത്ഥം എന്ന് പറഞ്ഞപ്പോൾ നിന്റെ ജന്മനക്ഷത്രം അതുതന്നെയാണോ എന്ന് വാമഭാഗം വർണ്യത്തിൽ ആശങ്ക പുറപ്പെടുവിച്ചു. നീയെന്റെ വാമഭാഗ്യം തന്നെ എന്ന് ഞാനും മറുപടി നൽകി.
അങ്ങനെ നക്ഷത്രങ്ങളിലൊന്നും  തന്നെ വിശ്വാസമില്ലാത്ത ഞങ്ങൾ ഒരു നക്ഷത്രത്തിന്റെ പേര് തന്നെ അമ്മുവിൽ ചാർത്തി. 

പ്രായത്തിന്റെ പ്രത്യേകതയാകാം ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് അച്ഛനമ്മമാർക്ക് എപ്പോഴും ഒരു കളിപ്പാട്ടമാണ്. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമാകട്ടെ അവരുടെ  ജീവിതത്തിലെ ഗൗരവതരമായ ഒരു വഴിത്തിരിവുമാണ്. തന്മൂലം കുഞ്ഞുങ്ങളെച്ചൊല്ലി രണ്ടു തലമുറകൾ തമ്മിൽ കലഹിച്ചുകൊണ്ടേയിരുന്നു.


അമ്മു ഞങ്ങൾക്കൊരു കളിപ്പാട്ടമായിരുന്നു. ഇരുപത്തിയേഴുവയസ്സിൽ ഇന്നാ നിങ്ങളെടുത്തോ എന്ന് പറഞ്ഞ് ജീവിതം കൈകളിൽ  തന്ന ഒരു കളിപ്പാട്ടം.

അവളെ കയ്യിൽ  എടുത്തു തുള്ളിക്കുക, ഉയരത്തിൽ പൊക്കി താഴേയ്ക്ക് കൊണ്ടുവരിക, അപ്പോഴുണ്ടാകുന്ന കുടുകുടാച്ചിരി ആസ്വദിക്കുക, ഒളിച്ചേ - കണ്ടേ കളി കളിക്കുക,  ചുണ്ട് പിളർത്തൽ കാണാൻ സങ്കടപ്പെടുത്തുക  തുടങ്ങിയ എല്ലാ കുന്നായ്മകളും അവളിൽ  പ്രയോഗിച്ചു.
മറ്റുള്ളവർ അമ്മൂ എന്ന് വിളിക്കുമ്പോൾ   ഞങ്ങൾ അവളെ കുഞ്ഞമ്മിണി, ഉമ്പിരി, അങ്ങനെ വായിൽത്തോന്നിയതൊക്കെ വിളിച്ചു.കവിളുകൾ സാമാന്യത്തിലധികം ചാടി നിന്നതുകൊണ്ട് "ബുൾഡോഗേ..!! " എന്നും പുന്നാരിച്ചു. 

ഉറക്കാനായി അവളെ കൈകളിൽ എടുത്ത് അവളുടെ കാലുകൾ രണ്ടും വയറിന്റെ ഇരുവശത്തുമായി വച്ച് കൈകളിൽ ദേഹം കിടത്തി കൈപ്പത്തികളിൽ തലതാങ്ങി ഇടത്തോട്ടും വലത്തോട്ടും മന്ദമായി ആട്ടും. പത്തുപ്രാവശ്യം അങ്ങനെ ആട്ടിക്കഴിയുമ്പോൾ ആ കുഞ്ഞിക്കണ്ണുകൾ കൂമ്പിയടയും.

അവളുടെ അച്ഛൻ അഭിമാനിക്കും.
"കണ്ടോടീ, അവൾ എൻറെ  കയ്യിൽ  കേറിയാൽ മതി അപ്പൊ ഉറങ്ങും"
അവളുടെ അമ്മ കുശുമ്പിക്കും.
"ഓ, വല്യ കാര്യമായിപ്പോയി..!"

 ജീവിതാനുഭവങ്ങൾ കൂടുതൽ ഉള്ള അമ്മ ഉപദേശിച്ചു.

"ഡാ, നീയവളെ ഇങ്ങനെ ഓരോന്ന് പഠിപ്പിക്ക്, ഒടുവിൽ അവൾ ഇങ്ങനെയല്ലാതെ ഉറങ്ങാതാവും "
അതുതന്നെ ഒടുവിൽ സംഭവിച്ചു.
പാതിരാത്രിയിൽ വാമഭാഗം തല്ലിയുണർത്താൻ തുടങ്ങി.
"പ്രദീപേ, ഒന്നെഴുന്നേല്ക്ക്. ദേ ഞാനുറക്കീട്ട് ഇവളുറങ്ങുന്നില്ല. നീയിവളെ ഒന്നെടുത്തുറക്കെടാ..അവളെന്നെ ഉറങ്ങാൻ സമ്മ്തിക്ക്ന്നില്ല "
നോക്കിക്കോണേ ഓരോ പാര.!!
എന്റെ ഉറക്കം നഷ്ടപ്പെടാൻ തുടങ്ങി.

കുഞ്ഞുങ്ങളുണ്ടായിക്കഴിയുമ്പോൾ സമയത്തിന്റെ  ഓട്ടത്തിന് എന്തൊരു വേഗതയാണ്. കണ്ണടച്ചുതുറക്കും മുൻപേ, അമ്മു  കമഴ്ന്നു വീണ് പൊങ്ങിയെഴുന്നേറ്റു മുട്ടുകാലിൽ വലിയാൻ തുടങ്ങി. മുട്ടുകാലിൽ ഇഴഞ്ഞു നീങ്ങി വാടകവീട്ടിലെ മുറികൾ  ഓരോന്നും  കയറിയിറങ്ങുന്നതായി  അവളുടെ പ്രധാന വിനോദം.

അതിവേഗതയിൽ തറയിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചോനൽഉറുമ്പിനെ അതേ വേഗതയിൽ മുട്ടിലിഴഞ്ഞു നീങ്ങി പിടിക്കാനുള്ള അവളുടെ ശ്രമം എല്ലാവരിലും വിസ്മയവും ചിരിയുമുണർത്തി.ചോനൽ ഉറുമ്പ് അങ്ങോട്ടുമിങ്ങോട്ടും ദിശ മാറി ഓടുമ്പോൾ അതെ വേഗതയിൽ ഒരു കിളിത്തട്ട് കളിക്കാരിയുടെ അസാമാന്യ മെയ് വഴക്കത്തിൽ അവളും മുട്ടിൽ ഇഴഞ്ഞു നീങ്ങി.

എന്നാൽ മഹത്തായ ഒരു അനുഭവം അവൾ അവളുടെ ചിറ്റപ്പനായി നീക്കി വച്ചിരുന്നു.


അക്കാലത്ത് ഒരു വക്കീലാകാനുള്ള തീവ്രശ്രമം നടത്തിയിരുന്ന ആ  മഹാന്റെ ഒരു പ്രധാനപ്പെട്ട ജോലി രാവിലെ കോളേജിൽ പോകുന്നതിനു മുൻപ് പഴങ്കഞ്ഞി കുടിക്കുക എന്നതായിരുന്നു. മറ്റൊരു പഴങ്കഞ്ഞിയായ ചേട്ടത്തിയെക്കൂടി കിട്ടിയതോടെ അവന്റെ കാര്യം കുശാലായി.

രാവിലെ കുളിച്ചു കുട്ടപ്പനായി പൌഡറുമൊക്കെ പൂശി ഭാവിവക്കീൽ ഒരു പാത്രം നിറയെ പഴങ്കഞ്ഞിയുമെടുത്ത്  ഊണുമുറിയിൽ കഴിക്കാനായി ഇരിക്കും. ചേട്ടത്തി ഉണ്ടാക്കിക്കൊടുത്ത കാ‍ന്താരിമുളക് ഉടച്ചത്  പഴങ്കഞ്ഞിയിലിട്ട്  അങ്ങോട്ടുമിങ്ങോട്ടും വട്ടത്തിൽ കറക്കും.  ഈ സങ്കലനം നടത്തുമ്പോഴെല്ലാം  അവൻ "ശ് ശ് ..."  എന്ന് ചില രുചിശബ്ദങ്ങൾ പുറപ്പെടുവിക്കും.അമ്മു അവിടെവിടെയെങ്കിലുമുണ്ടെങ്കിൽ അത് കേൾക്കുമ്പോൾ മുട്ടുകാലിൽ ഇഴഞ്ഞ് ഓടി വരും. ഊണുമേശയുടെ കാലിൽ  തത്തിപ്പിടിച്ച് എഴുന്നേറ്റു നില്ക്കും. പഴങ്കഞ്ഞി അടിച്ചു കേറ്റുന്ന ചിറ്റപ്പന്റെ മുഖത്തേയ്ക്ക് ആരാധനയോടെ നോക്കി നില്ക്കും.


പഴങ്കഞ്ഞി ഇടം വലം വട്ടത്തിൽ കറക്കി വായിലേയ്ക്ക് വിക്ഷേപണം നടത്തുമ്പോൾ ചിറ്റപ്പൻ കണ്ണടച്ച് ശ് ശ്  എന്ന് രുചിശബ്ദം ഉണ്ടാക്കി അവളോട്‌ ചോദിക്കും,

"ഡീ അമ്മൂ, എന്തോ രുചിയാടീ, നിനക്ക് വേണോടീ"

അമ്മു ചിറ്റപ്പന്റെ മുഖത്തേയ്ക്കു ആരാധനയോടെ നോക്കി മന്ദഹസിച്ചിട്ട് ആ നിൽപ്പിൽത്തന്നെ  അവിടെ ഒന്നും രണ്ടും സാധിക്കും.


തന്റെ രുചിയുടെ മേൽ പതിച്ച ആ  ദുർഗന്ധത്തിന്റെ താഢനമേറ്റ് ഞെട്ടിയുണർന്ന്  പാത്രവുമായി ചിറ്റപ്പൻ  ഒറ്റച്ചാട്ടത്തിൽ അടുത്ത മുറിയിലെത്തും. പോകുന്ന വഴിക്ക് അലറിവിളിക്കും.

"വൃത്തികെട്ടവൾ..!! ചേട്ടത്തിയെ, ദാണ്ടിവള് ഊണുമുറിയിൽ സാധിച്ചു"

ഈ കലാപരിപാടി ഒരു ദിവസം കൊണ്ട് നിന്നില്ല.

എപ്പോഴൊക്കെ ചിറ്റപ്പൻ പഴങ്കഞ്ഞി കഴിക്കാനിരിക്കുന്നോ അപ്പോഴെല്ലാം അവൾ മുട്ടിലിഴഞ്ഞു വന്ന് ഊണുമേശയുടെ  കാലിൽ തത്തിപ്പിടിച്ച് കയറി  കാര്യം  സാധിക്കാൻ തുടങ്ങി. അഥവാ ചിറ്റപ്പന്റെ  പഴങ്കഞ്ഞികുടിയാണ് തന്റെ പ്രകൃതിയുടെ വിളി എന്നവൾ അങ്ങ് ഉറപ്പിച്ചു.

പഴങ്കഞ്ഞികൊതിയൻ സഹികെട്ട് പരിതപിച്ചു.

"ഞാങ്കഴിക്കാനിരുന്നാ മതി, അവള് ഏങ്ങിയേങ്ങി വരും, കാര്യം സാധിക്കാൻ..! ന്റെ പഴങ്കഞ്ഞീടെ  രുചിയെല്ലാം പോയി !!"




പിച്ചവെച്ചു നടന്നും ഉരുണ്ടുവീണും ഓടിനടന്നും കുരുത്തക്കേടുകൾ കാട്ടിയും മൂന്നു വർഷങ്ങൾ ഞങ്ങളുടെ കണ്ണുകൾ കെട്ടി അങ്ങനെ പാഞ്ഞുപോയി. മൂത്രത്തിന്റെയും സോപ്പിന്റെയും ബേബി പൗഡറിന്റെയും മണം നിറഞ്ഞുനിന്ന വർഷങ്ങൾ. ആദ്യമായി കമഴ്ന്നു വീണത്‌, മുട്ടിൽ ഇഴഞ്ഞു നടന്നത്, പിച്ചവച്ചു നടന്നത്, വാക്കുകൾ ചൊല്ലിയത്, അങ്ങനെയെല്ലാം അവളുടെ അമ്മ കൃത്യതയോടെ ഡയറിയിൽ കുറിച്ചുവച്ചു.

ഉറക്കാൻ വേണ്ടി കഥകൾ  വായിച്ചുകൊടുക്കുന്ന സ്വഭാവം തുടങ്ങി വച്ചത് അവളുടെ അമ്മയാണ്. "എന്റെ അമ്മേം അമ്മൂമ്മേമൊക്കെ  കഥ പറഞ്ഞാണ്  ഞങ്ങളെയൊക്കെ ഉറക്കിയത്" എന്നായിരുന്നു വാദം. 

ഇതൊരു പാരയാകുമേ എന്ന് പറഞ്ഞത് ആര് കേൾക്കാൻ.

കഥകളുടെ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പുതിയ പുതിയ കഥാപുസ്തകങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കിടക്കുന്നതിന് അരമണിക്കൂർ മുന്പ് അമ്മയും മോളും ചേർന്നുള്ള കഥയരങ്ങാണ്. ആദ്യം തന്നെ രണ്ടു പേരും ഒരു ഉഭയകക്ഷികരാർ ഒപ്പിടും.  

" ഇന്ന് നാലു  കത..! " - മോൾ 
" ഇന്നൊരു കഥ..!" - അമ്മ 
" ന്നാ മൂന്നു കത..!"  - മോൾ 
" ഒരു  കഥ, എനിക്ക് കിടന്നുറങ്ങണം..! "  - അമ്മ 
" രണ്ടു കത്ത..!!  .. ങ്ഹീ..!! "  - മോൾ 
" മോങ്ങണ്ട, രണ്ടു കഥ . അതുകഴിഞ്ഞു മിണ്ടാണ്ട്  കിടന്നുറങ്ങിക്കോണം ! " - അമ്മ 
" ങ്ഹാ, ഞാനുറങ്ങാൻ പോകുന്നു" - അച്ച 
" കൊല്ലും ഞാൻ..!! "  - അമ്മ 

പക്ഷെ, കരാറിനുള്ളിൽ  ഇൻഷറൻസുകാർ  ചെയ്യുന്നതു പോലെ അമ്മു കുഞ്ഞക്ഷരങ്ങളിൽ ചില പാരകൾ തിരുകും.

"ഒരിടത്തൊരിടത്തൊരിടത്തൊരു രാജകുമാരനുണ്ടായിരുന്നു..."
ഈ രാജകുമാരനെക്കൊണ്ട് ഉള്ള തോന്ന്യാസമൊക്കെ കാണിപ്പിച്ചിട്ട്  ഒരു വിധത്തിൽ അവസാനം അങ്ങേരെ രാജകുമാരിയെക്കൊണ്ട് കെട്ടിപ്പിച്ചു  സുഖമായി കൊട്ടാരത്തിൽ താമസിപ്പിക്കും. ഈ കർത്തവ്യത്തിനിടയിൽ എങ്ങാനും അമ്മ  ഒന്ന് മയങ്ങിപ്പോയാൽ രാജകുമാരി കാലുപൊക്കി  മുതുകിന് തൊഴിക്കും. ഞെട്ടിയുണർന്നു  രാജകുമാരനെയും രാജകുമാരിയും ഒരു വഴിക്കാക്കേണ്ട ചുമതല അമ്മയ്ക്കുള്ളതാണ്.
കരാർ പ്രകാരമുള്ള കഥകൾ   തീരുമ്പോഴാണ് ആന്റിക്ലൈമാക്സ്.
ഒരു മൂളിക്കരച്ചിൽ.
"ന്താടീ, കഥ  കേട്ടില്ലേ? മോങ്ങാതെ കിടന്നുറങ്ങ്.."
"ഇതമ്മ നേരത്തെ പറഞ്ഞ കത്തയാ..ങ്ഹീ ...! "
"ദുഷ്ടെ, കഥ തീരുന്നത് വരെ നീയത് പറഞ്ഞില്ലല്ലോ..!!"
എങ്ങനുണ്ട് അവളുടെ പുത്തി.!

അച്ചയോട് കഥ ആവശ്യപ്പെടുന്ന രീതി നിലവിലില്ലായിരുന്നു.അഥവാ പ്രായോഗികതലത്തിൽ അതൊരു വമ്പൻ പരാജയമായിരുന്നു.

"അച്ചെ, ഒരു കത പറയാമോ?"
"പോടീ, ഈ പാതിരാത്രിക്കാ കഥ.!!.കെടന്നുറങ്ങ്‌..!!"
"ഹ, കുഞ്ഞിനൊരു കഥ പറഞ്ഞുകൊടുക്ക്.."
"ന്നാപ്പിന്നെ നിനക്ക് പറഞ്ഞു കൊടുത്തൂടെ?"
"എനിക്ക് ഒറക്കം വരുന്നു. എന്നും ഞാനല്ലേ പറയുന്നത്, ഇന്നച്ച പറഞ്ഞുകൊടുത്താൽ മതി..!!"
ന്യായം..!!

"അച്ചേ, കത പറ..കത പറ.."
"ഈശ്വരാ, പന്ത്രണ്ടു മണി..! ഒരു കഥേം വരുന്നില്ലല്ലോ..!!"
"അച്ചേ, കത പറ..കത പറ.."
"ശരി..ഒരിടത്തൊരിടത്ത് ഒരു രാജകുമാരിയൊണ്ടായിര്ന്നു.. അല്ലേ വേണ്ട, ഒരു തുന്നക്കാരി ഉണ്ടാര്ന്നു.. അല്ലേ വേണ്ടാ ഈ അമ്മുവാ ആ തുന്നക്കാരി.."
"ഞാന്തുന്നക്കാരി.!"
"അതെ..ഒരു ദിവസം അമ്മു തുണി തുന്നിത്തുന്നി അങ്ങനിരിക്കുമ്പോ സൂചി താഴെപ്പോയി.. എത്ര നോക്കീട്ടും സൂചി കിട്ടീല്ല.."
"ന്നിട്ട്?"
"എന്നിട്ട് എന്ന് ചോദിച്ചാൽ സൂചി കിട്ട്വോ?"
"ഇല്ല .."
"ഇല്ലാന്ന് പറഞ്ഞാൽ സൂചി കിട്ട്വോ?"
"കിട്ടില്ല .."
"കിട്ടില്ലാന്നു പറഞ്ഞാ സൂചി കിട്ട്വോ?"
"അച്ചേ .."
"അച്ചേന്നു വിളിച്ചാ സൂചി കിട്ട്വോ?"
"കഥ പറ അച്ചേ .."
"കഥ പറ അച്ചേന്നു പറഞ്ഞാ സൂചി കിട്ട്വോ?"

"---------"
"മിണ്ടാണ്ടിര്ന്നാ സൂചി കിട്ട്വോ?"
"നിക്കീ  കഥ കേക്കണ്ടാ..അമ്മെ ഈ അച്ച.."
"രണ്ടാളും കിടന്നുറങ്ങുന്നുണ്ടോ..ഉറങ്ങാനും സമ്മതിക്കേലേ "
"ഈ അച്ച പറ്റിക്കണമ്മേ.. ങ്ഹീ.."
"എന്തിനാ കുഞ്ഞിനെ വഴക്കുണ്ടാക്കുന്നത് ..?"
"എനിക്ക് കഥ ഒന്നും വരുന്നില്ലെടീ .."
"പിന്നല്ലേ, വല്ല പെണ്ണുങ്ങളേങ്കണ്ടാ നൂറു കഥേം പറഞ്ഞിരിക്കുന്ന ആളാ .."
"ഡീ കഴ്തെ, അവക്ക് രാജകുമാരന്റെം....."
"ഒരു കഥയങ്ങോട്ട് വായിച്ചു കൊടുക്കണം.. അതിനു പകരം അവളോടു വഴക്കുണ്ടാക്കുവാ? "


നാല്  വയസ്സായപ്പോഴേയ്ക്കും  ടീവി  ഗയിം നാട്ടിൽ വന്നുതുടങ്ങിയിരുന്നു. അതൊരെണ്ണം വാങ്ങിക്കൊടുത്തു. സൂപ്പർ  മരിയോയും റോഡ്‌റാഷും ടീവിയിൽ പാഞ്ഞുനടന്നു. നമ്മുടെ ടീവീ കാണൽ ഗോവിന്ദ.!

ടീവിയുടെ മുൻപിൽ ചമ്രം പടഞ്ഞിരുന്നാണ് കളി. റിമോട്ട് രണ്ട് കയ്യിലുമായി പിടിച്ച്  വിരലുകൾ ശരവേഗത്തിൽ ബട്ടണുകളിലൂടെ പാഞ്ഞുനടക്കും. സൂപ്പർ മരിയോ ചാടിച്ചാടി ആമകളെയും  തട്ടിത്തെറുപ്പിച്ച് സ്വർണ്ണനാണയങ്ങളും ശേഖരിച്ച് മതിലുകളും ചാടിക്കടന്ന് രാജകുമാരിയെ രക്ഷിക്കാൻ പാഞ്ഞുപോകും. ഇങ്ങേര് ഇത്രയും സ്പീഡിൽ ഇവിടെങ്ങനെയെത്തിയെന്ന് രാജകുമാരി അന്തം വിടും.
പോകുന്ന വഴിക്ക്  തടസ്സങ്ങൾ വരുമ്പോൾ വിരലുകളുടെ വേഗത കൂടും. വലത്തെ കാൽമുട്ട്  ഉയർന്ന് ചന്തി സാവധാനം തറയിൽ നിന്നും  പൊങ്ങിവരും. സുപ്പർ മരിയോ കടമ്പ കടക്കുന്നതോടെ  ഉം എന്നൊരു മൂളലോടെ ചന്തി പൊത്തോന്നു വന്ന് തറയിൽ ഇരിക്കും.

മരിയോ ഓരോ വിജയം ആഘോഷിക്കുമ്പോഴും സൂപ്പർ അമ്മു പിന്തിരിഞ്ഞൊരു നോട്ടമുണ്ട്. അപ്പോൾ നമ്മൾ അവിടെക്കാണണം. അത് നിർബന്ധമാണ്‌. കണ്ടോ ഞാൻ ജയിച്ചത് എന്നൊരു നോട്ടം നമ്മുടെമേൽ ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ  പാളിവീഴും.

 പക്ഷെ,അതൊരു കായകുളംവാൾ  ആയിരുന്നു. 
എങ്ങാനും സൂപ്പർ  മരിയോയെ ആമ പിടിച്ചു തിന്നുകയോ അങ്ങോരു പോയി വല്ല കുഴീലും ചാടുകയോ ചെയ്താൽ..!! 
തിരിഞ്ഞൊരു നോട്ടമുണ്ട്. 



വെറുതെ നടന്നുപോകുന്നവൻ ചുമ്മാ പഴത്തൊലിയിൽ ചവിട്ടി വീണാൽ ഒരു മടിയുമില്ലാതെ പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നവരാണ്  നമ്മൾ. അത് സ്വന്തം അച്ഛനായാൽപ്പോലും.
അന്തം വിട്ടു പാഞ്ഞുപോകുന്ന മരിയോ വല്ല കുഴിയിലും വീണ്  "ടിം  ടടാാങ് ടിം ഠിം..! " എന്നൊരു ശബ്ദത്തോടെ കാലിയാകുന്നത് കാണുമ്പോൾ ചിരി വരാത്ത നമ്മൾ "കഠോരഹൃദയ"ന്മാരായിരിക്കണം. നമ്മൾ കടിച്ചുപിടിച്ച് പല്ലിനു പുറകിൽ സൂക്ഷിച്ച ആ പൊട്ടിച്ചിരിയുടെ ഒരു ലാഞ്ചനയെങ്ങാനും പുറത്തു കണ്ടാൽ മതി, റിമോട്ട് ഒരു പറക്കലാണ്. പുറകെ ഒരു കരച്ചിലും.
"അമ്മ നോക്കിയതുകൊണ്ടാ...! അച്ച നോക്കിയതുകൊണ്ടാ..!!"
അമ്മൂന്റെ കുഴപ്പമല്ല, അമ്മേം അച്ചേം  നോക്കിയതുകൊണ്ട് മരിയോ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സാരം.

ആദ്യമായി നഴ്സറിസ്കൂളിൽ പോയതും ഒരു ചരിത്ര സംഭവമായിരുന്നു. അത് കേരളവിദ്യാഭ്യാസചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്.

എൽ. കെ. ജി യുടെ ആദ്യദിവസം. പുറപ്പെടുമ്പോൾ വലിയ ഉത്സാഹമായിരുന്നു.

"നെനക്ക് പേടിയുണ്ടോ അമ്മൂ" 
അച്ഛനുമമ്മയും പേടിയോടെ ആരാഞ്ഞു.
"ഇല്ല. നിങ്ങക്ക് പേടിയുണ്ടോ?"
"ഇല്ല, നീ അവിടെപ്പോയി കരയുമോ?"
"ഇല്ല..നിങ്ങളു കരയുമോ?"
"ഇല്ല..!"

തുള്ളിച്ചാടിയാണ് പുത്തൻ സ്കൂൾ ബാഗുമായി സ്കൂളിലേയ്ക്ക് പോയത്.

സ്കൂളിലെത്തിയപ്പോൾ ഭാരതയുദ്ധം കഴിഞ്ഞു സ്ത്രീജനങ്ങൾ കുരുക്ഷേത്രഭൂമിയിൽ  വിലാപം നടത്തുന്ന  അവസ്ഥയിലായിരുന്നു സ്കൂളും പരിസരവും.
ക്ലാസ്സിനകത്ത് നിന്നും പല ഫ്രീക്വൻസിയിൽ പല ഡെസിബെല്ലിൽ പുതുവിദ്യാർത്ഥിസംഘം നെഞ്ചത്തടിച്ചു കരച്ചിലാണ്. അച്ഛനമ്മമാർ ജനലുവഴിയും കതകുവഴിയും നോക്കിച്ചിരിച്ചും  ദേഷ്യം അഭിനയിച്ചും കോക്രി കാണിച്ചും ക്രമസമാധാനനില നേരെയാക്കാൻ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. ഡയ്‌നമിറ്റ്  എന്ന് ആരേലും എഴുതിക്കാണിച്ചാൽ അപ്പോൾ അന്തരീക്ഷം പൊട്ടിത്തെറിക്കും. 

"നെനക്ക് പേടിയുണ്ടോ അമ്മൂ"

"ഇല്ല.. നിങ്ങക്ക് പേടിയുണ്ടോ?"
"ഇല്ല...നീ കരയുമോ അമ്മൂ?"
"ഇല്ല..നിങ്ങളു കരയുമോ?"
"ഇല്ല..!"

ക്ലാസ് ടീച്ചർ ക്ലാസ്സിലെത്തി. നമ്മളിതെത്ര കണ്ടതാ മാളോരേ എന്ന ഭാവത്തിൽ 

വിളംബരം  പുറപ്പെടുവിച്ചു.
"രക്ഷകർത്താക്കളൊക്കെ ക്ലാസ്സീന്നൊന്നെറങ്ങിക്കെ..! "

അതുകേട്ടതോടെ ഒന്നുരണ്ടുകുട്ടികൾ കരച്ചിലിന്റെ ഡെസിബെല്ലിനെ ആറുകൊണ്ട് ഗുണിച്ചു. 
ചിലരാകട്ടെ അമ്മമാരുടെ ദേഹത്ത്   ധ്രുതരാഷ്ട്രാലിംഗനം അർപ്പിച്ചു. ചുരിദാറിന്റെ ഷാളിന്റെ അറ്റം കൈകളിൽ ചുറ്റി  മുറുക്കിപ്പിടിച്ചു. 
ഒരു മഹാൻ കഴുത്തിലെ ഞരമ്പ് വീർപ്പിച്ച് ആഞ്ഞലറി.
"നീ പോണ്ടാടീ ...!!"

ടീച്ചർ അമ്മമാരുടെയും അച്ഛന്മാരുടെയും ചന്തിയ്ക്ക് ചൂരൽ വീശി അവരെ പുറത്തേയ്ക്ക് ഓടിച്ചു. ഒന്ന് രണ്ട് അച്ഛന്മാർ ഉടുമ്പ്പിടിയിൽ നിന്നും രക്ഷ നേടാൻ മുണ്ടുരിഞ്ഞ് കൊടുത്ത് ക്ലാസിൽ നിന്നും വെളിയിൽച്ചാടി.


അമ്മു യുദ്ധഭൂമിയിലേയ്ക്ക് വലിയ ഭാവഭേദം ഒന്നുമില്ലാതെ കടന്നു കയറി ഒരു രഥത്തിൽ  ഇരിപ്പുറപ്പിച്ചു. വെളിയിൽ  നിൽക്കുന്ന ഞങ്ങളെ നോക്കി സമചിത്തതയോടെ, ഗാംഭീര്യത്തോടെ പുഞ്ചിരിച്ചു. ഇടതും വലതും  ഇരുന്നു മൂക്കളയും ഒലിപ്പിച്ചു മോങ്ങുന്ന സഹപാഠികളെ പുശ്ചഭാവത്തിൽ പാളി നോക്കി.

അച്ഛനുമമ്മയും ഭീതിയോടെ ജനലിനു വെളിയിലൂടെ മൈമിംഗ് നടത്തി.
"നെനക്ക് പേടിയുണ്ടോ അമ്മൂ..?"
അമ്മു   ഇടത്തോട്ടും വലത്തോട്ടും തലയാട്ടി, കണ്ണ് രണ്ടും അടച്ച് തുറന്ന്, വലതു കൈ പൊക്കി വീശി മൈമിംഗ് നടത്തി.
"ഇല്ല"
ചൂണ്ടുവിരൽ ഞങ്ങളെ നോക്കി.
"നിങ്ങൾക്ക് പേടിയുണ്ടോ?"
ഞങ്ങൾ കൃത്യമായും ഒരേപോലെ തലകൾ ഇടത്തോട്ടും വലത്തോട്ടും ആട്ടി.

രക്ഷകർത്താക്കൾ വെളിയിലായതോടെ കൂട്ടനിലവിളിയുടെ  ആധിക്യം കൂടി.

ടീച്ചർ കൈകൂട്ടിയടിച്ചു.
"ദേ , എല്ലാരും ഇങ്ങോട്ട് നോക്കിയേ. നല്ല കുട്ടികളല്ലേ? ചുമ്മാ എന്തിനാ കരേന്നെ..!! ദാ , ആ കുട്ടിയെ  ഒന്ന് നോക്കിക്കേ, കരേന്നില്ലല്ലോ ..!"
അമ്മു അഭിമാനത്തോടെ ഒരു സൂപ്പർ മരിയോ നോട്ടം ഞങ്ങളുടെ മേൽ  പായിച്ചു. അമ്മ അച്ചേടെ  കയ്യിൽ  അഭിമാനത്തോടെ പിടിച്ചു. 
"ന്റെ മോളാ.." അച്ച സൂപ്പർ മരിയോയുടെ അച്ചയായി.

ടീച്ചർ പറയുന്നത് ആര് കേൾക്കാൻ .
എല്ലാ പിഞ്ചുമുഖങ്ങളും ജനലിനും വാതിലിനും നേരെതിരിഞ്ഞ് മാതാപിതാക്കളെ നോക്കി സംപ്രേഷണം ഒന്ന് കൂടി ഉഷാറാക്കി.
"നിങ്ങളാ കുഴപ്പക്കാര്..!! നിങ്ങളെക്കാണുന്നതുകൊണ്ടാ ഇത്രേം നിലവിളി."
ടീച്ചർ ദേഷ്യഭാവത്തിൽ ജനലുകളും കതകും അടച്ചു.

അത്ഭുതം..!
സമൂഹഗാനത്തിനിടയിൽ വൈദ്യുതി നിലച്ചതുപോലെ ആരവം എല്ലാമടങ്ങി.
വരാന്തയിലും പരിസരത്തും നിന്ന അച്ഛനമ്മമാർ കഴിഞ്ഞ നാലുനാലരക്കൊല്ലം നെഞ്ചകത്ത് അടക്കിപ്പിടിച്ചു നിർത്തിയ
ശ്വാസം ഒരു ഹൂങ്കാരത്തോടെ  പുറത്തേയ്ക്ക് വിട്ടു. അവർ ഉയർത്തിവിട്ട നിശ്വാസം വൃക്ഷത്തലപ്പുകളെ പിടിച്ചുകുലുക്കി. ശബ്ദം നിലച്ചതോടെ മൂക്ക് ചീറ്റി മോങ്ങുകയായിരുന്ന ഒന്ന് രണ്ട് അമ്മമാർ നാണിച്ചു തലതാഴ്ത്തി.

ഞാൻ വള്ളിയെ നോക്കി പുഞ്ചിരിച്ചു. അവൾ എന്നെയും. ഒരു കടമ്പ  കടന്നു.


പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഒറ്റയാൻ നിലവിളി അവിടെ മുഴങ്ങി.

അതുവരെ നടന്ന നിലവിളികളെല്ലാം ഒരു തട്ടിൽ തൂക്കിയതിനെ നിഷ്പ്രഭമാക്കി അത് ഉയർന്നുതാണു.
തൊട്ടുപുറകെ ക്ലാസുമുറിയിൽ അതൊരു ജനപ്രക്ഷോഭമായി ആഞ്ഞു വീശി. പല ഫ്രീക്വൻസിയിൽ പല ഡെസിബെല്ലിൽ അത് സ്കൂളിനെ മൊത്തം പിടിച്ചു കുലുക്കി. ക്ലാസ്സിന്റെ മേൽക്കൂര പറന്നുയർന്നു.
ഞാനും വള്ളിയും പരസ്പരം നോക്കി. 

സരസ്വതിദേവിയുടെ ശ്രീകോവിൽ തുറക്കപ്പെട്ടു.

ക്ലാസ് ടീച്ചർ എന്തോ കണ്ടു ഭയന്നതുപോലെ വെളിയിൽച്ചാടി.
കൂടെ കണ്ണും തിരുമ്മി അമ്മു.

" അമ്മു നീ കരഞ്ഞോ..!? "
"കരഞ്ഞു"
"കരയില്ലാന്നു പറഞ്ഞിട്ട്? നാണം കെടുത്തിയല്ലോ നീയ്യ്..!!"
"അത് പിന്നെ, ടീച്ചറ്  കതകും ജനലും അടച്ചു..!! അതെനിക്ക് പേടിയാന്ന് അറീല്ലെ ?!"



ഒരു വിവാഹമൊക്കെ കഴിച്ച് ഇവൾക്കൊരു കുഞ്ഞുണ്ടാകാൻ പഴയ കഥാപുസ്തകങ്ങളുമായി പ്രതികാരബുദ്ധിയോടെ നോക്കിയിരിക്കുകയാണ് ഞങ്ങൾ. 


Thursday 10 September 2015

മൂന്ന് അമ്മൂമ്മമാർ




അമ്മൂമ്മമാർ നമ്മുടെ ബാല്യകൌമാരങ്ങളിലെ  അവിഭാജ്യഘടകമാണ്. അമ്മൂമ്മമാരില്ലാത്ത ബാല്യവും കൌമാരവും  വെറും പ്രായം കുറഞ്ഞ യൗവ്വനം മാത്രമാണ്.

"പിള്ളമനസ്സിൽ കള്ളമില്ല " എന്ന് പറഞ്ഞ് നമ്മൾക്ക് ഊന്നുവടിയായി നിന്ന് നമ്മളെക്കൊണ്ട് ഉള്ള കള്ളത്തരങ്ങൾ എല്ലാം ചെയ്യിക്കാൻ അമ്മൂമ്മമാർ ബാല്യത്തിൽ നമ്മുടെ കൂടെയുണ്ടാകണം. ഇനിയെങ്ങാനും പിടി വീണ് അടിയുറപ്പാകുമ്പോൾ " ഓ, അവൻ കുഞ്ഞല്ലേ, വലുതാകുമ്പോൾ എല്ലാം ശരിയായിക്കോളും" എന്ന ഇന്ത്യൻ പീനൽ കോഡ്‌ 210/ 10  പ്രകാരം നമ്മുടെ ചർമസംരക്ഷണത്തിന്  (save the skin  എന്ന് ആംഗലേയം) വേണ്ടി വാദിക്കാനും അമ്മൂമ്മമാർ വേണം. ഇനിയെങ്ങാനും യൗവ്വനകാലത്ത് നമ്മൾ  പിഴച്ചുപോയാൽ "ഈ അമ്മയാണ് ഇവനെ/  ഇവളെ ഇങ്ങനെ വഷളാക്കിയത്" എന്ന് മാതാപിതാക്കളെക്കൊണ്ട് പറയിക്കുമ്പോൾ, പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് കുറ്റം ഏറ്റെടുക്കാനും ഒരു അമ്മൂമ്മ അത്യാവശ്യമാണ്.

എന്റെ കുട്ടിക്കാലം മൂന്ന് അമ്മൂമ്മാരെ ചുറ്റിപ്പറ്റി  നില്ക്കുന്നു.
അവർ ഓരോരുത്തരും ഓരോരോ  കാര്യങ്ങളുമായി  ബന്ധപ്പെട്ടാണ് എന്നിലെ ഓർമകളിൽ  നിലാവ് പരത്തുന്നത്.

അമ്മൂമ്മ  ഒന്നാമിയും ഒടിഞ്ഞ കോളർബോണും 
----------------------------------------------------------------------------------------------------------------
അന്ന് പ്രായം മൂന്നോ നാലോ മാത്രം. അതുകൊണ്ട്  ഈ ഓർമകൾക്ക് അമ്മയുടെ അസാധാരണമായ ഓർമശക്തിയുടെ ഊന്നുവടി താങ്ങായുണ്ട്.

അമ്മയും അച്ഛനും അദ്ധ്യാപകരാണ്. രണ്ടു പേരും മലബാർ എന്ന ഓമനപ്പേരുള്ള  വടക്കൻ കേരളത്തിൽ എവിടെയോ ഉള്ള രണ്ടു സ്കൂളുകളിലാണ് ജോലി.
രണ്ടു വയസ്സ് മാത്രം പ്രായവ്യത്യാസമുള്ള ഞങ്ങൾ മൂന്നു മക്കളെ അരയിൽ കെട്ടിത്തൂക്കി മലബാർ നിരങ്ങി അമ്മ കഷ്ടപ്പെട്ടു . ആരുമില്ല ഒരു കൈ സഹായിക്കാൻ.

അമ്മയുടെ അമ്മ, അഥവാ പുല്ലാട്ടെ  വല്യമ്മച്ചി കോഴഞ്ചേരിക്കടുത്ത് പുല്ലാട്ടാണ് താമസം. അതാണ്‌ അമ്മയുടെ വീട്.
ആ വല്യമ്മച്ചിയുടെ അച്ഛന്റെ ജേഷ്ഠന്റെ മകൾ അഥവാ കസിൻ  ആണ് ഈ അമ്മൂമ്മ ഒന്നാമി. വല്യമ്മച്ചിയെക്കാൾ മൂത്തതാണ് ഈ അമ്മൂമ്മ.
അമ്മൂമ്മ ഒന്നാമിയുടെ താമസം അയിരൂർ എന്ന സ്ഥലത്തായിരുന്നു.

ഒരിക്കൽ പുല്ലാട്ടെത്തിയപ്പോൾ അമ്മ ദുരിതങ്ങളുടെ ഭാണ്ഡം അഴിച്ചിട്ടു. കേട്ടു  നിന്ന അമ്മൂമ്മ ഒന്നാമി ഒരു പരിഹാരം നിർദേശിച്ചു .
"ഞാനും വരാം നെന്റെ കൂടെ. പിള്ളേരെ ഞാന്നോക്കിക്കോളാം..!" 

അങ്ങനെ അമ്മൂമ്മ ഒന്നാമി ഞങ്ങൾ കുട്ടികളെ നോക്കാനായി ഞങ്ങൾക്കൊപ്പമെത്തി.

അമ്മൂമ്മ ഒന്നാമി സ്നേഹം അഹാരമായാണ് എനിക്ക് നല്കിയത്. വലിയ ഒരു പാത്രം നിറയെ ചോറ് വിളമ്പി അമ്മൂമ്മ എന്നെ ഊട്ടും. ആദ്യം അല്പം സാമ്പാർ  ഒഴിച്ച്  ഒരു ഒരുളയുരുട്ടി  നീട്ടി അമ്മൂമ്മ പറയും.
"ഉം, സാംബാാറ് ..!!"
ഉം എന്ന് മൂളി ഞാൻ അതകത്താക്കും.
"ഉം , അവ്വീീീയല്..!!"
ചോറിൽ അവിയൽ കുഴച്ചാണ് ഉം എന്ന് അടുത്ത  ഉരുള എത്തുന്നത്.
ഉം എന്ന് മൂളി  അതും ഞാൻ അകത്താക്കും.
അങ്ങനെ ഉരുളകൾ ഓരോന്നായി വിവിധ രുചിയിൽ വിവിധ നിറങ്ങളിൽ അമ്മൂമ്മയുടെ മൂളലിനോടൊപ്പം എനിക്ക് മുൻപിൽ പ്രത്യക്ഷമാകുകയും വർദ്ധിച്ച  ആവേശത്തോടെ  അവയെ ഞാൻ നിഷ്സ്കാസനം ചെയ്യുകയും ചെയ്യും. കാലക്രമേണ ഒരു പാത്രം ചോറ് ഒരിരുപ്പിനു വെട്ടിവിഴുങ്ങി ഞാൻ "തിമ്മൻകണ്ട " എന്ന ഓമനപ്പേരിനു അർഹനാകുകയും ചെയ്തു.

ഒരിക്കൽ അമ്മൂമ്മ എന്നെ ഒരു ഊഞ്ഞാലിൽ ഇരുത്തി ആട്ടിയാണ് ചോറ് നൽകിയത്. ഇടയ്ക്ക് ഒറ്റക്കൈ കൊണ്ട് ഊഞ്ഞാൽ ആട്ടും. ഒരു പ്രാവശ്യം അങ്ങിനെ ആട്ടിയപ്പോൾ ഭൂമിയുടെ ഗുരുത്വാകർഷണവും അമ്മൂമ്മയുടെ കയ്യുടെ കോണും ഊഞ്ഞാലിന്റെ പ്രവേഗവുമായുള്ള സമീകരണത്തിൽ എന്തോ ഒരു താത്വികമായ സ്വരച്ചേർച്ചയില്ലാതെ വരികയും  ഞാൻ വായിലെ ഉരുളയുമായി അന്തരീക്ഷത്തിൽ പറന്നുയർന്ന്  ഒരലർച്ചയോടെ   ഭൂമിദേവിയെ ഗാഢമായി പുൽകുകയും ചെയ്തു. വായിലെ ഉരുള  അകത്തേയ്ക്കോ പുറത്തേയ്ക്കോ അപ്രത്യക്ഷമായി.  

ഇടത്തെ കോളർ ബോണ്‍ ഒടിഞ്ഞ് വേദന കൊണ്ട് പുളഞ്ഞു ചാടിയെഴുന്നേറ്റു ഞാൻ അലറിക്കരഞ്ഞു.
"ഡീ  അമ്മൂമ്മപ്പട്ടീീീ,, നീയ്യെന്നെ തള്ളിയിട്ടില്ല്യോടീ...!!"


അമ്മൂമ്മ രണ്ടാമിയും "പൊച്ചെല്ലും"
---------------------------------------------------------------------------------------
അമ്മൂമ്മ രണ്ടാമി പുല്ലാട്ടെ അമ്മൂമ്മ തന്നെയാണ്. വല്യമ്മച്ചി എന്ന് കൊച്ചുമക്കൾ വിളിക്കുന്ന അമ്മയുടെ അമ്മ. അപ്പൂപ്പൻ മരിച്ചു കഴിഞ്ഞും വളരെക്കാലം വല്യമ്മച്ചി ജീവിച്ചിരുന്നു.

എണ്‍പത്തിയഞ്ചാം വയസ്സിലും വല്യമ്മച്ചിയ്ക്ക് വായ്‌  നിറയെ പല്ലുകൾ ഉണ്ടായിരുന്നു.ആ പല്ലുകൾ വച്ച് വറുത്ത കപ്പലണ്ടി കൊറിക്കലാണ് പ്രധാന വിനോദം. കൊച്ചുമക്കളെ വലിയ കാര്യമാണ്.

വല്യമ്മച്ചിക്ക് നാല് മക്കളിലായി പത്ത്  കൊച്ചുമക്കളാണ്. എല്ലാ സ്കൂൾ വർഷാവസാനത്തിലും രണ്ടുമാസം കൊച്ചുമക്കൾ പത്തുപേരും പുല്ലാട്  വല്യമ്മച്ചിയുടെ വീട്ടിൽ ഒത്തുകൂടും. വർഷത്തിലെ ബാക്കിയുള്ള ദിവസങ്ങളിലെ സഹികേടിനു ഒരു നിവൃത്തി എന്ന നിലയിലാണ് ആ രണ്ടുമാസം  ഈ പണ്ടാരങ്ങളെ അവരുടെ മാതാപിതാക്കൾ വല്യമ്മച്ചിയുടെ അടുക്കൽകൊണ്ട് തള്ളുന്നത്.  നെല്ലിക്കാച്ചാക്ക് അഴിച്ചുവിട്ടതുപോലെ കൊച്ചുമക്കൾ ആ വീട്ടിലും തൊടിയിലും കറങ്ങി നടന്ന് കാണിക്കാവുന്ന കന്നം തിരിവുകൾ എല്ലാം കാട്ടി ആ രണ്ടു മാസം തള്ളി നീക്കും.

ഉള്ളതിൽ ഏറ്റവും കുസൃതി  ചോട്ട എന്നറിയപ്പെടുന്ന എന്റെ അനിയൻ തന്നെയായിരുന്നു. അവൻ വല്യമ്മച്ചിയുടെ കൂടെത്തന്നെ നിന്നായിരുന്നു പഠനവും. മറ്റുള്ള കുട്ടികൾ അവന് "കൊട്ടുവടി" എന്നൊരു പേരും ചാർത്തിക്കൊടുത്തു. കൊട്ടുവടിയുടെ പ്രധാന കലാപരിപാടി അവന്റെ കസിനുമായി ചേർന്ന് വേണ്ടാതീനങ്ങൾ എല്ലാം കാട്ടി നാട്ടുകാരെക്കൊണ്ട് വീട്ടുകാരെ ചീത്ത വിളിപ്പിക്കുക എന്നതായിരുന്നു.

ഇടയ്ക്കിടെ സഹികെടുമ്പോൾ വല്യമ്മച്ചി വടിയെടുക്കും. വടി കണ്ടാൽ  കൊട്ടുവടി പുല്ലാട് ദേശത്തുനിന്നേ  അപ്രത്യക്ഷനാകും.  പുല്ലാടിന്റെ അതിർത്തിയും ചാടിക്കടന്ന് ഓടിമറയുന്ന കൊട്ടുവടിയെ നോക്കി അവനെ കയ്യിൽ കിട്ടാത്ത ദേഷ്യത്തിലും സങ്കടത്തിലും വല്യമ്മച്ചി ഉറക്കെ വിളിച്ചു പറയും.
"കൊട്ടൂടി, കൊട്ടൂടി..!!  നൂറ് കൊട്ടൂടി..!!! "

ബാക്കി കൊച്ചുമക്കൾ വടിയെത്താദൂരത്ത് മാറിനിന്ന് ഉറക്കെ വിളിച്ചു പറയും,
"പൊച്ചെല്ലും വല്യമ്മച്ചി, കള ..!!"

വല്യമ്മച്ചി അവതരിപ്പിച്ച ജീവിതദർശനമാണ് ഈ  "പോച്ചെല്ലും".
വളരെ ഗുരുതരമായ  പ്രശ്നങ്ങൾ വന്നു ജീവിതത്തെ ഉലയ്ക്കുമ്പോൾ, ഒരു രക്ഷയില്ലാതെ വരുമ്പോള്‍ വല്യമ്മച്ചി  ഒടുവിൽ അതിനെ സുധീരം നേരിട്ടിരുന്നത് ഈ പോച്ചെല്ലും  വച്ചാണ്.
അതായത് " പോയാൽ  അങ്ങ് ചെല്ലും" അഥവാ, വരുന്നിടത്ത് വച്ചു കാണാം എന്ന്.

പിൽക്കാലത്ത് വീട്ടിൽ  എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, അന്തരീക്ഷം അങ്ങനെ കനത്തു  മുറുകുമ്പോൾ, ആരെങ്കിലും കർടനു  പുറകിൽ  നിന്നും വിളിച്ചു പറയും
"ങ്ഹാ, പൊച്ചെല്ലും..!! "
അതോടെ അന്തരീക്ഷം കനം  കുറഞ്ഞ്  എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി തത്തിക്കളിക്കുകയായി.
മക്കളിലൂടെ കൊച്ചുമക്കളിലൂടെ  തലമുറ തലമുറ കൈ മാറി  പോച്ചെല്ലും അങ്ങനെ കടന്നു പോയി.

വല്യമ്മച്ചി "ങ്ഹാ പോച്ചെല്ലും  " എന്നും  പറഞ്ഞു അന്ത്യയാത്രയായെങ്കിലും പോച്ചെല്ലും   ഞങ്ങളുടെ ജീവിതങ്ങളെ കാറിലും കോളിലും മുക്കി മറിക്കാതെ അങ്ങിനെയങ്ങനെ കൊണ്ടുപോകുന്നു.
ഒന്നിനും നേരം  ഇല്ലെങ്കിലും ഞങ്ങൾ പരസ്പരം ഫോണിലൂടെയെങ്കിലും "ങ്ഹാ, പോച്ചെല്ലും " എന്ന് മാത്രം പറഞ്ഞു ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നു.


അമ്മൂമ്മ മൂന്നാമിയും സാത്താനും
--------------------------------------------------------------------------------------------
അമ്മൂമ്മ മൂന്നാമി അച്ഛന്റെ അമ്മയാണ്. വല്യമ്മ എന്ന് കൊച്ചുമക്കൾ വിളിച്ചിരുന്ന കൊച്ചിക്ക.
വല്യമ്മയ്ക്ക് കഴുത്തിനു  ചുറ്റും നാക്കായിരുന്നു. അത് വച്ച് വീട്ടുകാരെയും നാട്ടുകാരെയും വല്യമ്മ വരച്ച വരയിൽ നിർത്തിയിരുന്നു.

വല്യമ്മയുടെ വിദ്യാഭ്യാസം എന്തായിരുന്നു എന്നറിഞ്ഞുകൂടാ. പക്ഷെ എന്റെ കുട്ടിക്കാലത്ത് അക്ഷരസ്ഫുടതയോടെ രാമായണവും ഭാഗവതവും വല്യമ്മ വായിക്കുന്നത് കണ്ട് അതിശയപ്പെട്ടിട്ടുണ്ട്. എഴുപതുകളിൽ ആ കാലഘട്ടത്തിലെ മൂന്നാം തലമുറയിലെ സ്ത്രീകൾക്ക് അക്ഷരാഭ്യാസം എന്നത് അപൂർവമായ ഒരു കാര്യമായിരുന്നു.

വല്യമ്മ വലിയ ഭക്തയായിരുന്നു. രാവിലെയും വൈകിട്ടും വല്യമ്മയുടെ വക പൂജയുണ്ട്.  രാവിലെ വല്യമ്മ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ഉറക്കെ പ്രാർത്ഥിക്കും. പിന്നെ വായനയാണ്. വായനയ്ക്ക് രാമായണമോ ഭാഗവതമോ മറ്റേതെങ്കിലും കീർത്തനപുസ്തകങ്ങളുമായോ കയ്യിൽ  കിട്ടുന്നതെന്തും വല്യമ്മ ഉറക്കെ പാരായണം ചെയ്യും. പുസ്തകമെന്താണെന്നൊന്നും വല്യമ്മയ്ക്ക് പ്രശ്നമായിരുന്നില്ല. ഗദ്യമായാലും പദ്യമായാലും അത് രാമായണം വായിക്കുന്ന ഈണത്തിലാണ് വായന. കയ്യിൽ  കിട്ടുന്ന പുസ്തകങ്ങളെല്ലാം വല്യമ്മയ്ക്ക്  പ്രാർത്ഥനാ പുസ്തകങ്ങളായിരുന്നു. വായനയ്ക്കിടെ  മുൻപിലിരിക്കുന്ന  ഓട്ടുകിണ്ടിയിൽ തുളസിയില മുക്കി വെള്ളം കുടയും. വൈകിട്ട് അമ്മൂമ്മ പടിഞ്ഞാറോട്ട് തിരിഞ്ഞിരുന്ന് ഇതെല്ലാം വീണ്ടും വായിക്കും. വെള്ളവും കുടയും.

കൊച്ചുമക്കൾ ഞങ്ങൾക്ക് ഈ വായനയും പൂജയും ഒരു ഹരമായിരുന്നു. വല്യമ്മ കണ്ണടച്ചിരുന്നു പ്രാർത്ഥിക്കുമ്പോൾ ഞങ്ങൾ രഹസ്യമായി പുസ്തകത്തിന്റെ താളുകൾ മറിച്ചു വയ്ക്കും. കണ്ണുതുറന്ന് വീണ്ടും വായന പുനരാരംഭിക്കുമ്പോൾ വല്യമ്മ ഞെട്ടും.  അയോദ്ധ്യയിൽ നിന്നും ഇറങ്ങിയ ശ്രീരാമൻ  കാനനവാസം ഒന്നും ചെയ്യാതെ നേരെ രാവണനുമായി യുദ്ധം തുടങ്ങുകയാണ്. രാവണന് സീതയെ തട്ടിക്കൊണ്ടു പോകാനുള്ള സാവകാശം പോലും കൊച്ചുമക്കൾ കൊടുക്കില്ല.

അങ്ങനെയിരിക്കെ വല്യമ്മക്ക് ഒരു ചാത്തൻ പൂജാകീർത്തനം ലഭിക്കുന്നു. അതുകൊണ്ട് വച്ചത് കൊച്ചുമക്കൾ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അന്നുമുതൽ വല്യമ്മ വർദ്ധിതഊർജത്തോടെ  ചാത്തൻ സേവയും  തുടങ്ങി.
പ്രാർത്ഥനയുടെ അവസാനം വല്യമ്മ ഉറക്കെ വിളിച്ചു പറയും.
"ചാത്തനെ..!! ചാാാത്തനേ ..!!"

കുറെ ദിവസം അങ്ങനെ ചാത്തൻ വിളി കേട്ടുകഴിഞ്ഞപ്പോൾ കൊച്ചുമക്കൾക്ക് ഒരു ചെറിയ ബൈബിൾ ലഭിക്കുന്നു. പതിവുപോലെ വല്യമ്മ കണ്ണടച്ചു പ്രാർത്ഥിക്കുമ്പോൾ കൊച്ചുമക്കൾ ചാത്തൻപൂജ മാറ്റി അവിടെ ബൈബിൾ പ്രതിഷ്ഠിച്ചു. എന്നിട്ട് വാ പൊത്തിച്ചിരിച്ച് മറഞ്ഞിരുന്നു.

ആദ്യമൊന്നമ്പരെന്നെങ്കിലും വല്യമ്മ പതിവ് തെറ്റിച്ചില്ല. മുൻപിൽ നിവർന്നിരുന്ന ബൈബിൾ നോക്കി ഉറക്കെ പാരായണം ചെയ്തു.
"സാത്താനെ, സാാാത്താനേ..!!"

അങ്ങനെയാണ്  കേരളത്തിൽ മതസൗഹാർദ്ദം  പിറന്നത്.



------------------------------------------------------------------------------------------------------------------
ഇ-മഷി 2015 ആഗസ്റ്റ്‌ -ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.
വര- റിയാസ് ടി അലി 

Monday 27 July 2015

ചിതറിയ ചിന്തകൾ -2

ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്ന്നു.




കാലം ആയിരത്തിതൊള്ളായിരത്തിഎഴുപതുകൾ....

ഫ്യൂസായ ഒരു ബൾബ് എടുക്കുക.
അതിന്റെ അലൂമിനിയം ഹോൾഡറിന്റെ അകത്തെ ഭാഗം വളരെ ശ്രദ്ധിച്ചു കുത്തിയിളക്കുക .
അകത്തെ ഫിലമെന്റ് പിടിപ്പിച്ചിരിക്കുന്ന ഗ്ലാസ്സുകൊണ്ടുള്ള ഭാഗം പതുക്കെ തട്ടിത്തട്ടി പൊട്ടിക്കുക. പിന്നെ അതെടുത്ത് കളയുക.
ഇതൊക്കെ ചെയ്യുമ്പോൾ ബൾബ്‌ പൊട്ടാൻ പാടില്ല.
പറ്റുമോ?

പറ്റും.
പ്രായം പന്ത്രണ്ടോ പതിമൂന്നോ.
ഒന്ന് രണ്ടു ബൾബിലൊക്കെ പരീക്ഷണം നടത്തിക്കഴിഞ്ഞപ്പോൾ  ബൾബ്‌ പൊട്ടിക്കാതെ തന്നെ ഇതൊക്കെ  ചെയ്യാൻ പഠിച്ചു.
ഇനിയാണ് പ്രധാന പരിപാടി.
ഈ ബൾബ് പാത്രത്തിൽ വെള്ളം നിറയ്ക്കും.
ദാ , ഒന്നാന്തരം ഒരു  ലൻസ് റെഡി.

പരിപാടി കഴിഞ്ഞോ?
ഇല്ല.
ഈ ലൻസിനെ ഒരു കാർഡ് ബോർഡ് കൂടിൽ ഇറക്കി വയ്ക്കും.കൂടിന്റെ രണ്ടു വശത്തും ഓരോ ചെറിയ   ജനൽ. ഒരു ജനലിൽ കൂടി നോക്കിയാൽ മറ്റേ  ജനൽ വഴി എന്ത് സാധനവും വലുതായി കാണാം.

ഇനിയാണ് ശാസ്ത്രജ്ഞൻ ദരിദ്രജനസമൂഹത്തിന് വേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കാൻ പോകുന്നത്.
കസിൻസായി കുറെ ദരിദ്രവാസികൾ ഉണ്ട്. അഞ്ചു വയസ്സ് തൊട്ടു പതിനഞ്ചു വയസ്സ് വരെ. ഒറ്റയൊരെണ്ണത്തിന്റെ കയ്യിൽ  കാൽക്കാശില്ല.
എല്ലാത്തിനെയും വിളിച്ചു കൂട്ടി ഒരു മുറിയിൽ തറയിലിരുത്തും.

പുറത്തു മുറ്റത്തു ഒരു കണ്ണാടിക്കഷണം  ഉപയോഗിച്ചു സൂര്യഭഗവാനെ ആവാഹിച്ചു മുറിയിലേയ്ക്ക് പായിക്കും. ആ വെളിച്ചം ബൾബ്‌ ലെൻസ്  വഴി എതിർഭാഗത്തെ ചുമരിൽ പതിപ്പിക്കും. സ്കൂളിൽ വിജയകരമായി നടപ്പാക്കിയ ബാർട്ടർ സിസ്റ്റം വഴി ശേഖരിച്ച ഫിലിമിന്റെ തുണ്ടുകളുണ്ട്. അത് തല കീഴായി ലെൻസിനു പുറകിൽ  കാണിക്കും.
ഹായ്‌ , നസീറും  ഷീലയും ചുവരിൽ വലുപ്പത്തിൽ..!!

ദരിദ്രവാസികൾ പത്തുകാശു  മുടക്കാതെ അങ്ങനെ സിനിമ കണ്ടു കൈകൊട്ടും. ആരോമൽ ചേകവരും  കടത്തനാട്ടുമാക്കവും നിശ്ചല ചിത്രങ്ങളായി വീടിന്റെ ചുമരിൽ. ..
നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ തലയുയർത്തിപ്പിടിച്ചങ്ങനെ നില്ക്കും.

കാലം രണ്ടായിരത്തിപ്പത്തുകൾ... 

ചന്തു ലാപ്ടോപ്പ് ഓണ്‍ ചെയ്യും. എച് ഡീ എം ഐ കേബിൾ, ലാപ്പിൽ നിന്നും നേരെ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന 40 ഇഞ്ച്‌ സോണിയുടെ എച്  ഡീ ടീവിയിൽ കണക്ട് ചെയ്യും.

ടോറന്റ് ഉപയോഗിച്ച്  ഇന്റർനെറ്റിൽ നിന്നും അടിച്ചു മാറ്റിയ നാല് ജീബീ 1080p ഹോളിവുഡ് ചലച്ചിത്രം അടങ്ങിയ മെമ്മറി സ്റ്റിക് ,  യു എസ് ബീ വഴി ലാപ്പിൽ  ഓടിക്കും.

ദാ , നാല്പതിഞ്ചു വലിപ്പത്തിൽ തീയേറ്റർ ക്വാളിറ്റിയിൽ അഞ്ചേ  ദശാംശം  ഒന്നേ ചാനൽ ശബ്ദവിന്യാസത്തിൽ കഴിഞ്ഞ മാസം ഇറങ്ങിയ, ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയിട്ടേയില്ലാത്ത, ഹോളിവുഡ് ചലച്ചിത്രം ചുവരിൽ.


ഈ ബൾബ്‌ ലെൻസാക്കുന്ന വിദ്യ അവനൊന്ന് പറഞ്ഞു കൊടുക്കണമെന്നുണ്ട്.
പക്ഷെ, അവൻ ചെവിതരണ്ടേ?
-----------------------------------------------------------------------------------------------------------


ആത്മഹത്യ

"എന്താ ഒരു പൊതിക്കെട്ട്?'

"ഓ, മോന് പൊറോട്ടയും ഇറച്ചീം വല്യ ഇഷ്ടമാ.. ഇത്തിരി പൊറോട്ടയും ബീഫ് ഫ്രൈയ്യും"


"പൊറോട്ടയോ? ഇത്രേം വിവരോം വിദ്യാഭ്യാസോമൊള്ള നിങ്ങളും? ഈ പൊറോട്ട മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌. പണ്ട് സിനിമ പോസ്റർ ഒട്ടിച്ചിരുന്ന പശയാ ഈ മൈദാ.വയറ് ചീത്തയാക്കാൻ വേറെ വല്ലതും വേണോ? "


"ങ്ഹെ, അപ്പൊ അത് കൊള്ളൂല?"


"ഇല്ല. പിന്നെ ബീഫ് ഫ്രൈ.... സുനാമി ഇറച്ചീന്നു കേട്ടിട്ടുണ്ടോ? ഉപയോഗിക്കാൻ കൊള്ളാത്ത മാട്ടിറച്ചീം മറ്റും തമിഴ്നാട്ടീന്നു വിലകുറച്ചു കിട്ടും. അതാണീ ഫാസ്റ്റ് ഫുഡ് കാര് ഫ്രൈ ആക്കിത്തരുന്നത്. ചെലപ്പോ പട്ടിയിറച്ചീം കാണും"


"ശ്ചെ ..!!"


"അതേന്ന്. അതിന്റെ കൂടെ ഈ ഫ്രൈ ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ . അവന്മാര് ഒരേ എണ്ണയാ ദിവസങ്ങളോളം ഉപയോഗിക്കുന്നത്. ട്രാൻസ് ഫാറ്റാ. അത് ശരീരത്തിന് ദോഷം ചെയ്യും"


"അപ്പൊ ബീഫ് ഫ്രയും പൊറോട്ടയും കളഞ്ഞേക്കാം. ആ ബേക്കറീന്നു വല്ല പഫ്സും വാങ്ങാം."

"പഫ്സോ? അതും മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌. അതിന്റെ കൂടെ ഈ സുനാമി ഇറച്ചി അരച്ചു മസാലേം ചേർത്ത് അകത്തു വയ്ക്കും. "

"എന്നാപ്പിന്നെ, അല്പം കേക്കാകാം.."


"കേക്കണ്ട. അത് മുഴുവൻ പ്രിസർവേറ്റീവല്ലേ? "


"എന്നാപ്പിന്നെ അവനു പോട്ടറ്റോ ചിപ്സ് ഇഷ്ടമാ.. ലെയ്സ് ആയിക്കോട്ടെ.."


"പോട്ടറ്റോ ചിപ്സ്..!! പൊട്ടാ, അത് മുഴുവൻ മോണോ സോഡിയം ഗ്ലൂട്ടമെറ്റല്ലേ? രുചി കൂട്ടാൻ ചേർക്കുന്നത്? ക്യാൻസർ വരാൻ വേറെ വഴി വേണ്ട."


"ഓ, കള..!! വല്ല ഫ്രൂട്സും വാങ്ങാം. ആപ്പിളിനെന്താണോ വില..!!"


"ആപ്പിൾ.? ആപ്പിളിന്റെ തൊലി ഇങ്ങനെ തിളങ്ങുന്നതെന്താണെന്നറിയാമോ? മെഴുകു സ്പ്രെ ആണെന്നേ .. കഴുകിയാലും പോവില്ല. നേരെ വയറ്റിൽ പോയി കുടലിൽ പറ്റിപ്പിടിക്കും. ക്യാൻസർ, ക്യാൻസർ.."


"തൊലി ചെത്തിക്കളഞ്ഞാലോ?"


"എന്നാലുമുണ്ട് കുഴപ്പം. അതിനു നല്ല മധുരം വരാൻ അകത്തേയ്ക്ക് എച് എഫ് സീ എസ് എന്ന സ്വീറ്റനർ കുത്തിവയ്ക്കുകയല്ലേ? ആപ്പിൾ കഴിച്ച് കൊളസ്ട്രോൾ കൂടി ചത്തെന്ന് നാട്ടുകാർ അദ്ഭുതം കൂറും"


"എന്നാപ്പിന്നെ ഏത്തപ്പഴം ആയിക്കോട്ടെ. "


"തമിഴൻ അമോണിയ മുക്കി തരുന്നതല്ലേ? കഴിച്ചു ചാക് .."


"ഞാൻ വീട്ടിപ്പോയി ചോറുണ്ടോളാം ശാസ്ത്രജ്ഞാ.."


"ചോറോ? പോളീഷ് ചെയ്യുവാന്നു പറഞ്ഞ് അവന്മാര് അരിയിൽ പ്ലാസ്റിക് സ്പ്രേ അടിക്കുകയല്ലേ? തവിടിന്റെ നിറം വരാൻ റെഡ് ഓക്സൈഡും.. നന്നായിരിക്കും. കുടലിൽ ബ്രൗണ്‍ നിറത്തിൽ ഒരു കോട്ടിംഗ്. പിന്നെ ബ്രൗണ്‍ ക്യാൻസർ."


"മതി, എന്നാപ്പിന്നെ വായുഭക്ഷണം ആയിക്കോട്ടെ.."


"ഇത്രേം മലിനമായ ഒരു സാധനം വേറെയുണ്ടോ? വാഹനങ്ങൾ ചവച്ച്ചുതുപ്പുന്ന കാർബണ്‍ മോണോക്സൈഡ്, ഫാക്ടറികളിലെ കാർബണ്‍ ഡയോക്സൈഡ് "


"എന്നാപ്പിന്നെ ആത്മഹത്യ ചെയ്തുകളയാം. ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം?"


"പറ്റൂല. നിയമം വഴി അത് നിരോധിച്ചിരിക്കുകയാ"


അനന്തരം ഞാൻ -

"നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തീന്നെന്നെ കര കേറ്റീടണേ
തിരുവൈക്കം വാഴും ശിവശംഭോ"
എന്ന് ഉറക്കെ പാടി ഭാര്യേം പിള്ളാരേം കെട്ടിപ്പിടിച്ചു പട്ടിണി കിടന്നുറങ്ങി.

-----------------------------------------------------------------------------------------------------------------


അമ്മ മനസ്സ്..
























എണ്‍പതുകളുടെ തുടക്കത്തിൽ  ആണെന്ന് തോന്നുന്നു, പ്രഭാത്
ബുക്ക് ഹൗസ്  "ആരോഗ്യവിജ്ഞാനകോശം" എന്ന ഒരു പുസ്തകം പുറത്തിറക്കി.
പ്രീ-പബ്ലിക്കേഷൻ  സൗജന്യമായി മാസാമാസം ഒരു ചെറിയ തുക അടച്ച് പുസ്തകം കരസ്ഥമാക്കാൻ ഒരു സ്കീമും ഉണ്ടായിരുന്നു. വലിയവില കൊടുത്ത് പുസ്തകം വാങ്ങാൻ സാമ്പത്തിക ഞെരുക്കം ഉള്ളതുകൊണ്ടും പാർട്ടിക്കാരുടെ നിരന്തര സമ്മർദ്ദം താങ്ങാൻ കഴിയാതിരുന്നതും കൊണ്ടും  അച്ഛൻ തവണ വ്യവസ്ഥയിൽ ബുക്ക്ബുക്ക്  ചെയ്തു.

അന്നേ ഒരു പുസ്തകപ്പുഴു ആയിരുന്ന എനിക്ക് അതൊരു ഉത്സവമായിരുന്നു.
പുസ്തകം  പ്രസിദ്ധീകരിക്കുന്ന ദിവസങ്ങൾ ഞാൻ എണ്ണിയെണ്ണിത്തീർത്തു .
ഒടുവിൽ പുസ്തകം കയ്യിൽ  കിട്ടി.
ശരീരത്തെപ്പറ്റിയും  ആരോഗ്യത്തെപ്പറ്റിയും  വർണച്ചിത്രങ്ങൾ നിറഞ്ഞ ഒരു ബ്രഹുത്ഗ്രന്ഥം. രോഗാവസ്ഥകളെപ്പറ്റിയും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വിശദമായി, ലളിതമായി പ്രതിപാദിച്ചിട്ടുണ്ട്.

ഒരു വൈകുന്നേരം പുസ്തകം ഞങ്ങളുടെ കയ്യിൽ  നിന്നും തട്ടിപ്പറിച്ചു വാങ്ങി അമ്മ പ്രസ്താവിച്ചു.
"ഇത്രേം ദിവസം നിങ്ങൾ വായിക്കുകല്ലാരുന്നോ? ഇനി ഞാനൊന്നു വായിക്കട്ടെ. എന്നെ ആരും ശല്യപ്പെടുത്തരുത്. വേണ്ടതൊക്കെ അവിടെയുണ്ടാക്കി വച്ചിട്ടുണ്ട്.."
അമ്മ ഒരു മുറിക്കകത്ത് കേറി കതകടച്ച് വായന തുടങ്ങി.

മണിക്കൂറുകൾക്ക് ശേഷം കതകു തുറക്കപ്പെട്ടു.
ഞങ്ങൾ ആകാംക്ഷയോടെ ചോദിച്ചു.
"എങ്ങനൊണ്ടമ്മേ പുസ്തകം?"

അമ്മ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
"ങും.. ഇതിൽ പറയുന്ന എഴുന്നൂറ്റിപ്പന്ത്രണ്ട്  അസുഖങ്ങൾ എനിക്കുണ്ട്..!!"

ഞങ്ങളുടെ പൊട്ടിച്ചിരിക്കിടയിലും അമ്മ വിഷമം സ്ഫുരിക്കുന്ന മുഖത്തോടെ പറഞ്ഞു.
"അല്ലേലും എന്റെ കാര്യത്തിൽ നിങ്ങക്കൊരു ശ്രദ്ധേമില്ല. ഞാൻ സുഖമില്ലാതെ കിടന്നു ചത്താ നിങ്ങളൊന്നും തിരിഞ്ഞുപോലും നോക്കില്ല, എനിക്കറിയാം.."
"ഈശ്വരാ, കാശ് കൊടുത്തു കടിക്കുന്ന പട്ടിയെയാണല്ലോ ഞാൻ വാങ്ങിയത്."ഒരു തികഞ്ഞ നിരീശ്വരവാദിയായ അച്ഛൻ വിലപിച്ചു,"ഇവിടെത്താടീ  പുസ്തകം..!!"

വർഷങ്ങൾക്കു ശേഷം ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ  അലമാരയിൽ ആ പുസ്തകം ഇരിക്കുന്നത് കണ്ട്  ഞാൻ അതെടുത്ത് താളുകൾ  മറിച്ചു നോക്കിക്കൊണ്ട്  മകളോട് പറഞ്ഞു,
"അമ്മൂ, നിനക്ക്  അറിയാമോടീ , ഇതിൽ പറയുന്ന എഴുന്നൂറ്റിപ്പന്ത്രണ്ട്  അസുഖങ്ങൾ എനിക്കുണ്ട്..!!"

വാതിൽക്കൽ നിന്നും അവളുടെ അമ്മൂമ്മയുടെ  സ്വരം ഉയർന്നു .
"ചെറുക്കാ, വലുതായെന്നൊന്നും ഞാങ്കരുതത്തില്ല. ഒരെണ്ണമങ്ങോട്ടു ഇട്ടുതന്നാലുണ്ടല്ലോ..!!"

Thursday 14 May 2015

ആദ്യത്തെ കണ്മണി






ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു.
ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി.

അവൾ ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയുമായി നില്ക്കുകയാണ്. കൈകൾ പുറകിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. സസ്പൻസ്  നീണ്ടു നീണ്ട്  നെഞ്ചിടിപ്പ് കൂടുകയാണ്. 
"പറയെടീ മണുങ്ങൂസ്സെ  .. എന്തായി ?"

ശബ്ദത്തിൽ  നിറഞ്ഞുകവിയുന്ന ആകാംക്ഷ കണ്ടാവാം അവൾ കണ്ണുകൾ വിടർത്തി ചിരിച്ചു. പിന്നെ വലതുകൈ പൊക്കി ടെസ്റ്റ്‌ സ്ട്രിപ് എന്റെ മുഖത്തിനു നേരെ നീട്ടി.

വെളുത്ത ടെസ്റ്റ്‌ സ്ട്രിപ്പിന്റെ  മുകൾ  ഭാഗത്ത്   ബ്രൌണ്‍ നിറത്തിൽ ഒരു വര.
ആദ്യത്തെ കണ്മണി  തെളിവ് സഹിതം വരവ് അറിയിച്ചിരിക്കുന്നു.

ഞങ്ങൾക്ക്  ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു. പ്രണയവല്ലരിയിലെ ആദ്യത്തെ പൂവ്.

ഞങ്ങൾ പരസ്പരം നോക്കി വിഡ്ഢികളെപ്പോലെ ചിരിച്ചുകൊണ്ട് നിന്നു.
എന്റെ പ്രതികരണം എന്താണെന്നറിയാനാണ് അവൾ എന്റെ മുഖത്തേയ്ക്ക് തന്നെ ഉറ്റുനോക്കി  നിൽക്കുന്നത്.കണ്ടിട്ടുള്ള സിനിമകളിലൊക്കെ ഇത്തരം സന്ദർഭങ്ങളിൽ ഭർത്താവ്  രണ്ട് ചെവിയും മുട്ടുമാറ്  നീളത്തിൽ ചിരിച്ചട്ടഹസിച്ച്  ഭാര്യയെ പൊക്കിയെടുത്ത് ഒരു മൂന്നുവട്ടം കറക്കി തറയിൽ നിർത്തി ആകാശത്തേയ്ക്ക് നോക്കി അലറും, "ഞാനൊരച്ഛനാകാൻ പോന്നേ..!!"

ഞാൻ അവളെ മനസ്സിൽ  പൊക്കിയെടുത്ത് ആറു വട്ടം കറക്കി തറയിൽ നിർത്തി.
പിന്നെ ഗൗരവത്തിൽ ചോദിച്ചു,
"ദെങ്ങനെ പറ്റിയെടീ ..?"

"ഓ, ഒരു വല്യ തമാശക്കാരൻ വന്നിരിക്കുന്നു. ഞാൻ അമ്മച്ചിയെ  വിളിച്ചു പറയട്ടെ. തമാശക്കാരൻ  ഇവിടെ നിന്ന് ആലോചിക്ക്."
അവൾ അകത്തേയ്ക്ക് പോയി. അവളുടെ നടപ്പിൽ ഒരു സ്പ്രിംഗ് ആക്ഷൻ വന്നിട്ടുണ്ട്. എന്നുവച്ചാ നിലത്തും താഴത്തുമല്ല.

ജീവിതം ദാ കണ്ണടച്ചു തുറക്കും മുൻപേ ഒരു വലിയ വഴിത്തിരിവിൽ എത്തിയിരിക്കുന്നു.ചുറ്റും കാണുന്നതിലെല്ലാം ഒരു  വ്യത്യാസം വന്നതുപോലെ. എല്ലാ വസ്തുക്കളുടെയും അരികിൽ  ഒരു പ്രകാശവലയം കാണുന്നില്ലേ ?. 
ആ ജനൽക്കമ്പികളിൽ, വാതിൽപ്പടിയിൽ, കസേരയിൽ, അയയിൽ വിരിച്ചിട്ടിരിക്കുന്ന ആ തുണികളിൽ, 
എല്ലാത്തിന്റെയും വിളുമ്പിൽ സൂര്യകിരണങ്ങൾ തട്ടിച്ചിതറുമ്പോലെ പ്രകാശവർഷം.
എനിക്കറിയാം, അതെന്റെ ഉള്ളിന്റെ ഉള്ളിൽനിന്നാണ് വരുന്നത്. 
ഭാരം  കുറഞ്ഞു കുറഞ്ഞു ഞാനൊരു അച്ഛൻതാടിയായി പറന്നു.

"ഡീ വള്ളീ, എനിക്ക് നാണം വരുന്നെടീ..ഞാനിനി എങ്ങനെ നാട്ടുകാരുടെ മുഖത്തു നോക്കും?"
ഞാനവളുടെ പുറകെ വച്ചുപിടിച്ചു.
"മുഖത്തു നോക്കണ്ട. ങ്ഹും, ഒരു കുഞ്ഞുണ്ടാകാൻ  പോന്നെന്നു കേട്ടിട്ട് എന്നെയൊന്ന് അഭിനന്ദിച്ചോ ? നാണമാത്രേ ..!!"
"ഞാൻ അഭിനന്ദിച്ചെടീ. അതല്ലേ അതിശയത്തിൽ ചോദിച്ചെ, ഇതെങ്ങനെ പറ്റീന്ന് ?"
"പോടാ അവിടുന്ന് . അമ്മച്ചിയൊക്കെ അറിയുമ്പോൾ വല്യ സന്തോഷമാവും.."

ഞാൻ കിടപ്പ് മുറിയിലെത്തി മേളിലോട്ട് നോക്കി.
സീലിങ്ങിൽ തൊട്ടിൽ കെട്ടാനുള്ള ഹുക്ക് ഉണ്ടോ?
ഉണ്ടുണ്ട്.
വീട്ടുടമസ്ഥനു നന്ദി.
കട്ടിൽ അല്പം  നീക്കിയിടേണ്ടി വരും. സാരമില്ല. ഫാനിന്റെ കാറ്റുകൊണ്ട് കുഞ്ഞിനു ശ്വാസം മുട്ടുമോ? ഇല്ലാന്ന് തോന്നുന്നു.

"എന്നാലും ആരേലും ചോദിച്ചാൽ നീയെന്റെ പേര് പറയണ്ട. എനിക്ക് ഭയങ്കര നാണമാ.."
"പോടാ വൃത്തികെട്ടവനെ..!! "

വിശേഷം അറിഞ്ഞ് ആദ്യമെത്തിയത്‌ ഭാര്യാപിതാവും മാതാവുമായിരുന്നു.
വന്നപാടെ അമ്മച്ചി ഒന്ന് നോക്കി തലയാട്ടി ചിരിച്ച്  അകത്തേയ്ക്ക് പോയി.
അച്ചാച്ചൻ മുൻപിൽ വന്നു നിന്ന് മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി ഗൗരവത്തിൽ ചോദിച്ചു.

"എന്റെ മോക്കെന്താ പറ്റിയത്?"

"വള്ളി ശകലം പ്രെഗ്നന്റ്  ആയി"
ഞാൻ തെല്ലു കുറ്റബോധത്തോടെ പറഞ്ഞു.
പുള്ളിക്കാരൻ ഒരു ഫലിതപ്രിയനാണ് .

"നിങ്ങൾ പിള്ളേർക്ക് ജീവിതത്തിൽ ഒരു പ്ലാനിങ്ങും ഇല്ല."
ഞാൻ തലകുലുക്കി. ഇല്ല, ഒരു പ്ലാനിങ്ങുമില്ല.
പത്തുമുപ്പത് കൊല്ലങ്ങൾക്ക്  മുൻപ്   തിരുവനന്തപുരത്തു വന്ന്  ഒരു കൊച്ചുസുന്ദരിയെ  പ്രണയിച്ചു വീട്ടുകാരറിയാതെ രായ്ക്കുരാമാനം ചെങ്ങന്നൂരോട്ടു തട്ടിക്കൊണ്ടുപോയി കല്യാണം കഴിച്ച കക്ഷിയാണ്  പറയുന്നത്.

"വർഷാവസാനം അവളുടെ മെയിൻ പരീക്ഷ വരുകല്ലേ? ഒന്നുല്ലേ രണ്ടുപേരും അതാലോചിച്ചോ? കുഞ്ഞിനു പാലുകൊടുത്തോണ്ട്   പരീക്ഷയെഴുതാൻ ചെലപ്പോ അവൾക്ക് ഭാഗ്യം കിട്ടിയേക്കും."
സത്യം,അതാലോചിച്ചില്ല. അല്ലേലും പ്രണയവല്ലരി പൂക്കുമ്പോൾ ഇതൊക്കെ ആരാലോചിക്കാൻ?

"എന്തായാലും അച്ചാച്ചൻ ഒരപ്പൂപ്പനാവാൻ  പോകുവല്ലേ?"
ഞാൻ ട്രാക്ക് മാറ്റിപ്പിടിച്ചു. ഒഴിവാക്കാൻ പറ്റാത്ത പ്രതിസന്ധികൾ വരുമ്പോൾ ട്രാക്ക് മാറ്റിപ്പിടിക്കണം. തെറ്റ് ഗുരുതരമാണെങ്കിലും വിചാരണയിൽ നിന്നും ഒഴിവാകണമല്ലോ. ശ്രദ്ധ മാറ്റിയാൽ താത്കാലികമായി രക്ഷപ്പെടാം.

"അതിനു ഞാനിപ്പോഴേ ഒരപ്പൂപ്പനാണല്ലോ"
അച്ചാച്ചൻ മറുകടകം വെട്ടി.
നേരാണ്, മൂത്ത അളിയന് ഒരു മോൻ ജനിച്ചു കഴിഞ്ഞു. അച്ചാച്ചൻ ഒരപ്പൂപ്പനായിക്കഴിഞ്ഞു.

ഇനി പൂഴിക്കടകൻ തന്നെ പ്രയോഗിക്കാം.
"അച്ചാച്ചന്റെ മോൾക്ക്‌ ഒരു  മോളാണ്  ഉണ്ടാകുന്നെങ്കിൽ ആലോചിച്ചു നോക്ക്. അപ്പൊ അച്ചാച്ചനാരാ?'
"ആരാ? വീണ്ടും അപ്പൂപ്പൻ"
"കൊച്ചുമോളായതുകൊണ്ട് അച്ചാച്ചൻ ഒരു  അമ്മൂമ്മ ആകില്ലേ?. അങ്ങനെ ജീവിതത്തിൽ ആദ്യമായി അച്ചാച്ചൻ ഒരമ്മൂമ്മയാകും"

ഫലിതപ്രിയൻ എന്നെ ഒന്നിരുത്തി  നോക്കിയിട്ട്  ബാഗുമായി അകത്തേയ്ക്ക് നടന്നു. പോകും വഴി ഉച്ചൈസ്തരം പ്രഖ്യാപിച്ചു.
"ഡീ ഭാര്യേ. ഞാൻ ചിലപ്പോ ഒരമ്മൂമ്മയായേക്കും. സംഗതി ആലോചിച്ചപ്പോൾ കൊള്ളാം"

എല്ലാവർക്കും  ഭാര്യയോടു പെട്ടെന്ന് സ്നേഹം കൂടി.
മോളെ നീ സമയത്ത് വല്ലതും ഒക്കെ  കഴിക്കണം.
മോളെ നീ ഇങ്ങനെ ഉറക്കമിളയ്ക്കരുത്.
മോളെ നീ ഓട്ടോയിലൊന്നും കേറണ്ട.
രണ്ടുനേരം പാലുകുടിക്കണം.
പാചകമൊക്കെ പ്രദീപ്‌ ചെയ്യട്ടെ.
പ്രദീപ്‌ പാത്രം കഴുകും, മോള് കേറിപ്പോ.
ഭാരമുള്ളതൊന്നും എടുക്കണ്ട. പ്രദീപ്‌ എവിടെ?

ഞാൻ അവളെ സ്വകാര്യമായി മുറിയിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി അപേക്ഷ സമർപ്പിച്ചു .
"ഡീ, ഗർഭം ഞാൻ ചുമന്നോളാം. നിനക്കീ കിട്ടുന്നതിന്റെയൊക്കെ പകുതി എനിക്കു തന്നാൽ മതി"
അവൾ അടുക്കുന്ന ഒരു ഭാവവും കണ്ടില്ല. പിന്നെ ചെറുതായൊന്ന് വെരുട്ടി നോക്കി.
"ഈ ഗർഭം എന്റേതാ. അതെനിക്കുതന്നെ ചുമക്കണം. അങ്ങനെ  നീ മാത്രം സുഖിക്കണ്ട."
അവൾ എന്റെ താടിയ്ക്ക് തോണ്ടിപ്പറഞ്ഞു.
"ദേ , ചുമ്മാ എന്നെ ചിരിപ്പിക്കണ്ട, കുലുങ്ങിച്ചിരിച്ചാൽ കുഞ്ഞിനു കേടാന്നെ.."

ഭാര്യ തന്നെ മദിരാശിയിലുള്ള സ്വന്തം അനിയത്തിയെ വിളിച്ചു വിവരം പറഞ്ഞു.അവർ ഒരേ ദിവസം കല്യാണം കഴിച്ചവരാണ്. രണ്ടുപേരും സംസാരമെല്ലാം കഴിഞ്ഞ് ഫോണ്‍  വയ്ക്കുന്നതിനു തൊട്ടു മുന്പ്  ഒരു സംഭാഷണം ഫോണിലൂടെ പാറി വീണു.
"അണ്ണാ , അവർക്കൊരു കുഞ്ഞ് ഉണ്ടാകാൻ പോന്നെന്ന്. ഈ അണ്ണൻ എവിടെ പോയിക്കിടക്കുവാ, ഒരാവശ്യത്തിന് നോക്കിയാ കാണില്ല.."
ഞാൻ ഭാര്യയെ നോക്കി ഊറിച്ചിരിച്ചു.
'ങ്ഹും , ഇപ്പൊ നിന്റെ അനിയത്തിക്ക് ഒരു വാശിയൊക്കെ വന്നിട്ടുണ്ട്. ഇപ്പൊ കാണിച്ചുതരാം എന്നാ അപ്പറഞ്ഞത്‌."

വീട്ടിൽ   നിന്നും അച്ഛനും അമ്മയുമെത്തി. ആകെ ഉത്സവമേളം.

ഒടുവിൽ ഉത്സവമെല്ലാം കഴിഞ്ഞ് ആനയും അമ്പാരിയുമെല്ലാം മടങ്ങി. വാടകവീട്ടിൽ ഞങ്ങൾ രണ്ടുപേരും അനിയനും മാത്രമായി.
എല്ലാം കൂടി മൊത്തം മുന്നൂറ്റിയെഴുപത്തിയേഴ് ഉപദേശങ്ങളും കിട്ടി. വള്ളി അതെല്ലാം ഒരക്ഷരം വിടാതെ ഡയറിയിൽ കുറിച്ചുവച്ചിരിക്കുകയാണ്.

ഒരുവശം ചരിഞ്ഞു കിടക്കാൻ പാടില്ല.
വൈകുന്നേരം തല നനഞ്ഞുകൊണ്ട് കിടക്കരുത് .
കൊച്ചുപിള്ളേർ മാതിരി ഓടിച്ചാടി നടക്കരുത്.
പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും രണ്ടായിട്ട് ചെയ്യണം.
എന്നും രാവിലെ മുറ്റം തൂക്കണം.
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യണ്ട.
ഉപ്പുപയോഗിക്കുന്നത് കുറയ്ക്കണം.
പച്ചക്കറികളും പഴവർഗങ്ങളും നന്നായി കഴിക്കണം.
ഇങ്ങനെ ഒരു നീണ്ട ലിസ്റ്റ്.

ലിസ്റ്റിന്റെ അവസാനം അവൾ കാണാതെ "ഭർത്താവിന് എന്നും ചിക്കൻ കറി ഉണ്ടാക്കിക്കൊടുക്കണം " എന്ന് ഞാൻ എഴുതിച്ചേർത്തെങ്കിലും അവൾ അതുകണ്ടുപിടിച്ച് വെട്ടിക്കളഞ്ഞു. അതിന്റെ ദേഷ്യത്തിന്  അവൾ സ്വയം വെട്ടിക്കളഞ്ഞ "എന്നും രാവിലെ മുറ്റം തൂക്കണം "എന്ന നിർദ്ദേശം ഞാൻ വീണ്ടും ഒരു ചുവന്ന മഷിപ്പേന കൊണ്ട് എഴുതിച്ചേർത്തു.

അനിയന് ചേട്ടത്തിയോടുള്ള ബഹുമാനം കൂടി.
"ചേട്ടത്തി പാത്രമൊന്നും  കഴുകാൻ നിൽക്കണ്ട ,   അവനോട് പറഞ്ഞാ മതി. അവൻ കഴുകിത്തരും.."
ചേട്ടത്തി പാത്രം ഒന്നും കഴുകണ്ടാ, ഞാൻ കഴുകിത്തരാം  എന്നല്ല.
വഞ്ചകൻ .

'ഡാ, അവക്ക്  എന്താ ഇഷ്ടം ന്നു വച്ചാ അത് മേടിച്ചു കൊടുക്കണം. ചുമ്മാ അവളെ വിഷമിപ്പിക്കരുത്."
അമ്മ പോകാൻ നേരം  ഉപദേശിച്ചിരുന്നു.

ഞാൻ അവളെ സാവധാനം ഭൂമി നോവിക്കാതെ നടത്തി ഒരു കസേരയിൽ കൊണ്ടിരുത്തി മൃദുവായി ചോദിച്ചു.
"എന്താ പ്രിയതമേ, നിനക്കിഷ്ടം. എന്നെയല്ലാതെ?'
"ഓ, പിന്നെ. പറയാത്ത താമസം ഇപ്പൊ  സാധിച്ചു തരും."
"പിന്നല്ലാതെ. നിനക്ക് എന്താ ഇഷ്ടം? പറ, വ്യാക്കൂണ്‍, വ്യാക്കൂണ്‍.."

അവൾ സീലിങ്ങിലേയ്ക്ക് നോക്കി  ഭയങ്കര ആലോചന.
ഈശ്വരാ, നീലക്കൊടുവേലി? കല്യാണസൌഗന്ധികം ? ആകാശമിഠായി?
അവൾ എന്തെങ്കിലും ഇടിവെട്ട് ആവശ്യം ഉന്നയിക്കും മുൻപ് ഞാൻ  ചൂണ്ടയെറിഞ്ഞു.
"നല്ല പച്ച മാങ്ങ ? പുളിയങ്കാ ? വാളമ്പുളി?"
അവൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു.
"എനിക്കേ , ഓറഞ്ച്  തിന്നാൻ കൊതിയാകുന്നു. ഓറഞ്ച് മതി"
ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു.
ഓറഞ്ച് മതിയല്ലെ? പിന്നെന്താ.
പിന്നെ ഒന്ന് ഞെട്ടി.
അബ്ദുൽ ഖാദർ പതുക്കെ ചോദിച്ചു.
"പൂവമ്പഴം ആയാലും മതിയോ?
ജമീലാബീവി ഒരു പുച്ഛഭാവത്തിൽ മൊഴിഞ്ഞു.
"പോ അവിടുന്ന്. എനിക്ക് ഓറഞ്ചസ്  മതി "

എന്നും ഓഫീസിൽ നിന്നും വരുന്നവഴി അവൾക്കുവേണ്ടി ഓറഞ്ച് വാങ്ങിക്കൊണ്ടുവരും. ഇല്ലെങ്കിൽ അവൾ കോളേജിൽ നിന്നും വരുന്ന വഴി വാങ്ങും.
ആരേലും വീട്ടിലേയ്ക്ക് അതിഥിയായി വരുമെന്നറിയിച്ചാൽ നാണമില്ലാത്തവൻ ഉടൻ
"വള്ളിയ്ക്കു ഓറഞ്ച് വല്യ ഇഷ്ടമാണ് കേട്ടോ, ന്നു വച്ചു വാങ്ങിക്കൊണ്ട് വരണോന്നോന്നും ഇല്ല " എന്ന് പറയും.
ആ അവസാനത്തെ "വരണോന്നോന്നും ഇല്ല" എന്ന ഭാഗം  ഇത്തിരി കനപ്പിച്ചു പറഞ്ഞാൽ  മതി, കുറഞ്ഞത് ഒരു കിലോ  ഓറഞ്ചെങ്കിലും വീട്ടിലെത്തും.

രാവിലെ കോളേജിൽ പോകുന്നതിനു മുൻപ് പുള്ളിക്കാരി മൂന്നു നാല്  ഓറഞ്ച് അകത്താക്കും. പിന്നെ കുളിച്ചൊരുങ്ങി സാരിയൊക്കെ ഉടുത്തു കണ്ണെഴുതി പൊട്ടിട്ട് സീമന്തരേഖയിൽ കുങ്കുമവും ചാർത്തി സുന്ദരിയായി ബാഗുമൊക്കെയെടുത്തു ഭക്ഷണമുറിയിലെത്തി ഐശ്വര്യവതിയായി വാഷ്ബേസിനിൽ ഛർദ്ദിക്കും. കഴിച്ച ഓറഞ്ചെല്ലാം ദാ കിടക്കുന്നു.

"നീയെന്തിനാടീ ഇങ്ങനെ ഛർദ്ദിച്ചു കളയാനായി മാത്രം  ഓറഞ്ച് തിന്നുന്നത് ?" എന്ന് ചോദിച്ചാൽ രൂക്ഷമായ നോട്ടമായിരുന്നു മറുപടി. ഓറഞ്ച് വാങ്ങൽ, അത് കഴിക്കൽ , പിന്നെ അത് ഛർദ്ദിച്ചു കളയൽ  തുടങ്ങിയവ സ്ഥിരം നാടകവേദി പോലെ മുൻപോട്ടു പോയി.
എന്നുമിങ്ങനെ ഇവ്വിധം ഓറഞ്ച്  കഴിച്ച് ഛർദ്ദിക്കാൻ വിഷമമാണെങ്കിൽ ഞാൻ വേണേൽ  ഓറഞ്ച് കഴിക്കാം, നീ ഛർദ്ദിച്ചോ എന്നു പറഞ്ഞു നോക്കിയെങ്കിലും അതവൾ കണക്കിലെടുക്കാതെ പൂർവാധികം ഭംഗിയായി ഓറഞ്ച്  കഴിക്കുകയും ഛർദ്ദിക്കുകയും ചെയ്തു.

ഛർദ്ദിക്കൽ ഒരു വലിയ കലാപരിപാടി തന്നെയാണ്. അവൾക്ക്  ഛർദ്ദിക്കുക എന്നത് ഭയങ്കര വെപ്രാളമാണ്. ഛർദ്ദിക്കുമ്പോൾ അടുത്ത് നിന്ന് പുറം തിരുമ്മി ആശ്വസിപ്പിക്കണം. അത് ഭർത്താവിന്റെ കടമയാണത്രെ. 
കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ  എന്നും രാവിലെ വാഷ്ബേസിനരികെ നിലയുറപ്പിക്കുന്ന ഒരു സ്വഭാവത്തിലേയ്ക്ക് ഞാൻ വഴുതി വീണു. എങ്ങാനും കടമ നിർവഹിക്കാൻ മറന്നുവെന്നു വേണ്ട.
ഒരു ദിവസം രാവിലെ പോകാൻ ഇറങ്ങി പടിവാതിൽക്കൽ എത്തിയ അവൾ എന്നെ നോക്കി സാകൂതം ചോദിച്ചു.
"നീയെന്താ വാഷ് ബേസിന്റടുത്തു നിന്നുറങ്ങുന്നത്?"
"അതിപ്പോ നിനക്ക് ഛർദ്ദിക്കണ്ടേ?"
മുറ്റത്തേയ്ക്ക് കാൽ വയ്ച്ച അവൾ ഒരു അപസ്വരവും പുറപ്പെടുവിച്ച് അകത്തേയ്ക്ക് ഓടി വന്ന് വാഷ്ബേസിനിൽ ഛർദ്ദിച്ചു.
വായും മുഖവും കഴുകി തിരിഞ്ഞു നടക്കുമ്പോൾ അവൾ പറഞ്ഞു.
"ദുഷ്ടൻ ..!!"
നോക്കിക്കോണേ, ഭർത്താക്കന്മാരുടെ ഒരു ഗതികേട്. കരയ്ക്കൂടെയും വെള്ളത്തിലൂടെയും പോകാൻ പറ്റില്ല.

ചിരിയും സന്തോഷവും ആകാംഷയും നിറഞ്ഞ  ഒരു പ്രത്യേക കാലഘട്ടത്തിലൂടെ ജീവിതം  അങ്ങനെ കടന്നു പോകുകയാണ്. കുഞ്ഞുങ്ങൾ കടന്നു വരുമ്പോൾ ജീവിതം  ഇനി  എങ്ങനെയാണ്  ചിട്ടപ്പെടുത്തേണ്ടത്‌ എന്ന് ഭാവനയിൽ കാണുകയും അത് ചർച്ച ചെയ്യുകയും അതിനെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിച്ച് ആത്മഹർഷം കൊള്ളുകയും ചെയ്യുന്ന ഒരു കാലഘട്ടം.

വാടകവീടിന്റെ ചുറ്റുവട്ടത്തുനിന്നുംചിറകുവിരിച്ച് പറന്നുയർന്ന്  സ്വന്തമായ ഒരു വീട്ടിലേയ്ക്ക് ജീവിതം എത്തപ്പെടുകയാണ് . ഒരു വലിയ മുറ്റം. അതിന്റെ ഒരുവശത്ത്‌ പച്ചപ്പുൽത്തകിടി.  നന്ത്യാർവട്ടവും രാജമല്ലിയും തെറ്റിയും മുല്ലയും ഒരു വശത്ത്‌.
 പോക്കുവെയിൽ തട്ടി തിളങ്ങുന്ന  ചരൽ നിറഞ്ഞ മുറ്റം .
അതിലൂടെ പിച്ചവച്ച് ദാ ഇപ്പൊ വീഴും എന്ന മട്ടിൽ ചിതറിത്തെറിച്ച് തുള്ളിച്ചാടി നടക്കുന്ന രണ്ടു കുഞ്ഞിപ്പാദങ്ങൾ. 
വിസ്മയം പൂണ്ട ഒരു ചിരി.
ചുണ്ടുപിളർത്തി പുരികം ചുളിച്ച് ഒരു വിതുമ്പൽ.
ഒരു പൂ വിരിയുന്നതുപോലെ  ജീവിതം അതിന്റെ എല്ലാ ഭംഗിയും കാട്ടി ഞങ്ങളെ കൈ കാട്ടി വിളിക്കുകയാണ്‌.

കാണെക്കാണേ  പ്രിയതമയുടെ രൂപം മാറി വന്നു. സ്വതവേ മെലിഞ്ഞു കൊലുത്ത  രൂപം ഒരു വലിയ ഭാരവും ചുമന്നു നടന്നാൽ എങ്ങനെയിരിക്കും? അവളുടെ പ്രാരാബ്ധം കണ്ട് ടെൻഷൻ അടിച്ച വീട്ടുകാരും നാട്ടുകാരും എന്റെ മേക്കിട്ട്  കയറാൻ തുടങ്ങി.   
ഇങ്ങനെയൊന്നും നോക്കിയാൽ പോരാ. മുഖത്ത് നല്ല വിളർച്ചയുണ്ട്. അതിനെയിങ്ങനെ കഷ്ടപ്പെടുത്താതെ നല്ല ആഹാരമൊക്കെ കഴിപ്പിക്ക്. അതിന്റെ മനസ്സ് വിഷമിപ്പിക്കുന്നുണ്ടായിരിക്കും. കുറച്ചു ദിവസം ലീവെടുത്ത് കൂടെയിരിക്ക്. അതിന്റെ ചുറ്റും കിടന്ന് ഇങ്ങനെ കറങ്ങി പിരാന്ത് എടുപ്പിക്കാതെ ജോലിക്ക് പോകാൻ നോക്ക്. അതിനെയിട്ട്‌  ജോലിയെടുപ്പിച്ച് കഷ്ടപ്പെടുത്തുകയായിരിക്കും.

അടുത്ത വീട്ടിലെ അമ്മൂമ്മ അവളെയങ്ങ് ദത്തെടുത്തു. വീട്ടുവാതിൽക്കൽ എത്തുമ്പോഴേ  അവർ എന്നെ ചീത്തവിളിക്കാൻ  തുടങ്ങും. ഞാൻ ജോലിക്ക് പോയിരിക്കുകയാണെന്നതൊന്നും അമ്മൂമ്മയ്ക്ക് പ്രശ്നമല്ല.
പുള്ള എന്തരു കാണിക്കണത്. പുള്ളാര് കളിയല്ല പുള്ളേയിത്. വോ, കടിഞ്ഞൂലാ. നേരാം വണ്ണം നോക്ക്യാലേ തള്ളേം പുള്ളേം നേരാം വണ്ണം ഇങ്ങ് പോരൂ, വോ..

ശെടാ പാടെ, എന്റെ പ്രസവവേദന ദിനംപ്രതി കൂടിക്കൂടി  വന്നു.
   
ഇടയ്ക്കിടെ ആദ്യത്തെ കണ്മണി ഞാനിവിടുണ്ട് എന്നറിയിക്കും  മട്ടിൽ സുഖഗേഹത്തിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങി.
"ഓടി വാ ,ദാ ഇപ്പൊ കാണാം , സൂക്ഷിച്ചു നോക്കിക്കോ" എന്ന് അവൾ ഉറക്കെ പറയും.
വലിഞ്ഞു നനുത്ത നീല ഞരമ്പോടുന്ന ആ വയറിന്റെ ഉപരിതലത്തിൽ ആകാംക്ഷയോടെ ഞങ്ങൾ നോക്കിനിൽക്കും.
ദാ ഒരുവശത്ത്‌  പെട്ടെന്നൊരു മുഴ പ്രത്യക്ഷപ്പെടുകയായി. അത് സാവധാനം അനങ്ങി മറുവശത്തേയ്ക്ക് നീങ്ങും.
ഞാനിവിടുണ്ട്.
ഞാനിവിടുണ്ട്. 
ഉണ്ട്.

"എന്റെ മോൾ മുദ്രാവാക്യം വിളിക്കുകയാ.." ഞാൻ സങ്കൽപ്പിച്ചു.
"മോളാണെന്ന് എന്താ ഇത്ര ഉറപ്പ്?"
"മോളാവും. അതെ, മോള് തന്നെയാ. ആവില്ലേ? ആവും. മോള് തന്നെ.."
"അതെന്താ മോനായാ കൊള്ളൂല്ലേ?"
"മോനായാൽ വിശ്വാസവഞ്ചനയായിപ്പോകും. അടുത്തത് മോൻ.. ഇപ്പൊ മോൾ.."
"വിശ്വാസവഞ്ചനയോ ?" അവൾ നെറ്റി ചുളിച്ചു.
"ങ്ങും . ഒരു ദുർബലനിമിഷത്തിൽ നിന്റെ ഫാദറിനെ ഒരമ്മൂമ്മയാക്കാമെന്നു ഞാൻ പ്രോമീസ് ചെയ്തു പോയെടീ. ചത്താലും ഞാൻ വാഗ്ദാനലംഘനം   നടത്തൂല. നീയെന്നെ സഹായിക്കൂലെ? നീ നിന്റെ ഭർത്താവിനെ നാണം കെടുത്തല്ലേ...!!"
"നാണം കെട്ടവൻ"

ഡോക്ടറുടെ വക ടോണിക്കുകളും ഗുളികകളും  പലതരം മേശപ്പുറത്തു നിരന്നു .
കാത്സിയം, അയണ്‍, വൈറ്റമിൻ എ , ബി , സീ ,ഡീ , ഈ, എഫ്....
പിന്നെ  നാട്ടിൽ നിന്നും അമ്മമാർ ഇറക്കുമതി ചെയ്ത അരിഷ്ടങ്ങൾ.
ഉള്ളതിൽ ഏറ്റവും മധുരമുള്ള ഒരു ടോണിക്ക് എടുത്തു കുടിച്ചതിന്റെ പേരിൽ  വാക്കുതർക്കവുമുണ്ടായി.

"ഞാനൊരച്ഛനാകാൻ പോകല്ലേ? എനിക്കും ദേഹരക്ഷയൊക്കെ നോക്കണ്ടേ?"
"ഡാ,  മണ്ടൂസാ ആ ടോണിക്ക്‌   ഈസ്ട്രജൻ പരിപോക്ഷിപ്പിക്കാനുള്ളതാ.. നീയതെടുത്തു കുടിച്ചാൽ പെണ്ണായിപ്പോകും."
"എന്നാപ്പിന്നെ വേണ്ട. രണ്ടമ്മമാര് ശരിയാവൂല്ല."
"നിനക്ക് വേണേ ആ അരിഷ്ടം എടുത്തു കുടിച്ചോ...ദഹനത്തിനു നല്ലതാ."

പെണ്‍ബുദ്ധി നോക്കിക്കോണേ ! കയ്പ്പുള്ള അരിഷ്ടം കുടിച്ചു തീർക്കാൻ  അവൾ ടെണ്ടർ വിളിക്കുകയാണ്.
അതും ദഹനത്തിന് .!
ഉച്ചയ്ക്ക് മൂക്കുമുട്ടെ  തട്ടി ഏമ്പക്കവും വിട്ട് കസേരയിൽ നിന്നും എഴുന്നേൽക്കുന്നതിനു മുന്പ്  "ഇനി രാത്രി എന്തുവാ" എന്ന് ചോദിക്കുന്ന  കക്ഷിയ്ക്കാണ് ദഹനത്തിനുള്ള അരിഷ്ടോപദേശം.

ഏഴാം മാസം മെഡിക്കൽ കോളേജിൽ സ്കാനിംഗ് മുറിയിൽ  നിന്നും ഇറങ്ങി വരുമ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നു.
"നിന്റിഷ്ടം.."
"ങ്ഹെ, എന്ന് വച്ചാ..?" അവളുടെ ചിരിയുടെ അർത്ഥം മനസ്സിലാകാതെ ഞാൻ ചോദിച്ചു.
"പൊട്ടാ, പെണ്‍കുഞ്ഞാണെന്ന്. നിന്റെ ഇഷ്ടം സാധിച്ചല്ലോ."
"അതെങ്ങനറിഞ്ഞു?  അവര് പറയാറില്ലല്ലോ..!"
"റേഡിയോളജിസ്റ്റ് എന്റെ കൂട്ടുകാരിയാ. അറിയണോന്നു ചോദിച്ചു. ഞാൻ വേണമെന്ന് പറഞ്ഞു. ഇതാരും അറിയണ്ട. ഒരു സസ്പെന്സായി ഇരിക്കട്ടെ."
"എന്തായാലും നീയെന്റെ  മാനം രക്ഷിച്ചു.."

മുറ്റത്തെ ചരലിലൂടെ തെറിച്ചു തെറിച്ചു നടക്കുന്ന ആ കുഞ്ഞിപ്പാദങ്ങളിൽ പെട്ടെന്ന് കൊലുസ്സുകൾ തെളിഞ്ഞു വന്നു. മുടി  വെട്ടാതെ നീട്ടി വളർത്തണം. നെറ്റിയിൽ  ചുരുണ്ട മുടിയിഴകൾ അങ്ങനെ തത്തിക്കളിക്കണം.  ഒരുപാട്  ഒരുപാട് ഫ്രില്ലുകൾ പിടിപ്പിച്ച വെളുത്ത ഫ്രോക്ക്  ഇടുവിക്കണം.
ഒരു മാലാഖയെപ്പോലെ.

ഡോക്ടർ പറഞ്ഞ തീയതിക്കും മൂന്നാഴ്ച  മുൻപ് ഒരു ദിവസം വെളുപ്പാൻകാലം അവൾ എന്നെ തട്ടി വിളിച്ചു.
"ഡാ, എനിക്ക് പെയിൻ ആണെന്ന് തോന്നുന്നു"
ബായ്ഗിൽ സ്ഥാവരജംഗമവസ്തുക്കൾ ആഴ്ചകൾക്ക് മുൻപേ റെഡിയാണ്. അതിലില്ലാത്തത്  പ്രസവമുറി മാത്രമാണ്.
അന്തം വിട്ട് ആശുപത്രിയിൽ എത്തി.
ഡോക്ടർ പരിശോധിച്ചു.
"ഹേയ് , കാര്യമാക്കണ്ട. അത് ഫാൾസ് പെയിനാ. തന്ന തീയതി രാവിലെ അഡ്മിറ്റ്‌ ആയിക്കോ. ഇപ്പൊ ധൈര്യമായി വീട്ടിൽ പോ."
മടങ്ങുന്നേരം അവൾ ചോദിച്ചു
"എന്താ നിന്റെ മുഖത്ത് ഒരു വൈക്ലബ്യം?'
"ഓ, ഒരു ഫാൾസ് പെയ്നാ. നീ കാര്യമാക്കണ്ട."
അവൾ കൈമുട്ടുകൊണ്ട് കുത്തി.

നാളെ നാളെ എന്ന് പറഞ്ഞ്  ആ സുദിനം വന്നെത്തി.
രാവിലെ തന്നെ മെഡിക്കൽ കോളേജിൽ ഹാജർ  വച്ചു. അവിടുത്തെ വിദ്യാർത്ഥിനി  എന്ന നിലയിൽ അവൾക്ക് പ്രത്യേക പരിഗണനയാണ്.

രാവിലെ ഭക്ഷണം എടുക്കാൻ വീട്ടിൽ പോയി തിരിച്ചുവന്നപ്പോഴേയ്ക്കും  താമസിച്ചുപോയി. അതിനകം അവളെ ലേബർ റൂമിൽ കയറ്റിക്കഴിഞ്ഞു.
പുറത്തുകാവലിരുന്ന  അമ്മമാർ വഴക്ക് പറഞ്ഞു.
"മോള് പോകുന്ന വരെ നിന്നെ തിരക്കി."

ചെറിയ കുറ്റബോധം കൊണ്ട് നടപ്പിനു സ്പീഡു  കൂട്ടി. അച്ഛന്മാർ പ്രസവ മുറിയ്ക്ക് മുൻപിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കണം എന്നാണല്ലോ പ്രമാണം. നടന്നു നടന്നു ക്ഷീണിച്ചപ്പോൾ  അമ്മ വിളിച്ചുപറഞ്ഞു.
"ഡാ, നീ നടന്നില്ലേലും പ്രസവിച്ചോളാം എന്ന്  മോള്  പറഞ്ഞാരുന്നു.നീ അവിടെവിടേലും പോയിരി"
ഒരുപറ്റം അമ്മമാരുടെ കൂട്ടച്ചിരി അവിടെ മുഴങ്ങി.

ആദ്യം മുറിയിൽ മടങ്ങിയെത്തിയത് അവളായിരുന്നു. സ്ട്രെച്ചറിൽ നിന്നും കിടക്കയിലേയ്ക്ക്  ഇറക്കി കിടത്തുമ്പോൾ ക്ഷീണിച്ച കണ്ണുകൾ  ഉയർത്തി എന്നെ നോക്കി അവൾ പുഞ്ചിരിച്ചു.
"കുഞ്ഞിനെ ഇപ്പൊ  കൊണ്ടുവരാട്ടോ.." നഴ്സമ്മ മുറിയിൽ  നിന്നും പുറത്തേയ്ക്ക് ഓടി.
ഞാൻ അവളുടെ കൈകൾ  കവർന്നു, തലയിണ ഒതുക്കി വച്ചുകൊടുത്തു.  മുടിയിഴകൾ നെറ്റിയിൽ  നിന്നും പുറകോട്ടൊതുക്കി  ചോദിച്ചു.
"ഒരുപാട് വേദനയുണ്ടാരുന്നോടാ..?"
"നീ എവിടെപ്പോയിക്കിടക്കുവായിരുന്നു? ലേബർ റൂമിലോട്ടു പോവുമ്മുമ്പ് എനിക്ക് നിന്നെ കാണണം ന്നുണ്ടാരുന്നു."
"പറ്റിയില്ല" തെല്ലൊരു കുറ്റബോധത്തോടെ പറഞ്ഞു.

നഴ്സമ്മ ഒരു വെളുത്ത തുണിക്കെട്ട് അവളുടെ  അരികിൽ  കൊണ്ടുവന്നു കിടത്തി.
ചോരനിറമാർന്ന ആ കുഞ്ഞിമുഖത്തേയ്ക്കു നോക്കി ഞാനിരുന്നു.
തലയിൽ നിറയെ മുടി. നെറ്റിയിൽ  വരെ നനുത്ത രോമരാജികൾ. 
ഒരു കൊച്ചുസുന്ദരി.
ആദ്യത്തെ കണ്മണി.
കാണെക്കാണെ തൊണ്ടയിൽ എന്തോ ഭാരം വന്നു നിറയുംപോലെ.

സാവധാനം ആ മിഴിയിണകൾ തുറന്നു വന്നു.
ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൊരുത്തു.
കണ്മണിയുടെ മുഖത്ത് ഒരു മന്ദഹാസം പരന്നോ ?

"നോക്കടീ, അവളെന്നെ നോക്കി ചിരിക്കുന്നു"
ഞാൻ അതിശയത്തോടെ പറഞ്ഞു.
"പോടാ, നാലഞ്ചാഴ്ചയാകാതെ കുഞ്ഞുങ്ങൾ ഒരു വസ്തുവും തിരിച്ചറിയില്ല. ഇപ്പൊ എല്ലാം അവർക്ക്  ഒരു പ്രകാശം മാത്രമാണ്."

മന്ദഹാസപ്പൂ വിരിഞ്ഞ ആ കുഞ്ഞിക്കവിളിൽ വിരൽ കൊണ്ട് മൃദുവായി സ്പർശിച്ചുകൊണ്ട്  ഞാൻ പറഞ്ഞു,
"ഇല്ലെടീ. അവൾ എന്നെ തിരിച്ചറിയുന്നുണ്ട്. എന്റെ  പ്രകാശം   അവൾ തിരിച്ചറിയുന്നുണ്ട്."

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...